'പാക് അധിനിവേശ കാശ്മീര്‍ മുതല്‍ ധാക്ക വരെ ഐഎസ്ഐയുടെ ഭീകര ശൃംഖല': പഹല്‍ഗാമിലേത് ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണ ശൈലിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

'പാക് അധിനിവേശ കാശ്മീര്‍ മുതല്‍ ധാക്ക വരെ ഐഎസ്ഐയുടെ ഭീകര ശൃംഖല': പഹല്‍ഗാമിലേത് ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണ ശൈലിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന്, പാകിസ്ഥാനെയും അവര്‍ പിന്തുണയ്ക്കുന്ന ഭീകരവാദികളെയും സംബന്ധിച്ച് നിരവധി ഇന്റലിജന്‍സ് വിവരങ്ങളാണ് പുറത്തുവരുന്നത്. അവയില്‍ ചിലത് ഞെട്ടിക്കുന്ന വസ്തുതകളാണെന്ന് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു.

രഹസ്യ വിവരം അനുസരിച്ച് പഹല്‍ഗാമിലെ ആക്രമണം കഴിഞ്ഞ വര്‍ഷം ഇസ്രയേലില്‍ നടന്ന ഹമാസ് ശൈലിയിലുള്ള ആക്രമണവുമായി വളരെയധികം സാമ്യമുള്ളതാണ്. ഇന്ത്യയെ മാത്രമല്ല മറ്റ് നിരവധി രാജ്യങ്ങളെയും അസ്ഥിരപ്പെടുത്താന്‍ ഏകോപിതമായ ഒരു സംവിധാനവും രീതിയും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് രഹത്യ വിവരം സ്ഥിരീകരിക്കുന്നു.

2025 ലെ പഹല്‍ഗാം ആക്രമണം ഹമാസ് സ്വീകരിച്ച തന്ത്രങ്ങള്‍ക്ക് സമാനമായ തന്ത്രങ്ങള്‍ ഉപയോഗിച്ചാണ് നടപ്പിലാക്കിയതെന്ന് വിവരങ്ങള്‍ വെളിപ്പെടുത്തുന്നു. ആക്രമണത്തില്‍ ഉള്‍പ്പെട്ട നാല് പേരില്‍ രണ്ട് പേര്‍ പാകിസ്ഥാന്‍ പൗരന്മാരും രണ്ട് പേര്‍ കാശ്മീരില്‍ നിന്നുള്ള തദ്ദേശവാസികളുമാണ്. നാല് പേരും പാക് അധിനിവേശ കാശ്മീരിലെക്യാമ്പുകളില്‍ പരിശീലനം നേടിയവരാണെന്ന് വൃത്തങ്ങള്‍ പറയുന്നു. അവിടെ ഹമാസ് ലഷ്‌കര്‍ ഇ ത്വയ്ബ, ജെയ്ഷ് ഇമുഹമ്മദ് ജെഎം കേന്ദ്രങ്ങള്‍ക്കുള്ളില്‍ ഒരു പ്രത്യേക പരിശീലന മൊഡ്യൂള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐയുടെ പിന്തുണയോടെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

ഫെബ്രുവരി അഞ്ചിന് ഇസ്രയേല്‍ മോചിപ്പിച്ച ഹമാസ് നേതാക്കള്‍ പാകിസ്ഥാന്‍ സര്‍ക്കാരിന്റെ ക്ഷണപ്രകാരം പാകിസ്ഥാനിലേക്ക് പോയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ സ്ഥിരീകരിക്കുന്നു. അവരുടെ സന്ദര്‍ശന വേളയില്‍, റാവലകോട്ടില്‍ ഒരു റാലി സംഘടിപ്പിച്ചിരുന്നു. ഇതില്‍ ഹമാസ് നേതാക്കളെ തെരുവുകളിലൂടെ കുതിരപ്പുറത്ത് പരേഡ് ചെയ്ത് വിമോചകരായി വാഴ്ത്തിയിരുന്നു. ഹമാസ് വക്താക്കളായ ഡോ. ഖാലിദ് ഖദ്ദൂമി, ഡോ. നാജി സഹീര്‍, മുതിര്‍ന്ന നേതാക്കളായ മുഫ്തി അസം, ബിലാല്‍ അല്‍സല്ലത്ത് എന്നിവര്‍ റാലിയില്‍ പങ്കെടുത്തിരുന്നു.

പാകിസ്ഥാന്‍ ആസ്ഥാനമായുള്ള മുന്‍നിര ഭീകര നേതാക്കളായ തല്‍ഹ സെയ്ഫ്‌ജെ (ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ സഹോദരന്‍), ലോഞ്ചിങ് കമാന്‍ഡര്‍ അസ്ഗര്‍ ഖാന്‍ കാശ്മീരി, മസൂദ് ഇല്യാസ് തുടങ്ങി നിരവധി മുതിര്‍ന്ന എല്‍ഇടി കമാന്‍ഡര്‍മാരും പങ്കെടുത്തു.

