കേരളത്തില്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന സാമ്പത്തിക തട്ടിപ്പ് 'എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ ഫ്രോഡ്': വീണ്ടും മുന്നറിയിപ്പുമായി കേരള പൊലീസ്

കേരളത്തില്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന സാമ്പത്തിക തട്ടിപ്പ് 'എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ ഫ്രോഡ്':  വീണ്ടും മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം: 'എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ ഫ്രോഡ്' എന്ന സാമ്പത്തിക തട്ടിപ്പാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് കേരള പൊലീസ്.

നിങ്ങളുടെ പേരില്‍ ഒരു കൊറിയര്‍ ഉണ്ടെന്നും അതില്‍ പണം, സിം, വ്യാജ ആധാര്‍ കാര്‍ഡുകള്‍, മയക്കുമരുന്ന് എന്നിവ അടങ്ങിയിട്ടുണ്ടെന്നുമായിരിക്കും വിളിക്കുന്നയാള്‍ പറയുന്നത്. നിങ്ങളുടെ പേരില്‍ നിങ്ങളുടെ ആധാര്‍ കാര്‍ഡും ബാങ്ക് വിവരങ്ങളും ഉപയോഗിച്ച് കൊറിയര്‍ ബുക്ക് ചെയ്തു എന്ന പേരിലും തട്ടിപ്പ് നടത്താറുണ്ടെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.

നിങ്ങളുടെ ആധാര്‍ നമ്പറും ബാങ്ക് അക്കൗണ്ട് വിവരങ്ങളും നിങ്ങളോടു തന്നെ തട്ടിപ്പുകാരന്‍ പറഞ്ഞ് തന്ന് തുടക്കത്തിലേ വിശ്വാസ്യത നേടുന്നു. പാഴ്‌സലിലെ സാധനങ്ങള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ അറിയിക്കാന്‍ ഫോണ്‍ സിബിഐയിലെയോ സൈബര്‍ പൊലീസിലെയോ മുതിര്‍ന്ന ഓഫീസര്‍ക്ക് കൈമാറുന്നു എന്നും പറയുന്നതോടെ അയാളുടെ റോള്‍ കഴിഞ്ഞു.

പിന്നീട് മറ്റൊരാള്‍ സംസാരിക്കുന്നു. പാഴ്‌സലിനുള്ളില്‍ എംഡിഎംഎയും പാസ്‌പോര്‍ട്ടും നിരവധി ആധാര്‍ കാര്‍ഡുകളുമൊക്കെയുണ്ടെന്നും നിങ്ങള്‍ തീവ്രവാദികളെ സഹായിക്കുന്നുവെന്നും അയാള്‍ പറയുന്നു.

കൂടുതല്‍ വിശ്വസിപ്പിക്കുന്നതിനായി പൊലീസ് ഓഫീസര്‍ എന്നു തെളിയിക്കുന്ന വ്യാജ ഐഡി കാര്‍ഡ്, പരാതിയുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വ്യാജ രേഖകള്‍ തുടങ്ങിയവ നിങ്ങള്‍ക്ക് അയച്ചു തരുന്നു. ഐഡി കാര്‍ഡ് വിവരങ്ങള്‍ വെബ് സൈറ്റ് മുഖേന പരിശോധിച്ച് ഉറപ്പ് വരുത്താനും ആവശ്യപ്പെടുന്നു. മുതിര്‍ന്ന പൊലീസ് ഓഫീസറുടെ യൂണിഫോം ധരിച്ചയാള്‍ വീഡിയോകോളില്‍ വന്നായിരിക്കും ഈ ആവശ്യങ്ങള്‍ ഉന്നയിക്കുക.

തുടര്‍ന്ന് നിങ്ങളുടെ സമ്പാദ്യ വിവരങ്ങള്‍ നല്‍കാന്‍ പൊലീസ് ഓഫീസര്‍ എന്ന വ്യാജേന തട്ടിപ്പുകാരന്‍ ആവശ്യപ്പെടുന്നു. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മനസിലാക്കുന്ന അയാള്‍ സമ്പാദ്യം മുഴുവന്‍ ഫിനാന്‍സ് വകുപ്പിന്റെ സോഫ്റ്റ് വെയര്‍ ഉപയോഗിച്ചുള്ള പരിശോധനയ്ക്കായി അയച്ചു നല്‍കണമെന്ന് നിങ്ങളോട് ആവശ്യപ്പെടുന്നു.

നിങ്ങളെ വെര്‍ച്വല്‍ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും എങ്ങോട്ടും പോകരുതെന്നും തട്ടിപ്പുകാര്‍ ആവശ്യപ്പെടുന്നു. ഭീഷണി വിശ്വസിച്ച് അവര്‍ അയച്ചു നല്‍കുന്ന ബാങ്ക് അക്കൗണ്ടിലേയ്ക്ക് നിങ്ങള്‍ സമ്പാദ്യം മുഴുവന്‍ കൈമാറുന്നു. തുടര്‍ന്ന് ഇവരില്‍നിന്ന് സന്ദേശങ്ങള്‍ ലഭിക്കാതിരിക്കുകയും ബന്ധപ്പെടാന്‍ കഴിയാതെ വരികയും ചെയ്യുന്നതോടെ മാത്രമേ തട്ടിപ്പ് ബോധ്യമാകൂ.

ഇത്തരം സന്ദേശങ്ങള്‍ ലഭിച്ചാല്‍ ഒട്ടും പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും പൊലീസ് പറയുന്നു. തട്ടിപ്പുകാര്‍ അയച്ചു തരുന്ന അക്കൗണ്ട് നമ്പറിലേയ്ക്ക് ഒരു കാരണവശാലും പണം കൈമാറരുത്.

ഒരു അന്വേഷണ ഏജന്‍സിയും അന്വേഷണത്തിനായി നമ്മുടെ സമ്പാദ്യം കൈമാറാന്‍ ആവശ്യപ്പെടുകയില്ല. അവര്‍ക്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും നമ്മുടെ സമ്പാദ്യം സംബന്ധിച്ച് വിവരങ്ങള്‍ ബാങ്കിനോട് ആവശ്യപ്പെടാനുമുള്ള അധികാരം ഉണ്ടെന്ന് മനസിലാക്കുക.

ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിനിരയായാല്‍ ഒരു മണിക്കൂറിനകം തന്നെ വിവരം 1930 ല്‍ അറിയിക്കുക. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ നഷ്ടപ്പെട്ട തുക തിരിച്ച് ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrime.gov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.