ഭൂകമ്പത്തിന് പിന്നാലെ റഷ്യയിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു; സുനാമി മുന്നറിയിപ്പ്

ഭൂകമ്പത്തിന് പിന്നാലെ റഷ്യയിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു; സുനാമി മുന്നറിയിപ്പ്

മോസ്കോ: റിക്ടർ സ്കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ റഷ്യയിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. റഷ്യയുടെ കിഴക്കൻ തീരത്ത് കാംചത്ക മേഖലയുടെ സമുദ്ര നിരപ്പിൽ നിന്ന് 51 കിലോമീറ്റർ താഴ്ചയിലാണ് 7.0 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമുണ്ടായത്. പ്രാദേശിക സമയം ഞായറാഴ്ച പുലർച്ചെയാണ് ഭൂചലനം രേഖപ്പെടുത്തിയത്.

ചലനത്തിൽ കാര്യമായ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി ഉടൻ റിപ്പോർട്ട് ചെയ്തിട്ടില്ല. ഭൂചലനത്തെ തുടർന്ന് ആദ്യം സുനാമി മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പിന്നീട് മുന്നറിയിപ്പ് പിൻവലിച്ചു. ഭൂചലനത്തെ തുടർന്ന് പ്രദേശവാസികൾ വീടുവിട്ടിറങ്ങി. ഭൂകമ്പത്തെ തുടർന്ന് ഫർണിച്ചറുകൾ മറിഞ്ഞു വീഴുകയും പാത്രങ്ങൾ തകരുകയും ചെയ്തു. ആദ്യ ഭൂചലനത്തിന് പിന്നാലെ തീവ്രത കുറഞ്ഞ തുടർചലനങ്ങൾ രേഖപ്പെടുത്തി. രക്ഷാപ്രവർത്തകരും അഗ്നിശമന ജീവനക്കാരും പ്രദേശങ്ങളിൽ പരിശോധന നടത്തുന്നതായി കംചത്ക മേഖലയിലെ റഷ്യൻ എമർജൻസി മന്ത്രാലയത്തിൻ്റെ റീജിയണൽ ബ്രാഞ്ച് അറിയിച്ചു.

ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം പെട്രോപാവ്‌ലോവ്‌സ്ക് - കാംചാറ്റ്‌സ്‌കിയിൽ നിന്ന് 55 മൈൽ അകലെയാണെന്നും ഏകദേശം 30 മൈൽ ആഴത്തിലായിരുന്നുവെന്നും യുഎസ് ജിയോളജിക്കൽ സർവേ (യുഎസ്‌ജിഎസ്) അറിയിച്ചു. ഭൂചലനത്തിന് പിന്നാലെ കംചത്ക മേഖലയിൽ സ്ഥിതി ചെയ്യുന്ന ഷിവേലുച്ച് അഗ്നിപർവ്വതമാണ് പൊട്ടിത്തെറിച്ചത്. എട്ട് കിലോമീറ്റർ ഉയർത്തിൽ പുക ഉയർന്നതായി റഷ്യൻ ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്തു. അഗ്നിപർവ്വതം പൊട്ടിത്തെറിച്ചയിടത്ത് നിന്നും ലാവ പുറത്തേക്ക് ഒഴുകുന്നുണ്ട്. കാംചത്കയിലെ ഏറ്റവും വലുതും സജീവവുമായ അഗ്നിപർവ്വതങ്ങളിലൊന്നാണ് 3,283 മീറ്റർ ഉയരമുള്ള ഷിവേലുച്ച്. ഇവിടെ നിന്നും 50 കിലോമീറ്റർ അകലെയാണ് ഗ്രാമ പ്രദേശങ്ങളുള്ളത്.

ഭൂകമ്പത്തിൽ വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുണ്ടെന്നും അവ പരിശോധിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു. 181,000ത്തിലധികം ജനസംഖ്യയുള്ള ഒരു തുറമുഖ നഗരമായ പെട്രോപാവ്‌ലോവ്സ്ക് - കാംചാറ്റ്സ്കി അഗ്നിപർവ്വതങ്ങളാൽ ചുറ്റപ്പെട്ട പ്രദേശത്താണ് സ്ഥിതിചെയ്യുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.