ലോകത്ത് ജനാധിപത്യത്തിന്റെ ആരോഗ്യാവസ്ഥ മോശം: ഫ്രാന്‍സിസ് പാപ്പ

ലോകത്ത് ജനാധിപത്യത്തിന്റെ ആരോഗ്യാവസ്ഥ മോശം: ഫ്രാന്‍സിസ് പാപ്പ

റോം: ലോകത്ത് ജനാധിപത്യം ക്ഷീണാവസ്ഥയിലാണെന്നും ഒരു വിഭാഗം ജനങ്ങളുടെ താല്‍പര്യം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനം രാഷ്ട്രീയക്കാര്‍ അവസാനിപ്പിക്കണമെന്നും ഫ്രാന്‍സിസ് പാപ്പ. പകരം, കരുത്തുള്ള സമൂഹങ്ങള്‍ കെട്ടിപ്പടുക്കാനും വോട്ടര്‍മാരുടെ നിസംഗത മറികടക്കാനും വഴികണ്ടെത്തണമെന്ന് പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്തു. ഇറ്റാലിയന്‍ നഗരമായ ട്രിയെസ്റ്റെയില്‍ കത്തോലിക്കാ സഭ സംഘടിപ്പിച്ച വാര്‍ഷിക പരിപാടിയായ കത്തോലിക്കരുടെ 50-ാമത് സാമൂഹിക വാരത്തിന്റെ സമാപന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു പാപ്പ. 1200-ഓളം പേര്‍ പങ്കെടുത്ത യോഗത്തിന്റെ ഈ വര്‍ഷത്തെ പ്രമേയം 'ജനാധിപത്യം' എന്നതായിരുന്നു.

ജനാധിപത്യത്തില്‍നിന്ന് തങ്ങള്‍ ഒഴിവാക്കപ്പെടുകയാണെന്ന് ഒട്ടേറെപ്പേര്‍ക്ക്, പ്രത്യേകിച്ച് ദരിദ്രര്‍ക്കും ദുര്‍ബലര്‍ക്കും തോന്നുന്നുണ്ട്. ഇന്നത്തെ ലോകത്തില്‍ ജനാധിപത്യം ക്ഷീണാവസ്ഥയിലാണ് - ഒരു രാജ്യത്തിന്റെയും പേരെടുത്തു പറയാതെ മാര്‍പാപ്പ പറഞ്ഞു.

ചില പ്രത്യയശാസ്ത്രങ്ങള്‍ വഴിതെറ്റിക്കുമെന്നും ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും പാപ്പ മുന്നറിയിപ്പ് നല്‍കി. 'പ്രത്യയശാസ്ത്രങ്ങള്‍ പ്രലോഭിപ്പിക്കുന്നവയാണ്. ഹാംലിനിലെ പൈഡ് പൈപ്പറിനോടാണ് ചിലര്‍ അതിനെ താരതമ്യംചെയ്യുന്നത്: അവ നിങ്ങളെ പ്രലോഭിപ്പിക്കും. ആത്മനിരാസത്തിലേക്ക് നയിക്കും -പൈഡ് പൈപ്പറുടെ കഥ അനുസ്മരിച്ച് പാപ്പ മുന്നറിയിപ്പുനല്‍കി.

ജനാധിപത്യമൂല്യങ്ങളുടെ പ്രാധാന്യം കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ടെന്ന് മാര്‍പാപ്പ പറഞ്ഞു. ജനാധിപത്യത്തിന്റെ കാര്യത്തിലുള്ള നിസംഗതയും നിസഹകരണവും അര്‍ബുദം പോലെയാണെന്ന് പാപ്പ പറഞ്ഞു.

'വോട്ട് ചെയ്ത ചെറിയ ആളുകളുടെ എണ്ണത്തില്‍ എനിക്ക് ആശങ്കയുണ്ട്. എല്ലാവര്‍ക്കും ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുക്കാന്‍ അനുവദിക്കുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടണം'

വ്യക്തി കേന്ദ്രീകൃത ജനാധിപത്യത്തെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ ധ്രുവീകരണത്തെ ചെറുക്കണമെന്നും കത്തോലിക്കര്‍ പൊതു ഇടങ്ങളില്‍ തങ്ങളുടെ വിശ്വാസം പങ്കിടണമെന്നും മാര്‍പാപ്പ ആഹ്വാനം ചെയ്തു. പൊതു സംവാദങ്ങളില്‍ നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കാനുള്ള ധൈര്യം കത്തോലിക്കര്‍ക്ക് ഉണ്ടായിരിക്കണമെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.