അന്‍വറിനെച്ചൊല്ലി കോണ്‍ഗ്രസില്‍ കലഹം: സതീശന്‍ ഒറ്റയ്ക്ക് തീരുമാനിക്കേണ്ടെന്ന് സുധാകരന്‍; മുന്നണി തീരുമാനമെന്ന് സതീശന്‍

അന്‍വറിനെച്ചൊല്ലി കോണ്‍ഗ്രസില്‍ കലഹം: സതീശന്‍ ഒറ്റയ്ക്ക് തീരുമാനിക്കേണ്ടെന്ന് സുധാകരന്‍; മുന്നണി തീരുമാനമെന്ന് സതീശന്‍

മലപ്പുറം: പി.വി അന്‍വറിനെ യുഡിഎഫില്‍ എടുക്കുന്നതിനെച്ചൊല്ലി കോണ്‍ഗ്രസിലെ അഭിപ്രായ വ്യത്യാസം മുതിര്‍ന്ന നേതാക്കള്‍ തമ്മിലുള്ള പരസ്യ വാക്‌പോരിലേക്ക്. അന്‍വര്‍ മുന്നണിയില്‍ വേണ്ടെന്ന തീരുമാനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഒറ്റയ്ക്ക് തീരുമാനിക്കേണ്ടതല്ലെന്ന് മുതിര്‍ന്ന നേതാവും കെപിസിസി മുന്‍ പ്രസിഡന്റുമായ കെ. സുധാകരന്‍ പറഞ്ഞു.

അത് പാര്‍ട്ടി നേതാക്കന്‍മാര്‍ കൂട്ടായിരുന്ന് ചര്‍ച്ച ചെയ്ത് എടുക്കേണ്ട തീരുമാനമാണ്. അത്തരത്തില്‍ കൂട്ടായിരുന്ന് തീരുമാനമെടുക്കും. പി.വി അന്‍വര്‍ വരുന്നതിന് വി.ഡി സതീശന് എന്തെങ്കിലും എതിര്‍പ്പുണ്ടോയെന്ന് സതീശനോട് ചോദിക്കണമെന്നും കെ. സുധാകരന്‍ പറഞ്ഞു.

അന്‍വര്‍ വിഷയത്തില്‍ മുതിര്‍ന്ന നേതാക്കള്‍ കൂട്ടായിരുന്ന് ഒരു ചര്‍ച്ച ഇതുവരെ നടത്തിയിട്ടില്ല. പുതിയ കെപിസിസി പ്രസിഡന്റ് വന്നിട്ടുണ്ട്. അദേഹത്തിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കുമെന്നാണ് വിശ്വാസം. ഇക്കാര്യം സണ്ണി ജോസഫിനെ വിളിച്ച് പറഞ്ഞിട്ടുണ്ട്.

വ്യക്തിപരമായ താല്‍പര്യങ്ങളും ഇഷ്ടാനിഷ്ടങ്ങളും ഒരു പാര്‍ട്ടിയ്ക്കകത്ത് പല നേതാക്കന്മാര്‍ക്കും പല തരത്തിലും ഉണ്ടാകാം. അത് അദേഹം പറയുന്നത് പാര്‍ട്ടിയുടേയോ മുന്നണിയുടേയോ അഭിപ്രായമല്ല. അത് വ്യക്തിപമായ അഭിപ്രായം മാത്രമാണ്. ആ അഭിപ്രായം മാത്രമാണ് വരാന്‍ പോകുന്ന തിരഞ്ഞെടുപ്പിന്റെ ബലാബലം തീരുമാനിക്കുന്നത് എന്നു ചിന്തിക്കുന്നത് തെറ്റാണെന്നും കെ. സുധാകരന്‍ പറഞ്ഞു.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ അന്‍വര്‍ നിര്‍ണായക ശക്തിയാണ്. എന്തു തന്നെയായാലും അന്‍വറിന്റെ കയ്യിലുള്ള വോട്ട് യുഡിഎഫിന് കിട്ടിയില്ലെങ്കില്‍ അത് യുഡിഎഫിന് തിരിച്ചടിയായിരിക്കും. അന്‍വറിനെ മുന്നണിയില്‍ കൊണ്ടുവന്ന് യുഡിഎഫിന്റെ കൂടെ നിര്‍ത്തണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായമെന്നും കെ. സുധാകരന്‍ പറഞ്ഞു.

അതേസമയം അന്‍വര്‍ വിഷയത്തില്‍ താന്‍ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമല്ലെന്നും കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും യുഡിഎഫിന്റെയും തീരുമാനമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. നേതാക്കളോട് സംസാരിച്ച ശേഷമാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഇന്നലെ ഞാന്‍ പറഞ്ഞ രണ്ട് വാചകങ്ങള്‍ എന്റെ തീരുമാനമല്ല, മറിച്ച് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും തീരുമാനമാണ്. അതിന്റെ അപ്പുറത്തേക്ക് ഒന്നും പറയാനില്ല. ഓരോരുത്തരും പറയുന്നതിന് മറുപടി പറയുന്നതില്‍ അനൗചിത്യമുണ്ടെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വ്യക്തമാക്കി.

അതേസമയം പി.വി അന്‍വറിനെ ഒറ്റപ്പെടുത്തണമെന്ന ചിന്തയില്ലെന്ന് കോണ്‍ഗ്രസ് സംഘടന ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു. അന്‍വര്‍ രാജിവെച്ചതു കൊണ്ടാണ് അവിടെ ഉപതെരഞ്ഞെടുപ്പ് ഉണ്ടായത് എന്ന അദേഹത്തിന്റെ സെന്റിമെന്റ്സിനെ മാനിക്കണമെന്നാണ് യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റേയും പൊതുവായ വികാരമെന്നും വേണുഗോപാല്‍ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.