ലഷ്‌കറെ ഭീകരരുമായി വേദി പങ്കിട്ട് പാക് രാഷ്ട്രീയ നേതാക്കള്‍; ഒപ്പം പഹല്‍ഗാം ആക്രമണത്തിന്റെ സൂത്രധാരനും

ലഷ്‌കറെ ഭീകരരുമായി വേദി പങ്കിട്ട് പാക് രാഷ്ട്രീയ നേതാക്കള്‍; ഒപ്പം പഹല്‍ഗാം ആക്രമണത്തിന്റെ സൂത്രധാരനും

ഇസ്ലാമാബാദ്: ലഷ്‌കറെ തൊയ്ബയിലെ ഭീകരരുമായി പാക് രാഷ്ട്രീയ നേതാക്കള്‍ വേദി പങ്കിടുന്നതിന്റെ ചിത്രം പുറത്തായി. മെയ് 28 ന് പഞ്ചാബ് പ്രവിശ്യയിലെ കസൂറില്‍ നടന്ന യോം-ഇ-തക്ബീര്‍ ദിനാചരണവുമായി ബന്ധപ്പെട്ട പരിപാടിക്കിടെ എടുത്ത ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഏപ്രില്‍ 22 ന് പഹല്‍ഗാമില്‍ 26 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്ന് കരുതുന്ന സെയ്ഫുള്ള കസൂരി ഉള്‍പ്പെടെയുള്ള ഭീകരന്മാരുമായാണ് നേതാക്കള്‍ വേദി പങ്കിട്ടത്.

പാകിസ്ഥാന്‍ മര്‍ക്കസി മുസ്ലിം ലീഗ് ആയിരുന്നു പരിപാടിയുടെ സംഘാടകര്‍. പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നാഷണല്‍ അസംബ്ലി അംഗം മാലിക് റഷീദ് അഹമ്മദ് ഖാന്‍, പഞ്ചാബ് നിയമസഭാ സ്പീക്കര്‍ മാലിക് മുഹമ്മദ് അഹമ്മദ് ഖാന്‍, പിഎംഎല്‍ (എന്‍) നേതാവ് മറിയം നവാസ് തുടങ്ങിയവര്‍ ലഷ്‌കര്‍ കമാന്‍ഡര്‍മാരായ സെയ്ഫുള്ള കസൂരി, തല്‍ഹ സയീദ്, അമീര്‍ ഹംസ എന്നിവര്‍ക്ക് ഒപ്പമിരിക്കുന്ന ദൃശ്യമാണ് പുറത്തെത്തിയിട്ടുള്ളത്. ഇന്ത്യ തേടുന്ന കൊടുംഭീകരന്‍ ഹാഫിസ് സയീദിന്റെ മകനാണ് തല്‍ഹ.

നേതാക്കള്‍ ഭീകരരെ വേദിയിലേക്ക് ആനയിക്കുകയും സൗഹൃദ സംഭാഷണത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്നുണ്ട്. മാലിക് റഷീദ്, ഭീകരരെ പുകഴ്ത്തി സംസാരിച്ചുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്നത്തെ കാലത്ത് ഹാഫിസ് സയീദിനെയും സെയ്ഫുള്ള കസൂരിയെയും പോലുള്ളവരാണ് പാകിസ്ഥാനികളെ പ്രതിനിധീകരിക്കുന്നത് എന്നായിരുന്നു റഷീദ് മാലിക് പറഞ്ഞത്. മുരിദ്കെയിലെ ഭീകര കേന്ദ്രത്തിന് നേര്‍ക്ക് ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ലഷ്‌കറെ ഭീകരന്‍ മുദാസിറിന്റെ സഹോദരന് പാക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും മാലിക് റഷീദ് പ്രഖ്യാപിച്ചു.

ഇവിടെ പരിപാടികളിലും ആളുകളുടെ സന്തോഷങ്ങളിലും പങ്കെടുക്കുന്നതിന്റെ തിരക്കില്‍പ്പെട്ടിരിക്കുമ്പോഴാണ് ഇന്ത്യ, തന്നെ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്ന് മുദ്രകുത്തുന്നതെന്ന് കസൂരി പറഞ്ഞു. കസൂര്‍, കസൂരി എന്ന് അവര്‍ പലകുറി പറഞ്ഞതോടെ തനിക്ക് ലോകം മുഴുവന്‍ പ്രശസ്തിയായെന്നും കസൂരി വ്യക്തമാക്കുന്നുണ്ട്.

ഭീകരരുമായുള്ള ബന്ധത്തെയും അവര്‍ക്ക് സംരക്ഷണം നല്‍കുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളെയും പാകിസ്താന്‍ നിഷേധിക്കാറാണ് പതിവ്. എന്നാല്‍ പാകിസ്താന്റെ ഈ നിലപാടിലെ പൊള്ളത്തരം തുറന്നുകാട്ടുന്നതാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്ന ചിത്രം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.