കാശ്മീര്‍ സോളിഡാരിറ്റിയും ഹമാസ് ഓപ്പറേഷന്‍ അല്‍ അഖ്സ ഫ്‌ളഡും എന്ന ബാനറില്‍ നടന്ന റാലി, കശ്മീരും പാലസ്തീനും ഏകീകൃത പാന്‍-ഇസ്ലാമിക് ജിഹാദിന്റെ ഭാഗമാണെന്ന് അറിയിക്കുന്നതിനായിരുന്നു. ഇന്ത്യയ്ക്കും ഇസ്രയേലിനുമെതിരെ ഐക്യപ്പെടാന്‍ സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. ഇര എന്ന ആഖ്യാനം ഉപയോഗിച്ച് ഇരുരാജ്യങ്ങളെയും ആക്രമണകാരികളായി ചിത്രീകരിക്കുകയും ചെയ്തിരുന്നു.

2024 ഒക്ടോബര്‍ ഏഴിന് ലഭിച്ച മറ്റൊരു രഹസ്യ വിവരം അനുസരിച്ച് ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നതിനായി സമാനമായ ഒരു റാഡിക്കല്‍ പ്രത്യയശാസ്ത്രം വിതയ്ക്കാന്‍ ഐഎസ്ഐ ഹമാസ് നേതാക്കളെ ധാക്കയിലേക്ക് കൊണ്ടുപോയി എന്ന് വെളിപ്പെടുത്തുന്നു. അല്‍-ഖ്വയ്ദയുമായി നേരിട്ട് ബന്ധമുള്ള അറിയപ്പെടുന്ന മുഫ്തി ഷാഹിദുല്‍ ഇസ്ലാം സ്ഥാപിച്ച 'അല്‍ മര്‍കസുല്‍ ഇസ്ലാമി' എന്ന ഇസ്ലാമിക സംഘടനയാണ് പരിപാടി സംഘടിപ്പിച്ചത്.

ഖുല്‍നയിലെ അഹ്മദിയ പള്ളിയില്‍ എട്ട് പേരുടെ മരണത്തിനിടയാക്കിയ ബോംബ് സ്‌ഫോടനം ആസൂത്രണം ചെയ്തതിന് 1999 ല്‍ മുഫ്തി ഷാഹിദുല്‍ ഇസ്ലാം അറസ്റ്റിലായിരുന്നു. മോചിതനായ ശേഷം ഇയാള്‍ അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ആഫ്രിക്കയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുകയും അല്‍-ഖ്വയ്ദ പ്രവര്‍ത്തകരില്‍ നിന്ന് സ്‌ഫോടകവസ്തു പരിശീലനം നേടുകയും ചെയ്തു. 2023 ല്‍ ഇയാള്‍ മരണപ്പെട്ടിട്ടും ജമാത്തുല്‍ മുജാഹിദീന്‍ ബംഗ്ലാദേശ് (ജെഎംബി) പോലുള്ള തീവ്രവാദ സംഘടനകള്‍ ഷാഹിദുല്‍ ഇസ്ലാമിനെ ഇപ്പോഴും ആരാധിക്കുകയും ഒരു സ്ഥാപക നേതാവായി കാണുകയും ചെയ്യുന്നു. ഒക്ടോബറില്‍ ധാക്കയില്‍ നടന്ന പരിപാടിയില്‍ മുതിര്‍ന്ന ഹമാസ് നേതാക്കളായ ഷെയ്ഖ് ഖാലിദ് ഖുദ്ദൂമിയും പൊളിറ്റിക്കല്‍ ബ്യൂറോ ചെയര്‍മാന്‍ ഷെയ്ഖ് ഖാലിദ് മിഷാലും പങ്കെടുത്തിരുന്നു.

പാകിസ്ഥാനെ നയതന്ത്രപരമായും സാമ്പത്തികമായും ഒറ്റപ്പെടുത്താന്‍ സര്‍ക്കാര്‍ ഇതിനകം നിരവധി സുപ്രധാന നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സൈനിക നടപടികളും ആസൂത്രണം ചെയ്യുന്നുണ്ട്. കൂടാതെ അന്താരാഷ്ട്ര പിന്തുണ കെട്ടിപ്പടുക്കുന്നതിനും ശക്തമായ പ്രതികാര നിലപാട് സ്വീകരിക്കുന്നതിനായി രഹസ്യ വിവരശേഖരണവും ശക്തമാക്കിയിട്ടുണ്ട്. മുര്‍ഷിദാബാദില്‍ അടുത്തിടെ ഉണ്ടായ അക്രമത്തെത്തുടര്‍ന്ന് ഇന്റലിജന്‍സ് വിഭാഗം കൂടുതല്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കും. ഇന്ത്യയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച ആദ്യ രാജ്യങ്ങളിലൊന്ന് ഹമാസിന്റെ ആക്രമണത്തെ തുടര്‍ന്ന് മുറിവേറ്റ ഇസ്രയേല്‍ തന്നെ ആയിരുന്നു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.