ക്യാബിന്‍ ബാഗേജ് ഒന്ന് മാത്രം: വിമാന യാത്രക്കാര്‍ക്ക് പുതിയ നിര്‍ദേശവുമായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി

ക്യാബിന്‍ ബാഗേജ് ഒന്ന് മാത്രം: വിമാന യാത്രക്കാര്‍ക്ക് പുതിയ നിര്‍ദേശവുമായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി

ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് പുതിയ നിര്‍ദേശവുമായി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സും.

യാത്രാക്കാരുടെ ലഗേജുകള്‍ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായിരിക്കണം. സുരക്ഷ വര്‍ധിപ്പിക്കുന്നതിനും വിമാനത്താവളത്തിലെ കാര്യക്ഷത ഉറപ്പാക്കുന്നതിനുമായാണ് പുതിയ നിര്‍ദേശങ്ങളെന്ന് അധികൃതര്‍ വ്യക്തമാക്കി.

അന്താരാഷ്ട്ര-ആഭ്യന്തര വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഒരു ക്യാബിന്‍ ബാഗേജ് മാത്രമെ അനുവദിക്കുകയുളളൂ. അധിക ബാഗേജുണ്ടെങ്കില്‍ ചെക്ക് ഇന്‍ ചെയ്യണം.

ഇക്കണോമി അല്ലെങ്കില്‍ പ്രീമിയം ഇക്കണോമിയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഏഴ് കിലോ വരെയുളള ഒരു ബാഗാണ് അനുവദിക്കുക. ബിസിനസ് അല്ലെങ്കില്‍ ഫസ്റ്റ് ക്ലാസ് യാത്രയാണെങ്കില്‍ 10 കിലോ വരെയുളള ഒരു ബാഗ് അനുവദിക്കും

ഏത് ക്ലാസിലാണ് യാത്രയെങ്കിലും ക്യാബിന്‍ ബാഗേജിന്റെ അളവ് ഇപ്രകാരമായിരിക്കണം. ഉയരം-55 സെന്റി മീറ്റര്‍, നീളം-40 സെന്റി മീറ്റര്‍, വ്യാപ്തി-20 സെന്റി മീറ്റര്‍

2024 മെയ് നാലിന് മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്തവരാണെങ്കില്‍ ഇളവുണ്ട്. ഇക്കണോമിയില്‍ എട്ട് കിലോ വരെ അനുവദിക്കും. പ്രീമിയം ഇക്കണോമിയില്‍ 10 കിലോയും ബിസിനസ് ഫസ്റ്റ് ക്ലാസ് യാത്രയാണെങ്കില്‍ 12 കിലോ വരെയും അനുവദിക്കും.

വിമാന കമ്പനികള്‍ക്ക് അനുസരിച്ച് ബാഗേജ് പോളിസിയിലും മാറ്റമുണ്ടായേക്കും. എങ്കിലും അടിസ്ഥാന പരമായി ഈ നിര്‍ദേശങ്ങള്‍ പാലിച്ചാവണം യാത്ര.

എയര്‍ ഇന്ത്യ ഒരു ബാഗേജ് മാത്രം അനുവദിക്കും. ഇക്കണോമിയില്‍ ഏഴ് കിലോയും ബിസിനസ് ക്ലാസില്‍ 10 കിലോയും. ഇന്‍ഡിഗോയിലും ഒരു ക്യാബിന്‍ ബാഗേജ് മാത്രം. പരമാവധി ഏഴ് കിലോ. മൊത്തം 115 സെന്റി മീറ്ററായിരിക്കണം അളവ്. നിബന്ധനകള്‍ക്ക് വിധേയമായി ലാപ്ടോപ് ബാഗ് മൂന്ന് കിലോ വരെ അനുവദിക്കും.

വിമാന യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ധനവാണ് നിര്‍ദേശങ്ങള്‍ കര്‍ശനമാക്കാന്‍ കാരണമായത്. വിമാനത്താവളത്തിലെ തിരക്ക് നിയന്ത്രിക്കാനും സുരക്ഷ വര്‍ധിപ്പിക്കാനും ചെക്ക് പോയിന്റുകളിലെ കാലതാമസം കുറയ്ക്കുന്നതിനുമായാണ് ബാഗേജിലെ നിയന്ത്രണങ്ങള്‍.

അവസാന നിമിഷത്തിലെ ആശയക്കുഴപ്പവും അസൗകര്യങ്ങളും ഒഴിവാക്കുന്നതിന് പുതിയ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് യാത്രക്കാരോട് അധികൃതര്‍ അഭ്യര്‍ഥിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.