കര്‍ഷക രോഷത്തില്‍ കാലിടറി ബിജെപി; ഹരിയാനയില്‍ ഹാട്രിക് സ്വപ്‌നമാകുമോ?..

കര്‍ഷക രോഷത്തില്‍ കാലിടറി ബിജെപി; ഹരിയാനയില്‍ ഹാട്രിക് സ്വപ്‌നമാകുമോ?..

ചണ്ഡീഗഡ്: ജനാധിപത്യ പ്രക്രിയയില്‍ കര്‍ഷകര്‍ക്ക് വലിയ പ്രധാന്യമുള്ള സംസ്ഥാനമാണ് ഹരിയാന. ഇവിടത്തെ ഓരോ മണ്ഡലങ്ങളിലും കര്‍ഷകരുടെ വോട്ട് നിര്‍ണായകമാണ്.

ആഞ്ഞടിക്കുന്ന കര്‍ഷക രോഷത്തില്‍ തട്ടി ബിജെപി നിലംപതിക്കുമെന്നാണ് ഹരിയാനയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അത്രമേല്‍ രോഷത്തോടെയാണ് ബിജെപിക്കും സര്‍ക്കാരിനുമെതിരെ കര്‍ഷകരും ദളിത് വിഭാഗങ്ങളും പ്രതികരിക്കുന്നത്.

കര്‍ഷകര്‍ക്കും കാര്‍ഷിക മേഖലയ്ക്കും വേണ്ടി ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന രോഷമാണ് പൊതുവെ ഉയരുന്നത്. വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കാന്‍ ബിജെപി സര്‍ക്കാര്‍ വേണ്ടത്ര നടപടികള്‍ സ്വീകരിച്ചില്ലെന്ന പ്രതിഷേധവും കര്‍ഷകര്‍ക്കിടയിലുണ്ട്.

'ഞങ്ങളുടെ വിളകള്‍ക്ക് കുറഞ്ഞ താങ്ങുവില ലഭിക്കുന്നില്ല. പിന്നെ ഞങ്ങള്‍ എന്തിനാണ് ബിജെപിക്ക് വോട്ട് ചെയ്യുന്നത്. സൗജന്യ റേഷനല്ലാതെ മറ്റൊരു കാര്യവും ബിജെപി ചെയ്തിട്ടില്ല. ഞങ്ങള്‍ ഇത്തവണ എന്തായാലും ബിജെപിക്ക് വോട്ട് ചെയ്യില്ല. ദളിതര്‍ക്ക് സ്ഥലവും ഇരട്ടി പെന്‍ഷനുമാണ് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തത്'- ഇങ്ങനെ പോകുന്നു കര്‍ഷകരുടെ പ്രതികരണങ്ങള്‍.

സംസ്ഥാനത്ത് ഒരു ദശാബ്ദക്കാലത്തെ ബിജെപി ഭരണത്തില്‍ വര്‍ധിച്ചു വരുന്ന തൊഴിലില്ലായ്മ, അഗ്‌നിവീര്‍ പ്രതിഷേധങ്ങള്‍, ഭരണഘടനാ മാറ്റ കാമ്പയിന്‍ എന്നിവ കോണ്‍ഗ്രസിന് ദളിത് പിന്തുണ കൂട്ടിയിട്ടുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

ജാട്ട്, ജാട്ട് ഇതര വോട്ടുകളും ഹരിയാന രാഷ്ട്രീയത്തില്‍ പ്രധാനപ്പെട്ട ഘടകങ്ങളാണ്. സംസ്ഥാനത്തെ ജനസംഖ്യയുടെ 25 ശതമാനും ജാട്ട് വോട്ടുകളാണ്. കോണ്‍ഗ്രസിന്, പ്രത്യേകിച്ച് ഹൂഡ വിഭാഗത്തിന്റെ പിന്തുണയുടെ പ്രധാന നട്ടെല്ലാണിത്. മറുവശത്ത്, ജനസംഖ്യയുടെ 33 ശതമാനം വരുന്ന മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ (ഒബിസി) ബിജെപിയെ പിന്തുണയ്ക്കുന്നു.

എന്നാല്‍ ഈ തിരഞ്ഞെടുപ്പിലെ നിര്‍ണായക സ്വാധീനം ചെലുത്തുന്ന ഘടകങ്ങളിലൊന്ന് സംസ്ഥാനത്തെ ജനസംഖ്യയുടെ 21 ശതമാനം വരുന്ന ദളിത് വിഭാഗങ്ങളാണ്. ജാട്ടുകളും ദളിതുകളും തമ്മിലുള്ള ഐക്യം കോണ്‍ഗ്രസ് പിന്തുണ കുതിച്ചുയരുന്നതിനും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അഞ്ച് സീറ്റുകള്‍ നഷ്ടപ്പെടുന്നതിനും ഇടയാക്കിയിരുന്നു.

ഈ നിയമസഭ തിരഞ്ഞെടുപ്പിലും ജാട്ട്-ദളിത് വോട്ടുകള്‍ നിര്‍ണായകമാണ്. ഒക്ടോബര്‍ അഞ്ചിനാണ് ഹരിയാനയില്‍ പോളിങ് നടക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.