ടെല്‍ അവീവ്: ഇറാന്റെ ഭീഷണികളെ നേരിടാന്‍ യു.എസും ഇസ്രയേലും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇറാന്റെ ആണവ പദ്ധതികളെ പരാജയപ്പെടുത്താന്‍ തങ്ങള്‍ തീരുമാനിച്ചതായും ഗാസയെ കുറിച്ചുള്ള ട്രംപിന്റെ വീക്ഷണം നടപ്പാക്കാന്‍ ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും നെതന്യാഹു പറഞ്ഞു. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദേഹം.
കൂടിക്കാഴ്ചയില്‍ പല വിഷയങ്ങളും ചര്‍ച്ചയായി. എന്നാല്‍ ഇറാനെ സംബന്ധിച്ചായിരുന്നു പ്രധാന ചര്‍ച്ച. ഇറാന്റെ ഭീഷണികള്‍ നേരിടാന്‍ യു.എസും അമേരിക്കയും ഒരുമിച്ച് പ്രവര്‍ത്തിക്കണം. ഇറാന്റെ പക്കല്‍ ആണവായുധങ്ങള്‍ പാടില്ലെന്നും അവരുടെ പ്രാദേശിക ആക്രമണങ്ങളെ പരാജയപ്പെടുത്തണമെന്നും ഇരുരാജ്യങ്ങളും തീരുമാനിച്ചുവെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.
ഗാസയില്‍ യുദ്ധം തുടങ്ങി 16 മാസത്തിനുള്ളില്‍ ഇസ്രയേല്‍ ഇറാന് കനത്ത പ്രഹരമാണ് നല്‍കിയത്. ട്രംപിന്റെ പിന്തുണയോടെ ഈ ജോലി പൂര്‍ത്തിയാക്കാമെന്ന് ആത്മവിശ്വാസം ഉണ്ട്. ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്ളയെ തെക്കന്‍ ലെബനനില്‍ ദുര്‍ബലപ്പെടുത്താന്‍ ഇസ്രയേലിന് സാധിച്ചു. സിറിയയെ താവളമായി ഉപയോഗിക്കാന്‍ ആരെങ്കിലും സ്വപ്നം കാണുന്നുണ്ടെങ്കില്‍ അതിന് അനുവദിക്കില്ലെന്നും നെതന്യാഹു പറഞ്ഞു.
ഇസ്രയേല്‍ നീക്കത്തിനുള്ള പൂര്‍ണ പിന്തുണയില്‍ അതിയായി നന്ദിയും യു.എസിനെ നെതന്യാഹു അറിയിച്ചു. പാലസ്തീനില്‍ ഇസ്രയേലും യു.എസും ഒരേ തന്ത്രമാണ് പങ്കിട്ടത്. താനും ഡൊണാള്‍ഡ് ട്രംപും പൂര്‍ണമായി സഹകരിച്ചാണ് മുന്നോട്ട് പോകുന്നതെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.
റുബിയോയും ഇറാനെ അതിരൂക്ഷമായി വിമര്‍ശിച്ചു. എല്ലാ തീവ്രവാദ ഗ്രൂപ്പുകള്‍ക്കും പിന്നില്‍ ഇറാന്‍ ആണെന്ന് റുബിയോ കുറ്റപ്പെടുത്തി. എല്ലാ അക്രമ പ്രവര്‍ത്തനങ്ങള്‍ക്കും പിന്നില്‍ അസ്ഥിരപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍, മേഖലയില്‍ താമസിക്കുന്ന ദശലക്ഷക്കണക്കിന് ജനങ്ങളുടെ സമാധാനത്തിനും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന എല്ലാറ്റിനും പിന്നില്‍ ഇറാനാണ്. ഹമാസിന് ഒരു സൈനിക സംഘമായോ സര്‍ക്കാര്‍ സേനയായോ തുടരാന്‍ സാധിക്കില്ല. അക്രമത്തിലൂടെ ഭരിക്കാനും ഭരണം നടത്താനും കഴിയുന്ന ഒരു ശക്തിയായി തുടരുന്നിടത്തോളം സമാധാനം അസാധ്യമാണെന്നും റുബിയോ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.