വാഷിങ്ടണ്‍: ഇറാനെ ഞെട്ടിച്ച് മൂന്ന് പ്രധാന ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക ആക്രമണം നടത്തിയതോടെ അവര്‍ ഉപയോഗിച്ച ബി-2 സ്റ്റെല്‍ത്ത് ബോംബര്‍ വിമാനങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇറാനിലെ ഫോര്‍ദോ, ഇസ്ഫഹാന്‍, നതാന്‍സ് എന്നീ പ്രധാനപ്പെട്ട ഭൂഗര്‍ഭ ആണവ നിലയങ്ങളിലാണ് അമേരിക്കയുടെ വജ്രായുധം തുരന്നിറങ്ങി വിനാശം വിതച്ചത്.
ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ തകര്‍ക്കുന്നതിന് ഇസ്രയേല്‍ അമേരിക്കയുടെ സഹായം തേടിയിരുന്നെങ്കിലും യുദ്ധം തുടങ്ങി പത്താം ദിവസമാണ് അമേരിക്ക ആക്രമണത്തില്‍ നേരിട്ട് പങ്കാളിയാകുന്നത്. അതും അതി വിനാശകാരികളായ ബി-2 ബോംബര്‍ വിമാനങ്ങളുമായി.
എന്താണ് ബി-2 സ്റ്റെല്‍ത്ത് ബോംബര്‍ വിമാനം?
അമേരിക്കയുടെ കൈവശം മാത്രമുള്ള 'രാക്ഷസ വിമാന'മാണിത്. റഡാറുകളുടെ കണ്ണ് വെട്ടിച്ച് ലോകത്തിന്റെ ഏത് കോണിലും പറന്നെത്തി ആക്രമണം നടത്താന്‍ ബി-2 സ്റ്റെല്‍ത്ത് ബോംബര്‍ വിമാനങ്ങള്‍ക്ക് കഴിയും. ചിറകുകളുടെ ഡിസൈന്‍, നിര്‍മാണത്തിന് ഉപയോഗിച്ച വസ്തുക്കള്‍ എന്നിവയുടെ സവിശേഷതകള്‍ കൊണ്ടാണ് ഇവ റഡാറില്‍ നിന്ന് രക്ഷപ്പെടുന്നത്.
ഹെവി ബോംബര്‍ വിഭാഗത്തില്‍ പെടുന്ന ഈ അത്യാധുനിക യുദ്ധ വിമാനം 15 ടണ്‍ ഭാരമുള്ള രണ്ട് ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ വഹിച്ച് 11,100 കിലോ മീറ്റര്‍ (ഏകദേശം 6000 നോട്ടിക്കല്‍ മൈല്‍) ഒറ്റയടിക്ക് പറക്കും. ഒരേ സമയം നാല് എന്‍ജിനുകളാണ് പ്രവര്‍ത്തിക്കുന്നത്. 21 മീറ്റര്‍ നീളവും 72 ടണ്‍ ഭാരവും 5.1 മീറ്റര്‍ ഉയരവുമുണ്ട് ഈ ബഹുമുഖ ഹെവി ബോംബര്‍ വിമാനത്തിന്.
ഒരു ഭീമന്‍ പക്ഷിയുടെ രൂപ സാദൃശ്യമുള്ള ഇത്തരം 19 ബി-2 സ്റ്റെല്‍ത്ത് ബോംബര്‍ വിമാനങ്ങള്‍ അമേരിക്കന്‍ വ്യോമ സേനയുടെ പക്കലുണ്ട്. നോര്‍ത്റോപ് ഗ്രമ്മന്‍ എന്ന യു.എസ് ആയുധ നിര്‍മാതാക്കളാണ് ഈ സവിശേഷമായ യുദ്ധ വിമാനം വികസിപ്പിച്ചത്.

ഇത്തരം ഒരു വിമാനത്തിന് ഏകദേശം രണ്ട് ബില്ല്യണ്‍ ഡോളര്‍ ആണ് വില, അതായത് ഏകദേശം 18,182 കോടി ഇന്ത്യന്‍ രൂപ. ലോകത്ത് ഇതുവരെ നിര്‍മിച്ചതില്‍ വെച്ച് ഏറ്റവും വില കൂടിയ സൈനിക വിമാനമാണ് ബി-2 സ്റ്റെല്‍ത്ത് ബോംബര്‍ വിമാനം.
അമേരിക്കയുടെ പക്കല്‍ മാത്രമാണ് ബങ്കര്‍ ബസ്റ്റര്‍ ബോംബായ ജിബിയു-57എ/ബി എന്ന ബോംബുള്ളത്. 20 അടി നീളമുള്ള ഈ ബോംബ് പ്രയോഗിക്കാന്‍ ബി-2 സ്റ്റെല്‍ത്ത് ബോംബര്‍ വിമാനങ്ങള്‍ക്ക് മാത്രമേ കഴിയൂ. 15 ടണ്‍ ഭാരമുള്ള ഈ ബോംബിന് എത്ര ശക്തമായ കോണ്‍ക്രീറ്റ് കവചത്തെയും തുളച്ച് ഉള്ളില്‍ ചെന്ന് കനത്ത സ്‌ഫോടനം നടത്താനുള്ള ശേഷിയുണ്ട്.
രണ്ട് പൈലറ്റുമാരാണ് ബി-2 വില്‍ ഉണ്ടാവുക. നിറയെ ഇന്ധനവുമായി പരമാവധി ഒറ്റപ്പറക്കലിന് 11,100 കിലോ മീറ്ററും ആകാശത്ത് വെച്ച് ഇന്ധനം നിറയ്ക്കാന്‍ സഹായിക്കുന്ന കെ.സി-46 പെഗാസസ് എന്ന ടാങ്കര്‍ വിമാനത്തിന്റെ സഹായത്തോടെ 18,500 കിലോ മീറ്ററും സഞ്ചരിക്കാനാകും. ഇത്തരം വിമാനങ്ങളുടെ സഹായത്തോടെയാണ് നിലത്തിറങ്ങാതെ ലോകത്തെവിടെ വേണമെങ്കിലും ഈ വിമാനത്തിന് പറന്നെത്താന്‍ സാധിക്കുക.
1988 നവംബറിലാണ് കാലിഫോര്‍ണിയ പാല്‍മേഡിലെ എയര്‍ഫോഴ്സ് പ്ലാന്റില്‍ ബി-2 വിമാനം ആദ്യമായി പ്രദര്‍ശിപ്പിക്കുന്നത്. 1989 ജൂലൈയിലായിരുന്നു ആദ്യ പറക്കല്‍. മിസൂറിയിലെ വൈറ്റ്മാന്‍ എഫ്ബിയാണ് ബി-2 വിമാനങ്ങളുടെ ഏക ഓപ്പറേഷണല്‍ ബേസ്.
'സ്പിരിറ്റ് ഓഫ് മിസൂറി' എന്ന പേരിലുള്ള ആദ്യത്തെ വിമാനം 1993 ലാണ് സേനയ്ക്ക് കൈമാറിയത്. സേനയ്ക്ക് ലഭിച്ചതിന് ശേഷമുള്ള ആദ്യത്തെ രണ്ട് മാസം മിസൂറിയിലെ എയര്‍ ബേസില്‍ നിന്ന് കൊസോവയിലേക്കും തിരിച്ചും നിര്‍ത്താതെ പറന്നു കൊണ്ടാണ് പരീക്ഷണം നടത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.