നൈജീരിയയില്‍ വീണ്ടും ക്രൈസ്തവരെ ലക്ഷ്യംവെച്ച് തീവ്രവാദികളുടെ ആക്രമണം ; രണ്ട് ദിവസത്തിനിടെ കൊല്ലപ്പെട്ടത് 60-ലധികം ക്രൈസ്തവർ

നൈജീരിയയില്‍ വീണ്ടും ക്രൈസ്തവരെ ലക്ഷ്യംവെച്ച് തീവ്രവാദികളുടെ ആക്രമണം ; രണ്ട് ദിവസത്തിനിടെ കൊല്ലപ്പെട്ടത് 60-ലധികം ക്രൈസ്തവർ

അബുജ: ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ ഫുലാനി തീവ്രവാദികളുടെ ആക്രമണം രൂക്ഷം. പ്ലാറ്റോ സംസ്ഥാനത്ത് മാത്രം രണ്ട് ദിവസത്തിനിടെ 60-ലധികം ക്രൈസ്തവർ കൊല്ലപ്പെട്ടു. ബൊക്കോസ് കൗണ്ടിയിലെ ഏഴ് ക്രിസ്ത്യൻ സമൂഹങ്ങൾക്കെതിരെയാണ് ഏപ്രിൽ രണ്ട്, മൂന്ന് തിയതികളിലായി ആക്രമണങ്ങൾ നടന്നത്. കൂട്ടകൊലപാതകത്തെ ഗവർണർ വംശഹത്യ എന്ന് വിശേഷിപ്പിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ പറഞ്ഞു.

“ആക്രമണങ്ങളിൽ ആയിരത്തിലധികം ക്രിസ്ത്യാനികൾ കുടിയിറക്കപ്പെട്ടു. 383 വീടുകൾ ഈ കൊള്ളക്കാർ നശിപ്പിച്ചു. ഏപ്രിൽ രണ്ടിന് ബുധനാഴ്ച വൈകുനേരം മൂന്ന് മണിയോടെയാണ് ആക്രമണങ്ങൾ ആരംഭിച്ചത്. ആയുധധാരികളായ ഫുലാനി തീവ്രവാദികൾ മോട്ടോർ സൈക്കിളുകളിൽ വന്ന് ഞങ്ങളെ ആക്രമിച്ചു. അക്രമികൾ ഭക്ഷണശാലകൾ നശിപ്പിക്കുകയും മറ്റ് സാധനങ്ങൾ കൊള്ളയടിക്കുകയും ചെയ്തു”- പ്രദേശവാസി പറഞ്ഞു.

റുവി, മംഗൂർ, തമിസോ, ഡാഫോ, മംഗുന, ഹുർട്ടി, തഡായ് എന്നിവിടങ്ങളിലെ ക്രിസ്ത്യൻ സമൂഹങ്ങളെ ലക്ഷ്യമിട്ടുള്ള ഫുലാനി ഭീകരരാണ് ഈ ആക്രമണങ്ങൾ നടത്തിയത്.

അതേസമയം ക്രൈസ്തവ വിരുദ്ധ ആക്രമണത്തിന് പേരുകേട്ട നൈജീരിയയിൽ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 20,300 ക്രൈസ്തവര്‍. ഇന്റർനാഷ്ണൽ സൊസൈറ്റി ഫോർ സിവിൽ ലിബർട്ടി ആൻഡ് റൂൾ ഓഫ് ലോ ഇന്റർ സൊസൈറ്റി പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരമുള്ളത്.

നൈജീരിയയുടെ അബിയ, അനമ്പ്ര, എബോണി, എനുഗു, ഇമോ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന തെക്കുകിഴക്കൻ മേഖലയില്‍ നിന്നു മാത്രമുള്ള കണക്കാണിത്. ഫുലാനി ഹെർഡ്‌സ്മാൻ, നൈജർ ഡെൽറ്റ ജിഹാദിസ്റ്റ് തീവ്രവാദികൾ, ഫുലാനി കൊള്ളക്കാർ, മേഖലയിൽ വിന്യസിച്ചിരിക്കുന്ന നൈജീരിയൻ സൈന്യം എന്നിവയുൾപ്പെടുന്ന സംഘങ്ങളാണ് കൊലപാതകങ്ങൾ നടത്തിയത്.

മുഹമ്മദ് ബുഹാരിയുടെ ഭരണകാലത്ത് നൈജീരിയയില്‍ പ്രത്യേകിച്ച് തെക്ക് - കിഴക്കൻ മേഖലയിലേക്ക് നുഴഞ്ഞുകയറിയ തീവ്ര ഇസ്ളാമിക ഗ്രൂപ്പുകൾ 2015 ജൂൺ മുതൽ ഏകദേശം 9,800 മരണങ്ങൾക്ക് ഉത്തരവാദികളാണെന്ന് ഇന്റർ സൊസൈറ്റി ബോർഡ് ചെയർമാന്‍ എമേക ഉമേഗ്ബലാസി ഒപ്പിട്ട റിപ്പോർട്ടിൽ പറയുന്നു. നൈജീരിയൻ സായുധ സേനയിലെ ഉദ്യോഗസ്ഥരും മറ്റും ചേർന്ന് ഏകദേശം 10,500 നിരായുധരായ .പൗരന്മാരെ കൊലപ്പെടുത്തി. പൗരന്മാരുടെ മതവും വംശവും നോക്കിയാണ് കൊലപാതകം നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കപ്പെടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.