സര്‍ചാര്‍ജ് യൂണിറ്റിന് ഒന്‍പത് പൈസ തന്നെ; നിലവിലെ വൈദ്യുതി നിരക്ക് സെപ്റ്റംബര്‍ 30 വരെ തുടരും

സര്‍ചാര്‍ജ് യൂണിറ്റിന് ഒന്‍പത് പൈസ തന്നെ; നിലവിലെ വൈദ്യുതി നിരക്ക് സെപ്റ്റംബര്‍ 30 വരെ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലെ വൈദ്യുതി നിരക്ക് മൂന്നു മാസം കൂടി തുടരും. 2023 നവംബറില്‍ നിലവില്‍ വന്ന നിരക്കുകള്‍ സെപ്റ്റംബര്‍ 30 വരെ തുടരാന്‍ റെഗുലേറ്ററി കമ്മീഷന്‍ തീരുമാനിച്ചു. എന്നാല്‍ അതിന് മുന്‍പ് പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചാല്‍ അതുവരെയാകും നിലവിലെ നിരക്ക്. നിലവിലെ നിരക്കിന്റെ കാലാവധി ഈ മാസം 30 ന് അവസാനിക്കാനിരിക്കേയാണ് ഉത്തരവ്.

പ്രതിമാസ ബില്ലില്‍ യൂണിറ്റിന് ഒന്‍പത് പൈസ നിരക്കില്‍ മൂന്ന് മാസത്തേക്ക് കൂടി ഇന്ധന സര്‍ചാര്‍ജ് ഈടാക്കാനും കെഎസ്ഇബിക്ക് കമ്മീഷന്‍ അനുമതി നല്‍കി.
2023 ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ വൈദ്യുതി വാങ്ങിയതിലുണ്ടായ 60.68 കോടി രൂപയുടെ ബാധ്യത തിരിച്ചുപിടിക്കാന്‍ യൂണിറ്റിന് 14 പൈസ വീതം പിരിക്കാന്‍ അനുവദിക്കണമെന്ന് ബോര്‍ഡ് ആവശ്യപ്പെട്ടു. എന്നാല്‍ 2023 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ഇന്ധന സര്‍ചാര്‍ജ് കുടിശിക 55.24 കോടി രൂപയായി കുറച്ച കമ്മിഷന്‍ ജൂലൈ മുതല്‍ സെപ്റ്റംബര്‍ 30 വരെ യൂണിറ്റിന് ഒന്‍പത് പൈസ വീതം സര്‍ചാര്‍ജ് ആയി ഈടാക്കാന്‍ അനുമതി നല്‍കുകയായിരുന്നു.

ഓരോ മാസവും ഇന്ധന സര്‍ചാര്‍ജ് ആയി ലഭിച്ച തുക എത്രയെന്ന് പരസ്യപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. 2023 ജനുവരി മുതല്‍ മാര്‍ച്ച് വരെ വ്യത്യസ്ത നിരക്കില്‍ വൈദ്യുതി വാങ്ങിയത് മൂലമുണ്ടായ 92.79 കോടി രൂപയുടെ ബാധ്യത യൂണിറ്റിന് 16 പൈസ വീതം ഉപയോക്താക്കളില്‍ നിന്ന് സര്‍ചാര്‍ജ് ആയി ഈടാക്കാനുള്ള അപേക്ഷ കമ്മീഷന്‍ തള്ളി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.