എല്ലാവർക്കും മാന്യമായ ജോലി; മെയ് മാസത്തെ പ്രാർത്ഥനാ നിയോഗവുമായി ആഗോള പ്രാർത്ഥനാശൃംഖല

എല്ലാവർക്കും മാന്യമായ ജോലി; മെയ് മാസത്തെ പ്രാർത്ഥനാ നിയോഗവുമായി ആഗോള പ്രാർത്ഥനാശൃംഖല

വത്തിക്കാൻ സിറ്റി: മെയ് മാസത്തിലെ പ്രാർത്ഥനാ നിയോഗം പങ്കിട്ട് മാർപാപ്പായുടെ ആഗോള പ്രാർത്ഥനാശൃംഖല. തൊഴിൽ മേഖലയ്ക്കായുള്ള പ്രാർത്ഥനയാണ് ഫ്രാൻസിസ് പാപ്പാ മെയ് മാസത്തെ നിയോ​ഗമായി മുന്നോട്ടുവച്ചിരുന്നതെന്ന് പാപ്പായുടെ ആഗോള പ്രാർത്ഥനാശൃംഖല വ്യക്തമാക്കി.

ഫ്രാൻസിസ് മാർപാപ്പയുെട നിര്യാണത്തെ തുടർന്ന് ഫ്രാൻസിസ് പാപ്പായുടെയും മുൻപുണ്ടായിരുന്ന രണ്ട് പാപ്പാമാരുടെയും ചിന്തകളെക്കൂടി ഉൾക്കൊള്ളിച്ചാണ് മെയ് മാസത്തിലെ "പാപ്പായുടെ പേരിലുള്ള പ്രാർത്ഥനാനിയോഗം" തങ്ങൾ മുന്നോട്ടുവയ്ക്കുന്നതെന്ന് ആഗോള പ്രാർത്ഥനാശൃംഖല വ്യക്തമാക്കി.

തൊഴിലിലൂടെ ഓരോ വ്യക്തിക്കും തന്റെ ജീവിതസാക്ഷാത്കാരം സാധ്യമാക്കാനും കുടുംബങ്ങൾക്ക് അന്തസോടെ മുന്നോട്ട് പോകാനും സമൂഹം കൂടുതൽ മാനുഷികമായിത്തീരാനും വേണ്ടി മെയ് മാസത്തിൽ പ്രാർത്ഥിക്കാമെന്ന് ആഗോള പ്രാർത്ഥനാശൃംഖല ആഹ്വാനം ചെയ്തു.

വിശുദ്ധ യൗസേപ്പിനെ മത്തായി, മർക്കോസ് ശ്ലീഹന്മാർ മരപ്പണിക്കാരൻ എന്ന് വിശേഷിപ്പിച്ചിട്ടുണ്ടെന്ന് പരാമർശിച്ച പാപ്പാ യേശുവും പിതാവിന്റെ ജോലി ചെയ്തിരുന്നുവെന്നും ഏറെ ലാഭമൊന്നും നൽകാത്ത ഒന്നായിരുന്നു ഇതെന്നും 2022 ൽ ഒരു പൊതുകൂടിക്കാഴ്ചക്കിടെ ഓർമ്മിപ്പിച്ചിരുന്നു.

യൗസേപ്പിനെയും യേശുവിനെയും കുറിച്ചുള്ള ഈയൊരു ജീവചരിത്ര വസ്തുത ലോകത്തിലുള്ള എല്ലാ ജോലിക്കാരെയും കുറിച്ച് ചിന്തിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നുവെന്ന് പാപ്പാ പ്രസ്താവിച്ചിരുന്നു. ജോലിയെന്നാൽ അന്തസുകൊണ്ടുള്ള അഭിഷേകമാണെന്ന് ഉദ്‌ബോധിപ്പിച്ച പാപ്പാ വീട്ടിൽ അപ്പമെത്തിക്കുന്നതല്ല വീടിനായി അപ്പം സമ്പാദിക്കുന്നതാണ് അന്തസ് നൽകുന്നതെന്ന് കൂട്ടിച്ചേർത്തിരുന്നു.

മനുഷ്യരുടെ സ്വയം സാക്ഷാത്കാരത്തിനും സമൂഹത്തിന്റെ വളർച്ചയ്ക്കും സഹായിക്കുന്നതിലൂടെയാണ് ജോലിക്ക് പ്രാധാന്യം ലഭിക്കുന്നതെന്നും, അതുകൊണ്ടുതന്നെ മനുഷ്യാന്തസ് മാനിച്ചുകൊണ്ടും പൊതുനന്മ ലക്ഷ്യമാക്കിയും വേണം പ്രവർത്തിമേഖല ചിട്ടപ്പെടുത്തേണ്ടതെന്ന് 2006-ലെ വിശുദ്ധ യൗസേപ്പിന്റെ തിരുനാൾ ദിനത്തിൽ തൊഴിലാളികളെ അഭിസംബോധനചെയ്ത ബെനഡിക്ട് പാപ്പാ പറഞ്ഞിരുന്നു.

വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായാകട്ടെ, 2000-ൽ തൊഴിലാളികളുടെ ജൂബിലി തൊഴിലിന്റെ അർത്ഥവും മൂല്യവും വീണ്ടും കണ്ടെത്തുന്നതിന് ക്ഷണിക്കുന്നുണ്ടെന്ന് ഓർമ്മപ്പിച്ചിരുന്നു. അതുമാത്രമല്ല,

അനീതിയുടേതായ സാഹചര്യങ്ങൾ പരിഹരിക്കാനും, തൊഴിലില്ലായ്‌മ, അപര്യാപ്തമായ ശമ്പളം, ഭൗതികമാർ​ഗങ്ങളുടെ അഭാവം എന്നിവയാൽ ബുദ്ധിമുട്ടുന്നവരെ മറക്കാതിരിക്കാനും വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ 2000-ൽ ആവശ്യപ്പെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.