'അവസാന തലവനെയും ഇല്ലാതാക്കി'; ഹമാസ് തലവന്‍ മുഹമ്മദ് സിന്‍വാര്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ സൈന്യം

'അവസാന തലവനെയും ഇല്ലാതാക്കി'; ഹമാസ് തലവന്‍ മുഹമ്മദ് സിന്‍വാര്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ സൈന്യം

ഗാസ സിറ്റി: ഹമാസ് തലവന്‍ മുഹമ്മദ് സിന്‍വാറിനെ വധിച്ചതായി ഇസ്രയേല്‍. ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ സിന്‍വാര്‍ കൊല്ലപ്പെട്ടെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തന്നെയാണ് വെളിപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മുന്‍ ഹമാസ് നേതാവ് യഹ്യാ സിന്‍വാറിന്റെ സഹോദരനാണ് മുഹമ്മദ് സിന്‍വാര്‍.

'ഞങ്ങള്‍ മുഹമ്മദ് സിന്‍വാറിനെ ഇല്ലാതാക്കി. ഇസ്മായില്‍ ഹനിയ്യ, മുഹമ്മദ് ദെയ്ഫ്, യഹ്യ സിന്‍വാര്‍ ഇപ്പോള്‍ മുഹമ്മദ് സിന്‍വാര്‍. ഇവരെയെല്ലാം ഇസ്രയേല്‍ ഇല്ലാതാക്കിയിരിക്കുന്നു.'- ഇസ്രയേല്‍ നിയമസഭയില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

മെയ് 14 ന് ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മുഹമ്മദ് സിന്‍വാറിന് മാരകമായി പരിക്കേറ്റതായുള്ള വിവരം പുറത്ത് വന്നിരുന്നു. എന്നാല്‍ ഇയാള്‍ മരിച്ചോ ഇല്ലയോ എന്ന് ഉറപ്പിച്ചിരുന്നില്ല. മുഹമ്മദ് സിന്‍വാര്‍ മരിച്ചതായി കൃത്യമായ വിവരം ലഭിച്ചതായി ഇസ്രയേലി ഡിഫന്‍സ് ഫോര്‍സസും(ഐഡിഎഫ്) വ്യക്തമാക്കി.

ഗാസയില്‍ ഹമാസിന്റെ നേതൃനിരയില്‍ ബാക്കിയുണ്ടായിരുന്ന അവസാന നേതാവായിരുന്നു മുഹമ്മദ് സിന്‍വാര്‍. ഭൂമിക്കടിയില്‍ സജ്ജീകരിച്ചിരുന്ന പ്രത്യേക താവളത്തിലായിരുന്നു മുഹമ്മദ് സിന്‍വാര്‍ കഴിഞ്ഞിരുന്നത്. ഹമാസ് യുദ്ധം നിയന്ത്രിക്കുന്നതിനായി സര്‍വ സജ്ജീകരണങ്ങളും ഒരുക്കിയിരുന്ന ഭൂഗര്‍ഭനിലയമായിരുന്നു ഇത്. ഡ്രോണ്‍ ആക്രമണത്തിലൂടെയാണ് ഇസ്രയേല്‍ സൈന്യം ഈ സ്ഥലം തകര്‍ത്തത്.

ഖാന്‍ യൂനിസിലെ യൂറോപ്യന്‍ ഹോസ്പിറ്റലിന്റെ അടിയിലാണ് തീവ്രവാദികള്‍ ഈ ഭൂഗര്‍ഭനിലയം നിര്‍മിച്ചിരുന്നത്. ആശുപത്രിയുടെ അടിയില്‍ നിന്ന് പ്രത്യേകം നിര്‍മിച്ച തുരങ്കപാതയിലൂടെയാണ് ഹമാസിന്റെ ഈ കേന്ദ്രത്തിലേക്ക് എത്തുക. ഇവിടം തകര്‍ക്കുന്നതിന്റെ വീഡിയോ ഇസ്രയേല്‍ സൈന്യം പുറത്തുവിട്ടിരുന്നു. തുരങ്കപാതയുടെ ദൃശ്യങ്ങളും മറ്റും ഇസ്രയേല്‍ സൈന്യം പുറത്തുവിട്ട വീഡിയോയില്‍ കാണാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.