കായിക വിനോദങ്ങൾ അനുരഞ്ജനത്തിനും കണ്ടുമുട്ടലുകൾക്കും കാരണമായി തീരണമെന്ന ഓർമ്മപ്പെടുത്തലുമായി മാർപാപ്പയുടെ ഞായറാഴ്ച സന്ദേശം

കായിക വിനോദങ്ങൾ അനുരഞ്ജനത്തിനും കണ്ടുമുട്ടലുകൾക്കും കാരണമായി തീരണമെന്ന ഓർമ്മപ്പെടുത്തലുമായി മാർപാപ്പയുടെ ഞായറാഴ്ച സന്ദേശം

വത്തിക്കാൻ സിറ്റി: കായിക വിനോദങ്ങൾ അനുരഞ്ജനത്തിനും കണ്ടുമുട്ടലുകൾക്കും കാരണമായി തീരണമെന്ന് ഓർമ്മപ്പെടുത്തി ലിയോ പതിനാലാമൻ മാർപാപ്പ. കായിക രംഗത്തുള്ളവരുടെ ജൂബിലി ആഘോഷങ്ങളുടെ സമാപനം കുറിച്ചുകൊണ്ട് പരിശുദ്ധ ത്രിത്വത്തിൻ്റെ തിരുനാൾ ദിനമായ ഞായറാഴ്ച, വത്തിക്കാനിലെ സെൻറ് പീറ്റേഴ്സ് ബസിലിക്കയിൽ ദിവ്യബലിയർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു പാപ്പ.

വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ളവരും പല പ്രായക്കാരുമായ ആയിരക്കണക്കിനു കായികതാരങ്ങൾ ബസിലിക്കയ്ക്കുള്ളിലും വത്തിക്കാൻ സ്ക്വയറിലും സന്നിഹിതരായിരുന്നു. പരിശുദ്ധ ത്രിത്വവും കായികരംഗവും തമ്മിൽ ബന്ധപ്പെടുത്തി സംസാരിക്കുകയെന്നത് അത്ര സാധാരണമല്ലാത്ത ഒരു കാര്യമാണെന്ന് പറഞ്ഞുകൊണ്ടാണ് പരിശുദ്ധ പിതാവ് പ്രസംഗം ആരംഭിച്ചത്. എന്നാൽ, മനുഷ്യന്റെ എല്ലാ നല്ല പ്രവൃത്തികളും ഏതെങ്കിലും വിധത്തിൽ ദൈവത്തിന്റെ അനന്തമായ സൗന്ദര്യത്തെ പ്രതിഫലിപ്പിക്കുന്നതാണെന്ന് പാപ്പാ വ്യക്തമാക്കി. കായിക വിനോദങ്ങൾ തീർച്ചയായും അവയിൽ ഒന്നാണെന്ന് മാർപാപ്പ ചൂണ്ടിക്കാട്ടി.

കായികരംഗം ദൈവത്തെ കണ്ടുമുട്ടാൻ നമ്മെ സഹായിക്കുമെന്ന് പരിശുദ്ധ പിതാവ് പറഞ്ഞു. കാരണം, ബാഹ്യമായി മാത്രമല്ല ആന്തരികമായും മറ്റുള്ളവരുമായി ബന്ധങ്ങൾ സ്ഥാപിക്കാൻ കായികരംഗത്തിലൂടെ നമുക്കു സാധിക്കും. അപ്രകാരമല്ലെങ്കിൽ, കായികരംഗം അഹംഭാവത്താൽ ഊതിവീർപ്പിച്ച പൊള്ളയായ മത്സരങ്ങളുടെ വേദി മാത്രമായി മാറുമായിരുന്നു.
കായികാഭ്യാസങ്ങൾ സമർപ്പണം ആവശ്യപ്പെടുന്നു

കായികതാരങ്ങൾ മറ്റുള്ളവർക്കായി തങ്ങളെത്തന്നെ സമർപ്പിക്കുന്നവരാണെന്നും അതിനാൽ സ്വന്തം ശാരീരിക നേട്ടങ്ങൾ മാത്രമല്ല അവർ ലക്ഷ്യം വയ്ക്കുന്നതെന്നും പാപ്പാ പറഞ്ഞു. 'കായികാഭ്യാസങ്ങൾ ജീവിതത്തിൻ്റെ ആനന്ദമാണ്, അവ ആഘോഷവുമാണ്' - ഒരു കായികതാരം കൂടിയായിരുന്ന വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് ലിയോ മാർപാപ്പ പറഞ്ഞു.

ആരും ചാമ്പ്യന്മാരായി ജനിക്കുന്നില്ല

കായിക താരങ്ങളിൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ മാത്രമല്ല വിശുദ്ധനായത്. ആധുനിക യുഗത്തിലെ പല വിശുദ്ധരുടെയും ജീവിതങ്ങളിൽ കായിക വിനോദങ്ങൾ ഒരു പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. വ്യക്തിപരമായ അച്ചടക്കത്തിനു മാത്രമല്ല സുവിശേഷവൽക്കരണത്തിനും കായികാഭ്യാസങ്ങൾ കാരണമായിത്തീർന്നിട്ടുണ്ട്. ഈ വരുന്ന സെപ്റ്റംബർ ഏഴാം തീയതി വിശുദ്ധ പദവിയിലേക്കുയർത്തപ്പെടുന്ന വാഴ്ത്തപ്പെട്ട പിയെർ ജോർജിയോ ഫ്രസാത്തി കായികതാരങ്ങളുടെ പ്രത്യേക മധ്യസ്ഥനാണ്. ആരും ഒരു ചാമ്പ്യനായോ വിശുദ്ധനായോ ജനിക്കുന്നില്ലെന്ന് ഫ്രസാത്തിയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നതായി ലിയോ പാപ്പാ ചൂണ്ടിക്കാട്ടി. അനുദിന പരിശീലനം കൊണ്ടുമാത്രമാണ് ചാമ്പ്യൻഷിപ്പിലേക്ക് ഒരു പടികൂടി അടുക്കാൻ നമുക്ക് സാധിക്കുന്നത് - പാപ്പ പറഞ്ഞു.

എല്ലാ പ്രവർത്തനങ്ങളിലും ത്രിയേക ദൈവത്തിന്റെ സ്നേഹം വെളിപ്പെടുത്തുന്നവരാകണമെന്ന് കായിക താരങ്ങളോട് ലിയോ മാർപാപ്പ അഭ്യർത്ഥിച്ചു. ആത്യന്തിക വിജയമായ നിത്യജീവൻ്റെ സമ്മാനം നേടാൻ പരിശുദ്ധ കന്യകാമറിയത്തിന് സർവ്വവും ഭരമേൽപ്പിക്കുകയും അവളുടെ സഹായം തേടുകയും ചെയ്യണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് പാപ്പ സന്ദേശം ഉപസംഹരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.