അമേരിക്കന്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ ക്രൈസ്തവ വിരുദ്ധ നിലപാട് വീണ്ടും പരസ്യമാക്കി കമലാ ഹാരിസ്; ക്രിസ്ത്യന്‍ വിദ്യാര്‍ഥികള്‍ക്കു നേരെ പരിഹാസ ശരം

അമേരിക്കന്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ ക്രൈസ്തവ വിരുദ്ധ നിലപാട് വീണ്ടും പരസ്യമാക്കി കമലാ ഹാരിസ്; ക്രിസ്ത്യന്‍ വിദ്യാര്‍ഥികള്‍ക്കു നേരെ പരിഹാസ ശരം

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് റാലിക്കിടെ തന്റെ ക്രൈസ്തവ വിരുദ്ധ നിലപാട് വീണ്ടും പരസ്യമാക്കി ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി കമലാ ഹാരിസ്. വിസ്‌കോണ്‍സിനില്‍ നടന്ന റാലിക്കിടെ ക്രിസ്തുവിനെ പ്രഘോഷിച്ച രണ്ട് ക്രിസ്ത്യന്‍ വിദ്യാര്‍ഥികളെ പരിഹസിച്ച് കമലാ ഹാരിസ് നടത്തിയ പരാമര്‍ശമാണ് വിവാദമായിരിക്കുന്നത്. വിസ്‌കോണ്‍സിന്‍-ലാ ക്രോസ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളായ ഗ്രാന്റ് ബെത്തും ലൂക് പോളാസ്‌കെയുമാണ് കമലാ ഹാരിസിന്റെ പരിഹാസത്തിനിരയായത്.

ഗര്‍ഭച്ഛിദ്രത്തിനും സ്വവര്‍ഗാനുരാഗം ഉള്‍പ്പെടെയുള്ള വിഷയങ്ങളിലും അനുകൂലമായി നിലപാട് സ്വീകരിക്കുന്ന കമലാ ഹാരിസിന്റെ പുതിയ പരാമര്‍ശം കത്തോലിക്ക വിശ്വാസികളില്‍ പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്.

റാലിയില്‍ ഭ്രൂണഹത്യയെ അനുകൂലിച്ച് പ്രസംഗിക്കുന്നതിനിടയില്‍ ഒരു വിദ്യാര്‍ഥി 'ക്രിസ്തു രാജാവാണ്', 'യേശുവാണ് കര്‍ത്താവ്' എന്ന് ഉറക്കെ പറഞ്ഞപ്പോഴായിരുന്നു കമലാ ഹാരിസിന്റെ പരിഹാസം. നിങ്ങള്‍ തെറ്റായ റാലിയിലാണ് പങ്കെടുത്തതെന്നും തെരുവിലെ ചെറിയ റാലിയിലേക്കാണ് നിങ്ങള്‍ പോകേണ്ടിയിരുന്നതെന്നും അവര്‍ പരിഹാസരൂപേണ പറഞ്ഞു. ഡൊണാള്‍ഡ് ട്രംപിന്റെ റാലിയെ പരാമര്‍ശിച്ചാണ് കമല ഇങ്ങനെ പറഞ്ഞത്.

വൈസ് പ്രസിഡന്റിന്റെ പരാമര്‍ശനം അപമാനകരമാണെന്ന് ലൂക് പോളാസ്‌കെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. 'ലോകത്ത് ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന മതമാണ് ക്രിസ്തുമതം. അമേരിക്കയുടെ വൈസ് പ്രസിഡന്റ് എന്റെ വിശ്വാസത്തെ പരിഹസിക്കുകയും അപമാനിക്കുകയും ചെയ്തത് ഞാന്‍ നേരിട്ട് കണ്ടു' - പൊളാസ്‌കെ എക്സില്‍ എഴുതി.

'കമല ഹാരിസ്, നിങ്ങള്‍ പറഞ്ഞത് ശരിയാണ്: ക്രിസ്ത്യാനികള്‍ എന്ന നിലയില്‍ ഞങ്ങള്‍ തെറ്റായ റാലിയിലായിരുന്നു. നമ്മുടെ വിശ്വാസത്തെ ബഹുമാനിക്കാത്ത ഒരാള്‍ക്ക് വോട്ട് ചെയ്യാന്‍ നമ്മുടെ ധാര്‍മികത അനുവദിക്കില്ലെന്നാണ് എന്റെ വിശ്വാസം. ഈ തിരഞ്ഞെടുപ്പ് ഒരു ആത്മീയ യുദ്ധമാണ്. - ഹാരിസിന് വോട്ട് ചെയ്യരുതെന്നും പോളാസ്‌കെ അഭ്യര്‍ത്ഥിച്ചു.

'നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കാന്‍ ക്രിസ്തു നമ്മോട് പറയുന്നു. നമ്മുടെ ശത്രുക്കളെ സ്‌നേഹിക്കാനും നമ്മെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനും അവന്‍ നമ്മോട് പറയുന്നു. യേശുവിന്റെ നാമത്തില്‍, എല്ലാ കാല്‍മുട്ടുകളും കുനിയുകയും എല്ലാ നാവും യേശുക്രിസ്തു കര്‍ത്താവാണെന്ന് ഏറ്റുപറയുകയും ചെയ്യും. അന്തിമ വിജയം നമ്മുടേതാണ്. പൊളാസ്‌കെ കുറിച്ചു.

ഗര്‍ഭഛിദ്രം സ്ത്രീകളുടെ അവകാശമാക്കി മാറ്റിയ 1973ലെ വിധി പുനഃസ്ഥാപിക്കുമെന്ന് കമലാ ഹാരിസ് പ്രഖ്യാപിച്ചിരുന്നു. അമേരിക്കയിലെ കത്തോലിക്കാ വോട്ടര്‍മാര്‍ക്കിടയില്‍ അതുകൊണ്ട് തന്നെ കമലയ്ക്കു പിന്തുണ കുറവാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.