ന്യൂഡല്‍ഹി: പ്രമുഖ പൊതുമേഖല ബാങ്ക് ആയ എസ്ബിഐ നടപ്പ് സാമ്പത്തിക വര്‍ഷം 12000 പേരെ നിയമിക്കുന്നു. പ്രൊബേഷനറി ഓഫീസര്‍(പിഒ), അസോസിയേറ്റ് തസ്തികകളിലാണ് നിയമനം നടത്തുന്നത്. നിയമിക്കുന്നവരില്‍ 85 ശതമാനവും എന്‍ജിനീയറിങ് ബിരുദധാരികളായിരിക്കുമെന്ന് എസ്ബിഐ ചെയര്‍മാന്‍ ദിനേഷ് ഖര അറിയിച്ചു.
സാങ്കേതിക വിദ്യയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കാന്‍ ലക്ഷ്യമിട്ടാണ് ഇത്രയും എന്‍ജിനീയര്‍മാരെ കൂട്ടത്തോടെ നിയമിക്കാന്‍ പോകുന്നതെങ്കിലും ഇതിന് ചെലവാക്കുന്ന തുക സംബന്ധിച്ച് ചെയര്‍മാന്‍ വ്യക്തത നല്‍കിയില്ല. എന്നാല്‍ ബാങ്കിങ് വ്യവസായത്തില്‍ സാങ്കേതിക വിദ്യ രംഗത്തെ ഏറ്റവും ഉയര്‍ന്ന ചെലവഴിക്കല്‍ ആണെന്ന് ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.
3000 ലധികം പിഒമാര്‍ക്കും 8,000 ലധികം അസോസിയേറ്റുകള്‍ക്കും ബാങ്കിങ് പരിശീലനം നല്‍കിയ ശേഷം അവരെ വിവിധ ബിസിനസ് റോളുകളിലേക്ക് മാറ്റാനാണ് എസ്ബിഐയുടെ നീക്കം. ഉപയോക്താവിനെ ആകര്‍ഷിക്കുന്നതിനുള്ള പുതിയ വഴികള്‍ തേടുന്നതിന്റെ ഭാഗമായി ബാങ്കിങ് മേഖല സാങ്കേതിക വിദ്യയെ ആശ്രയിക്കുന്നത് വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടെയാണ് എന്‍ജിനീയര്‍മാരെ കൂടുതലായി നിയമിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26