'ഓപ്പറേഷന്‍ മിഡ്‌നൈറ്റ് ഹാമര്‍': അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബി 2 ആക്രമണം; ഏഴ് ബോംബറുകള്‍ പറന്നത് 18 മണിക്കൂര്‍

'ഓപ്പറേഷന്‍ മിഡ്‌നൈറ്റ് ഹാമര്‍': അമേരിക്കയുടെ  ചരിത്രത്തിലെ ഏറ്റവും വലിയ ബി 2 ആക്രമണം; ഏഴ് ബോംബറുകള്‍ പറന്നത് 18 മണിക്കൂര്‍

വാഷിങ്ടണ്‍: ഇറാനില്‍ അമേരിക്ക നടത്തിയ ആക്രമണത്തിന്റെ പേരടക്കം കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു. 'ഓപ്പറേഷന്‍ മിഡ്‌നൈറ്റ് ഹാമര്‍' എന്ന പേരില്‍ അതീവ രഹസ്യമായാണ് ഏഴ് ബോംബര്‍ വിമാനങ്ങള്‍ ചേര്‍ന്ന് ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ തകര്‍ത്ത ആക്രമണം നടപ്പാക്കിയതെന്ന് സംയുക്ത സൈനിക ജനറല്‍ ഡാന്‍ കെയ്ന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ട്രംപ് ഭരണകൂടത്തിലെ ഉന്നതര്‍ക്ക് മാത്രം അറിയാവുന്ന ഓപ്പറേഷനായിരുന്നു മിഡ്‌നൈറ്റ് ഹാമര്‍. ഏറ്റവും സങ്കീര്‍ണവും അപകട സാധ്യതയുള്ളതുമായ ദൗത്യം. തന്ത്രപ്രധാനമായ ഫോര്‍ദോ അടക്കം ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചുവെന്നും വന്‍ നാശനഷ്ടങ്ങളുണ്ടെന്നും ഡാന്‍ കെയ്ന്‍ വ്യക്തമാക്കി.

എന്നാല്‍ ഇറാന്റെ ആണവശേഷി പൂര്‍ണമായും നിര്‍വീര്യമായോ എന്ന് പറയാനായിട്ടില്ലെന്നും അത് പഠിക്കാന്‍ സമയമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'തന്ത്രപരവും അപ്രതീക്ഷിതവുമായ നീക്കമായിരുന്നു ഞങ്ങളുടേത്. രണ്ടുപേരടങ്ങുന്ന ഏഴ് ബി 2 സ്‌റ്റെല്‍ത്ത് ബോംബര്‍ വിമാനങ്ങളായിരുന്നു ആക്രമണത്തിനായി തിരഞ്ഞെടുത്തത്. ശ്രദ്ധ തിരിക്കാന്‍ വേണ്ടിയാണ് ആദ്യം ഒരു സംഘം പടിഞ്ഞാറ് പസഫിക് സമുദ്രത്തിലേക്ക് നീങ്ങിയത്. സംഘത്തോടൊപ്പം 125 യുദ്ധ വിമാനങ്ങളും ഉണ്ടായിരുന്നു'- ഡാന്‍ കെയ്ന്‍ വ്യക്തമാക്കി.

അധികം ആശയ വിനിമയങ്ങളൊന്നും ഇല്ലാതെ നിശബ്ദമായായിരുന്നു ഓപ്പറേഷന്‍. 18 മണിക്കൂറിനൊടുവിലാണ് സംഘം ലക്ഷ്യ സ്ഥാനത്തെത്തിയത്. ഇതിനിടെ ഒന്നിലധികം തവണ ഇന്ധനം നിറച്ചു. കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് ലോകത്തെ മറ്റാരേക്കാളും മികച്ച രീതിയില്‍ അമേരിക്കന്‍ സംയുക്തസേന പ്രവര്‍ത്തിക്കുന്നതെന്നും അദേഹം പറഞ്ഞു.

ഇറാനില്‍ പ്രവേശിക്കുന്നതിന് തൊട്ടു മുമ്പായിതങ്ങളുടെ അന്തര്‍വാഹിനിയില്‍ നിന്ന് രണ്ട് ഡസനോളം മിസൈലുകള്‍ ലക്ഷ്യ സ്ഥാനത്തിന് നേരെ വിക്ഷേപിച്ചു. തുടര്‍ന്ന് ബോംബര്‍ വിമാനങ്ങള്‍ ഇറാന്‍ വ്യോമാതിര്‍ത്തി കടന്ന് ലക്ഷ്യ സ്ഥാനത്തേക്ക് നീങ്ങുകയായിരുന്നു.

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബി 2 ആക്രമണവും ഏറ്റവും ദൈര്‍ഘ്യമേറിയ രണ്ടാമത്തെ ദൗത്യവുമായിരുന്നു ഇതെന്നും ഡാന്‍ കെയ്ന്‍ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.