'ട്രംപിന് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നല്‍കണം'; ശുപാര്‍ശയുമായി പാകിസ്ഥാന്‍

'ട്രംപിന് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നല്‍കണം'; ശുപാര്‍ശയുമായി പാകിസ്ഥാന്‍

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ 2026 ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് ഔദ്യോഗികമായി ശുപാര്‍ശ ചെയ്ത് പാകിസ്ഥാന്‍. ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം ഒഴിവാക്കുന്നതിന് ട്രംപിന്റെ ദീര്‍ഘവീഷണം സാഹായിച്ചെന്നും, ഗാസ, പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ എന്നിവയില്‍ യു.എസ് പ്രസിഡന്റ് നടത്തുന്ന ആത്മാര്‍ഥമായ ശ്രമങ്ങള്‍ പരിഗണിച്ച് പുരസ്‌കാരം നല്‍കണമെന്നുമാണ് പാകിസ്ഥാന്‍ ശുപാര്‍ശയില്‍ വ്യക്തമാക്കുന്നത്.

പാകിസ്ഥാന്‍-ഇന്ത്യ സംഘര്‍ഷങ്ങളില്‍ പ്രസിഡന്റ് ട്രംപ് നടപ്പാക്കിയ പ്രായോഗിക നയതന്ത്രം ഫലപ്രദമായ സമാധാനം സ്ഥാപിക്കാന്‍ സഹായിച്ചെന്നും പാകിസ്ഥാന്‍ ചൂണ്ടിക്കാട്ടി. കാശ്മീര്‍ വിഷയത്തില്‍ ഇടപെടാന്‍ തയ്യാറാണെന്ന ട്രംപിന്റെ വാഗ്ദാനങ്ങളെ പാകിസ്ഥാന്‍ സ്വാഗതം ചെയ്തു. ഇത് അഭിനന്ദനാര്‍ഹമാണെന്നും ചൂണ്ടിക്കാട്ടി.

പാകിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ അസിം മുനീറിന്റെ യു.എസ് സന്ദര്‍ശനത്തിന് പിന്നാലെയാണ് പാകിസ്ഥാന്‍ ട്രംപ് അനുകൂല നിലപാട് ശക്തമാക്കുന്നത്. അഞ്ച് ദിവസത്തെ യു.എസ് സന്ദര്‍ശനത്തിന് എത്തിയ പാക് സൈനിക മേധാവി ജനറല്‍ അസിം മുനീറിന് ട്രംപ് വൈറ്റ് ഹൗസില്‍ ഉച്ചഭക്ഷണം ഒരുക്കിയായിരുന്നു. മുതിര്‍ന്ന സിവിലിയന്‍ ഉദ്യോഗസ്ഥരില്ലാതെ ഒരു യു.എസ് പ്രസിഡന്റും പാക്കിസ്ഥാന്‍ സൈനിക മേധാവിയും തമ്മിലുള്ള ആദ്യത്തെ കൂടിക്കാഴ്ചയായിരുന്നു ഇത്.

താന്‍ നൊബേല്‍ സമ്മാനത്തിന് അര്‍ഹനാണെന്ന് ട്രംപും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. തനിക്ക് നാലോ അഞ്ചോ തവണ നൊബേല്‍ പുരസ്‌കാരം ലഭിക്കേണ്ടതായിരുന്നു. അവര്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം തനിക്ക് നല്‍കില്ല. കാരണം അവര്‍ അത് ലിബറലുകള്‍ക്ക് മാത്രമേ നല്‍കുന്നുള്ളു എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.