നിലമ്പൂര്‍: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരില്‍ വോട്ടെടുപ്പ് ആരംഭിച്ചു. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം. സ്വരാജ് മാങ്കുത്ത് എല്‍പി സ്‌കൂളില്‍ വോട്ടു രേഖപ്പെടുത്തി. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂര്‍ വീട്ടിക്കുത്ത് ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലെ 184-ാം നമ്പര്‍ ബൂത്തിലാണ് വോട്ട് ചെയ്തത്. സ്വതന്ത്രനായ പി.വി അന്‍വറിന് മണ്ഡലത്തില്‍ വോട്ടില്ല. രാവിലെ തന്നെ നിരവധി പേരാണ് വോട്ട് ചെയ്യാനെത്തിയത്.
രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ആറു വരെയാണ് പോളിങ്. 7787 പുതിയ വോട്ടര്‍മാര്‍ ഉള്‍പ്പെടെ 2,32,000 വോട്ടര്‍മാരുണ്ട്. 263 പോളിങ് ബൂത്തുകളാണ് മണ്ഡലത്തില്‍ ഒരുക്കിയിട്ടുള്ളത്. ഇതില്‍ 14 പ്രശ്‌ന സാധ്യത ബൂത്തുകളും ഉള്‍പ്പെടുന്നു. വനത്തിനുള്ളില്‍ ആദിവാസി മേഖലകള്‍ മാത്രം ഉള്‍പ്പെടുന്ന സ്ഥലത്ത് മൂന്ന് ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഹോം വോട്ടിങിന് അനുമതി ലഭിച്ച 1254 പേര്‍ക്കുള്ള വോട്ടെടുപ്പ് ജൂണ്‍ 16 ന് പൂര്‍ത്തിയായിരുന്നു.
ഉപതിരഞ്ഞെടുപ്പില്‍ പത്ത് സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. അഡ്വ. മോഹന്‍ ജോര്‍ജ് (എന്‍ഡിഎ) ആര്യാടന്‍ ഷൗക്കത്ത് (യുഡിഎഫ്) എം. സ്വരാജ് (എല്‍ഡിഎഫ്) അഡ്വ. സാദിഖ് നടുത്തൊടി (എസ്ഡിപിഐ) പി.വി അന്‍വര്‍ (സ്വതന്ത്രന്‍) എന്‍. ജയരാജന്‍ (സ്വതന്ത്രന്‍) പി രാധാകൃഷ്ണന്‍ നമ്പൂതിരിപ്പാട് (സ്വതന്ത്രന്‍) വിജയന്‍ (സ്വതന്ത്രന്‍) സതീഷ് കുമാര്‍ ജി. (സ്വതന്ത്രന്‍) ഹരിനാരായണന്‍ (സ്വതന്ത്രന്‍). എന്നിവരാണ് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍. ഈ മാസം 23 നാണ് വോട്ടെണ്ണല്‍.
വഴിക്കടവ്, എടക്കര, പോത്തുകല്ല്, മൂത്തേടം, കരുളായി, അമരമ്പലം, ചുങ്കത്തറ പഞ്ചായത്തുകളും നിലമ്പൂര്‍ നഗരസഭയും അടങ്ങുന്നതാണ് നിലമ്പൂര്‍ നിയമസഭാ മണ്ഡലം. സംഘര്‍ഷ സാധ്യത മുന്‍നിര്‍ത്തി പോളിങ് ബൂത്തുകളില്‍ കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പോളിങ് ബൂത്തില്‍ മൊബൈല്‍ ഫോണിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
ഇടത് സ്വതന്ത്രനായി നിലമ്പൂരില്‍ ജയിച്ച പി.വി അന്‍വര്‍ സര്‍ക്കാരുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് രാജിവച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പിലേക്ക് നിലമ്പൂര്‍ നീങ്ങിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.