കെ.എസ്.യു സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; നിരവധി പ്രവര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കും പരിക്ക്

കെ.എസ്.യു സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം;  നിരവധി പ്രവര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കും പരിക്ക്

തിരുവനന്തപുരം: പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ സെക്രട്ടേറിയറ്റിലേക്ക് കെ.എസ്.യു നടത്തിയ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. പോലീസും കെ.എസ്.യു പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സെക്രട്ടേറിയറ്റിന്റെ മതില്‍ ചാടിക്കടക്കാന്‍ ശ്രമിച്ച കെ.എസ്.യു പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞപ്പോഴാണ് സംഘര്‍ഷത്തിന് തുടക്കമായത്.

പൊലീസിനു നേരെ കല്ലേറുണ്ടായതോടെ പൊലീസ് ലാത്തിവീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിനും നിരവധി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. കെ.എസ്.യു വൈസ് പ്രസിഡന്റ് സ്‌നേഹ എസ്. നായരുടെ തലപൊട്ടി. സംസ്ഥാന സെക്രട്ടറി ബാഹുല്‍ കൃഷ്ണയ്ക്കും പരുക്കേറ്റു. കല്ലും വടികളുമായി പൊലീസിനെ നേരിട്ട സമരക്കാര്‍ ഒരു പൊലീസുകാരനെ വളഞ്ഞിട്ട് തല്ലി. അഞ്ച് പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

സമാധാനപരമായി മാര്‍ച്ച് അവസാനിപ്പിച്ച് തിരിച്ചുപോകാന്‍ ഒരുങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്ന് കെഎസ്‌യു നേതാക്കള്‍ ആരോപിച്ചു. നെയിം ബോര്‍ഡ് പോലുമില്ലാത്ത പോലീസുകാരാണ് പ്രവര്‍ത്തകരെ ആക്രമിച്ചത്. അവര്‍ യഥാര്‍ഥ പോലീസല്ലെന്നും യൂണിഫോം ധരിച്ചെത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണെന്നും നേതാക്കള്‍ പറഞ്ഞു. സെക്രട്ടറിയേറ്റില്‍ നിരാഹാരമിരിക്കുന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് കെ.എസ്.‌യു മാര്‍ച്ച് നടത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.