അന്‍വറിന്റെ വെളിപ്പെടുത്തലിലും സര്‍ക്കാര്‍ തുടര്‍ നടപടികളിലും സിപിഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി

 അന്‍വറിന്റെ വെളിപ്പെടുത്തലിലും സര്‍ക്കാര്‍ തുടര്‍ നടപടികളിലും സിപിഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിനെ വെട്ടിലാക്കിയ പി.വി അന്‍വറിന്റെ വെളിപ്പെടുത്തലിലും സര്‍ക്കാര്‍ സ്വീകരിച്ച തുടര്‍ നടപടികളിലും കടുത്ത അതൃപ്തി രേഖപ്പെടുത്തി സിപിഎം കേന്ദ്ര നേതൃത്വം.

തെറ്റ് തിരുത്തല്‍ നടപടികള്‍ക്ക് പകരം പാര്‍ട്ടിയും, സര്‍ക്കാരും കൂടുതല്‍ കുരുക്കിലേക്ക് നീങ്ങുകയാണെന്ന ചിന്ത കേന്ദ്ര നേതാക്കള്‍ക്കിടയിലുണ്ട്. പരാതികള്‍ നേരിട്ട് ലഭിക്കാത്തതിനാല്‍ സംസ്ഥാന ഘടകം തന്നെ പരിഹാരം കാണട്ടെയെന്ന നിലപാടിലാണ് നിലവില്‍ കേന്ദ്ര നേതൃത്വം.

സര്‍ക്കാരും പാര്‍ട്ടിയും പ്രതിസന്ധിയിലാകുന്ന സാഹചര്യം കേന്ദ്ര നേതൃത്വം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. കേരളത്തില്‍ പ്രശ്‌നങ്ങള്‍ തീരട്ടെയെന്നാണ് പ്രകാശ് കാരാട്ട് അടക്കമുള്ള പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ ആവര്‍ത്തിക്കുന്നത്.

കേരളത്തില്‍ നിന്നുള്ള കേന്ദ്ര നേതാക്കളും കൈമലര്‍ത്തുകയാണ്. മുഖ്യമന്ത്രിക്കും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും പരാതി നല്‍കിയ പി.വി അന്‍വര്‍ കേന്ദ്ര നേതൃത്വത്തെ സമീപിച്ചിട്ടില്ല.

മുന്‍കാലങ്ങളില്‍ ഇത്തരം ഘട്ടങ്ങളില്‍ വി.എസ് അച്യുതാന്ദന്‍ കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍ തേടുമായിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ പോക്കില്‍ പാര്‍ട്ടിക്കുള്ളില്‍ അതൃപ്തിയുണ്ടെങ്കിലും കേന്ദ്ര നേതൃത്വത്തെ സമീപിക്കാന്‍ പലര്‍ക്കും ധൈര്യമില്ല.

ലോക്‌സഭ തിരഞ്ഞെടുപ്പിന് പിന്നാലെ തെറ്റ് തിരുത്തല്‍ നടപടികളുണ്ടാകണമെന്ന് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഇതിന് പകരം വിവാദങ്ങള്‍ ഉയരുന്നത് ഗുണം ചെയ്യില്ലെന്നാണ് കേന്ദ്ര നേതാക്കള്‍ കരുതുന്നത്. കേരളത്തില്‍ ഒരു കാലത്ത് ഒതുക്കിയ വിഭാഗീയത തിരിച്ചു വരുന്നതിന്റെ ഭാഗമാണോ വിവാദങ്ങള്‍ എന്നതും കേന്ദ്ര നേതാക്കള്‍ നിരീക്ഷിക്കുന്നുണ്ട്.

അടുത്ത കേന്ദ്ര കമ്മിറ്റി യോഗം ഇ.പി ജയരാജനെ മാറ്റിയതടക്കമുള്ള സാഹചര്യം ചര്‍ച്ച ചെയ്‌തേക്കും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനം രൂക്ഷമായപ്പോള്‍ ആരോപണ വിധേയരെ സംരക്ഷിക്കേണ്ടതില്ലെന്ന് ബൃന്ദ കാരാട്ട് നിലപാട് കടുപ്പിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.