ചരിത്രം കുറിച്ച് സിവിലിയൻ നടത്തം; ബഹിരാകാശത്ത് നടന്ന് ജെറേഡും സാറയും

ചരിത്രം കുറിച്ച് സിവിലിയൻ നടത്തം; ബഹിരാകാശത്ത് നടന്ന് ജെറേഡും സാറയും

ഫ്ലോറിഡ: ചരിത്രത്തിലാദ്യമായി ബഹിരാകാശത്തിന്റെ ശൂന്യതയിൽ ചുവടുവച്ച് സഞ്ചാരികൾ. സ്പേസ് എക്സിന്റെ പൊലാരിസ് ഡോൺ ദൗത്യത്തിലെ ജറേഡ് ഐസക്‌മാൻ (അമേരിക്കൻ സംരംഭകൻ),​ സാറാ ഗില്ലിസ് (സ്പേസ് എക്സ് എൻജിനിയർ) എന്നിവരാണ് ഭൂമിയിൽ നിന്ന് 700 കിലോമീറ്റർ അകലെ ബഹിരാകാശത്ത് നടന്ന് (സ്പേസ് വാക്ക്) ചരിത്രം കുറിച്ചത്.

സഹയാത്രികരായ സ്കോട്ട് പൊട്ടീറ്റ് (യു.എസ് എയർഫോഴ്സ് മുൻ പൈലറ്റ്), അന്ന മേനോൻ (സ്പേസ് എക്സ് എൻജിനിയർ) എന്നിവർ ക്രൂ ഡ്രാഗൺ പേടകത്തെ നിയന്ത്രിച്ചു. ബഹിരാകാശത്ത് നടക്കുന്നതിന്റെ ദൃശ്യങ്ങൾ സ്പേസ് എക്സ് പുറത്തുവിട്ടു. സ്വകാര്യ വ്യക്തികൾ സ്പേസ് വാക്ക് നടത്തിയത് ഭാവിയിലെ ബഹിരാകാശ ടൂറിസത്തിലേക്കുള്ള വമ്പൻ ചുവടുവെപ്പായി.

കോടീശ്വരനായ ജറേഡ് ഐസക്‌മാൻ ആണ് ദൗത്യത്തിന്റെ സ്പോൺസർ. സ്പേസ് എക്സിന്റെ സ്റ്റാർലിങ്ക് ഇന്റർനെറ്റിന്റെ ലേസർ കമ്മ്യൂണിക്കേഷൻ സാങ്കേതിക വിദ്യ ബഹിരാകാശത്ത് പരീക്ഷിക്കുന്നതുൾപ്പെടെ 36 പരീക്ഷണങ്ങളും സഞ്ചാരികൾ നടത്തും.

അപ്പോളോ ദൗത്യങ്ങള്‍ പൂര്‍ത്തിയായി വര്‍ഷങ്ങള്‍ക്ക് ശേഷം മനുഷ്യനെ ഏറ്റവും കൂടുതല്‍ ദൂരം എത്തിക്കുക എന്ന ലക്ഷ്യത്തോടെ സപ്തംബര്‍ 10നാണ് പേടകം വിക്ഷേപിച്ചത്. അഞ്ച് ദിവസത്തെ ദൗത്യത്തിന് ശേഷം പേടകം അറ്റ്‌ലാന്റിക് സമുദ്രത്തിലോ മെക്സിക്കോ ഉൾക്കടലിലോ ലാൻഡ് ചെയ്യും.

നാസയുടെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ പേടകത്തിലായിരുന്നു വിക്ഷേപണം. പുതിയ സ്‌പേസ് സ്യൂട്ടുകള്‍ പരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നത് ലക്ഷ്യമിട്ടാണ് സ്വകാര്യ വ്യക്തികളുടെ ബഹിരാകാശ ദൗത്യം പദ്ധതിയിട്ടത്. ഭാവിയില്‍ ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള ദൗത്യങ്ങള്‍ക്കായി ഈ സ്യൂട്ടുകള്‍ ഉപയോഗിക്കാനാകുമെന്നാണ് പ്രതീക്ഷ.









വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.