നിവിന്‍ പോളിക്കെതിരായ പീഡന പരാതി വ്യാജം; അന്ന് എന്റെ കൂടെ ഷൂട്ടിങിന് ഉണ്ടായിരുന്നു: വിനീത് ശ്രീനിവാസന്‍

നിവിന്‍ പോളിക്കെതിരായ പീഡന പരാതി വ്യാജം;  അന്ന് എന്റെ കൂടെ ഷൂട്ടിങിന് ഉണ്ടായിരുന്നു: വിനീത് ശ്രീനിവാസന്‍

കൊച്ചി: നടന്‍ നിവിന്‍ പോളിക്കെതിരെയുള്ള പീഡന പരാതി വ്യാജമാണെന്ന് സംവിധായകനും നടനുമായ വിനീത് ശ്രീനിവാസന്‍. പീഡനം നടന്നുവെന്ന് പറയുന്ന ദിവസം നിവിന്‍ തന്റെ കൂടെ ഷൂട്ടിങില്‍ ആയിരുന്നുവെന്ന് വിനീത് പറഞ്ഞു.

'വര്‍ഷങ്ങള്‍ക്ക് ശേഷം' എന്ന സിനിമയുടെ സെറ്റിലുള്ള ചിത്രങ്ങളും തെളിവായി തന്റെ കൈയ്യില്‍ ഉണ്ട്. 2023 ഡിസംബര്‍ 14 ന് നിവിന്‍ ഉണ്ടായിരുന്നത് 'വര്‍ഷങ്ങള്‍ക്ക് ശേഷം' എന്ന സിനിമയുടെ സെറ്റിലാണ്.

15 ന് പുലര്‍ച്ചെ മൂന്ന് മണി വരെ നിവിന്‍ തന്നോടൊപ്പം ഉണ്ടായിരുന്നു. എറണാകുളം ന്യൂക്ലിയസ് മാളിലായിരുന്നു ഷൂട്ടിങ്. വലിയ ആള്‍ക്കൂട്ടത്തിന് ഇടയിലായിരുന്നു ചിത്രീകരണം. ഉച്ചയ്ക്ക് ശേഷം ക്രൗണ്‍ പ്ലാസയിലും ഷൂട്ടിങ് ഉണ്ടായിരുന്നു.

അത് പുലര്‍ച്ചെ വരെ തുടര്‍ന്നു. ശേഷം ഫാര്‍മ വെബ് സീരീസിന്റെ ഷൂട്ടിങ് ഉണ്ടായിരുന്നു. നിവിന്‍ പോയത് അതില്‍ അഭിനയിക്കാനാണ്. ഷൂട്ടിങ് കേരളത്തില്‍ ആയിരുന്നു എന്നാണ് വിനീത് ശ്രീനിവാസന്‍ വ്യക്തമാക്കിയിരിക്കുന്നത്.

നേര്യമംഗലം സ്വദേശിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നിവിന്‍ പോളിക്കെതിരെ ലൈംഗിക പീഡന കേസ് രജിസ്റ്റര്‍ ചെയ്തത്. എറണാകുളം ഊന്നുകല്‍ പൊലീസ് ആണ് കേസ് എടുത്തത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ദുബായില്‍ വച്ച് നിവിന്‍ പോളി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.