ഭോപ്പാല്‍: ഗര്‍ഭകാലത്തെ ഓര്‍മ്മകളെക്കുറിച്ച് എഴുതിയ പുസ്തകത്തിന്റെ തലക്കെട്ടില്‍ 'ബൈബിള്‍' എന്ന വാക്ക് ഉപയോഗിച്ചതിന് ബോളിവുഡ് നടി കരീന കപൂര്‍ ഖാനെതിരെ മധ്യപ്രദേശ് ഹൈക്കോടതിയുടെ നോട്ടീസ്.
അഭിഭാഷകനായ ക്രിസ്റ്റഫര്‍ ആന്റണി നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. ജസ്റ്റിസ് ഗുര്‍പാല്‍ സിങ് അലുവാലിയായുടെ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ബൈബിള്‍ എന്ന വാക്ക് എന്തിനാണ് തലക്കെട്ടില്‍ ഉപയോഗിച്ചതെന്ന കാര്യത്തില്‍ നടിയോട് കോടതി വിശദീകരണം തേടിയിട്ടുണ്ട്.
കരീന കപൂര്‍ ഖാന്റെ പ്രെഗ്‌നന്‍സി ബൈബിള്‍: ദി ആള്‍ട്ടിമേറ്റ് മാനുവല്‍ ഫോര്‍ മാംസ് ടു-ബി' എന്ന പുസ്തകത്തിനെതിരെയാണ് നടപടി. 2021 ഓഗസ്റ്റിലാണ് പുസ്തകം പുറത്തിറങ്ങിയത്. പുസ്തകം വില്‍ക്കുന്നവര്‍ക്കെതിരെയും കോടതി നോട്ടീസ് അയച്ചു.
പുസ്തകത്തിന്റെ തലക്കെട്ടില്‍ ബൈബിള്‍ എന്ന വാക്ക് ഉപയോഗിച്ചത് ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് അഭിഭാഷകന്‍ ക്രിസ്റ്റഫര്‍ ആന്റണി തന്റെ ഹര്‍ജിയില്‍ പറയുന്നു.
ലോകമെമ്പാടുമുള്ള ക്രിസ്തു മതത്തിന്റെ വിശുദ്ധ ഗ്രസ്ഥമാണ് ബൈബിള്‍. കരീന കപൂറിന്റെ ഗര്‍ഭകാലത്തെ ബൈബിളുമായി താരതമ്യം ചെയ്യുന്നത് തെറ്റാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
ബൈബിള്‍ എന്ന് തലക്കെട്ടില്‍ ഉപയോഗിച്ചിരുന്നത് വിലകുറഞ്ഞ ജനപ്രീതി നേടാനുള്ള ഉദേശത്തോടെയാണെന്നും പ്രതിഷേധാര്‍ഹമാണെന്നും ഹര്‍ജിയില്‍ പറയുന്നു. നടിക്കെതിരെ കേസെടുക്കാനുള്ള തന്റെ അപേക്ഷ അഡീഷണല്‍ സെഷന്‍സ് കോടതി തള്ളിയതിന് പിന്നാലെയാണ് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26