അധികൃതരുടെ മോശം പെരുമാറ്റമെന്ന് പരാതി; തിരച്ചില്‍ അവസാനിപ്പിച്ച് ഈശ്വര്‍ മാല്‍പെ മടങ്ങി

അധികൃതരുടെ മോശം പെരുമാറ്റമെന്ന് പരാതി; തിരച്ചില്‍ അവസാനിപ്പിച്ച് ഈശ്വര്‍ മാല്‍പെ മടങ്ങി

ഷിരൂര്‍: കര്‍ണാടക ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ ലോറി ഡ്രൈവര്‍ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചിലില്‍ ദൗത്യം അവസാനിപ്പിച്ച് മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ.

കാര്‍വാര്‍ എസ്.പി നാരായണ മോശമായി സംസാരിച്ചുവെന്നും ഡ്രഡ്ജര്‍ കമ്പനിയുടെ ഭാഗത്തു നിന്നും അനുകൂല സമീപനം ഉണ്ടായില്ലെന്നുമടക്കം ആരോപിച്ചാണ് മാല്‍പെ ദൗത്യത്തില്‍ നിന്ന് പിന്‍മാറിയത്.

'മോശമായ ഫോണ്‍ സംഭാഷണം എന്റെ സംഘത്തിലുള്ളവരും കേട്ടു. നീ വലിയ ഹീറോ ആകേണ്ട എന്ന തരത്തില്‍ സംസാരിച്ചുവെന്നാണ് ഈശ്വര്‍ മാല്‍പെ പറയുന്നത്. ഒരു പൈസ പോലും വാങ്ങാതെ തിരച്ചിലിനിറങ്ങുന്നത് ഹീറോ ആകാന്‍ വേണ്ടിയല്ല. അതിനാല്‍ ഹീറോ ആകാനില്ല ഞാന്‍ പോകുകയാണെന്ന് അധികൃതരോട് പറഞ്ഞു.

ഡ്രജ്ഡര്‍ കമ്പനിയുടെ ഭാഗത്തു നിന്നും അനുകൂല സമീപനമല്ല ഉണ്ടായത്. 15 ദിവസം ദൗത്യത്തിന്റെ ഭാഗമായതിനാല്‍ ഏത് സ്ഥലത്ത് തിരച്ചില്‍ നടത്തണമെന്ന ധാരണയുണ്ട്. അതിന് തടസം നിന്നാല്‍ വലിയ ബുദ്ധിമുട്ടാണ്. തല്‍കാലം വീട്ടിലേക്ക് പോകുന്നു. കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കും. അര്‍ജുന്റെ അമ്മ അടക്കമുള്ളവരോട് മാപ്പു പറയുന്നു' - ഈശ്വര്‍ മാല്‍പെ പറഞ്ഞു.

മണ്ണിടിച്ചിലില്‍ കാണാതായ ലോറിയുടെ ഭാഗങ്ങള്‍ ശനിയാഴ്ച ഗംഗാവലി പുഴയില്‍ നടന്ന തിരച്ചിലില്‍ കണ്ടെത്തിയിരുന്നു. ഇവ പുറത്തെടുത്ത് പരിശോധിച്ചതില്‍ അര്‍ജുന്‍ സഞ്ചരിച്ച ലോറിയുടെ ഭാഗങ്ങളല്ലെന്ന് ഉടമ മനാഫ് വ്യക്തമാക്കിയിരുന്നു. ഒമ്പത് മണിക്കൂര്‍ നീണ്ട തിരച്ചിലിനിടെ രണ്ട് ടയറുകളും ലോറിയുടെ ചില ഭാഗങ്ങളുമാണ് കണ്ടെത്തിയത്.

മുങ്ങല്‍ വിദഗ്ധനായ ഈശ്വര്‍ മാല്‍പെയുടെ നേതൃത്വത്തിലാണ് രണ്ട് ദിവസവും തിരച്ചില്‍ നടന്നത്. എട്ട് തവണയിലേറെ മുങ്ങിയ മാല്‍പെ ആദ്യം ടയറുകളും പിന്നീട് ലോറിയുടെ ഭാഗങ്ങളും കണ്ടെത്തി. ഇവ ഡ്രെഡ്ജറിലെ ക്രെയിനുപയോഗിച്ച് ഉയര്‍ത്തി പുറത്തെടുത്തു. സ്റ്റിയറിങ്ങും ക്ലച്ചും രണ്ട് ടയറിന്റെ ഭാഗങ്ങളുമാണ് കണ്ടെത്തിയത്.

നാവികസേന നിര്‍ദേശിച്ച മൂന്ന് പ്രധാന പോയിന്റുകളിലാണ് തിരച്ചില്‍ നടത്തിയത്. കാര്‍വാറില്‍ നിന്നെത്തിച്ച ഡ്രെഡ്ജര്‍ ഉപയോഗിച്ചാണ് തിരച്ചില്‍. മാല്‍പെ മുങ്ങി നടത്തിയ തിരച്ചിലിന്റെ വീഡിയോകള്‍ അദ്ദേഹം തന്നെ ചിത്രീകരിക്കുകയും അത് അര്‍ജുന്റെ ബന്ധുക്കളെയും ദൗത്യ സംഘത്തിലെ ഉദ്യോഗസ്ഥരെയും കാണിക്കുകയും ചെയ്തു. അര്‍ജുന്റെ സഹോദരി അഞ്ജുവും ഭര്‍ത്താവ് ജിതിനും ലോറി ഉടമ മനാഫും സ്ഥലത്തുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.