'ഒന്നുകില്‍ വെള്ളം തരിക, അല്ലെങ്കില്‍ യുദ്ധം': ഇന്ത്യയ്‌ക്കെതിരെ ഭീഷണിയുമായി ബിലാവല്‍ ഭൂട്ടോ

'ഒന്നുകില്‍ വെള്ളം തരിക, അല്ലെങ്കില്‍ യുദ്ധം':  ഇന്ത്യയ്‌ക്കെതിരെ  ഭീഷണിയുമായി ബിലാവല്‍ ഭൂട്ടോ

ഇസ്ലാമാബാദ്: സിന്ധൂ നദീജല കരാര്‍ ഇനി ഒരിക്കലും പുനസ്ഥാപിക്കില്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്ക് പിന്നാലെ ഇന്ത്യയ്‌ക്കെതിരെ യുദ്ധ ഭീഷണിയുമായി പാകിസ്ഥാന്‍ മുന്‍ വിദേശകാര്യ മന്ത്രിയും പീപ്പിള്‍സ് പാര്‍ട്ടി ചെയര്‍മാനുമായ ബിലാവല്‍ ഭൂട്ടോ. പാകിസ്ഥാന് അവകാശപ്പെട്ട ജലം തരണമെന്നും അല്ലെങ്കില്‍ വീണ്ടും യുദ്ധം വേണ്ടി വരുമെന്നും ബിലാവല്‍ ഭൂട്ടോയുടെ ഭീഷണി.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് സിന്ധൂ നദീജല കരാര്‍ ഇന്ത്യ റദ്ദാക്കിയത്. കരാര്‍ ഇനി പുനസ്ഥാപിക്കില്ലെന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് അമിത് ഷാ വ്യക്തമാക്കിയത്.

അന്താരാഷ്ട്ര ഉടമ്പടികള്‍ ഏകപക്ഷീയമായി റദ്ദാക്കാന്‍ കഴിയില്ല. എന്നാല്‍ അത് മരവിപ്പിക്കാം. ഇന്ത്യയുടെയും പാകിസ്ഥാന്റെയും സമാധാനത്തിനും പുരോഗതിക്കും വേണ്ടിയാണ് ഉടമ്പടിയെന്ന് ആമുഖത്തില്‍ പറയുന്നുണ്ട്. എന്നാല്‍, ഒരിക്കല്‍ ലംഘിക്കപ്പെട്ടാല്‍ പിന്നീട് അതിന് നിലനില്‍പ്പില്ലെന്നും അമിത് ഷാ പറഞ്ഞു.

ഇന്ത്യക്ക് അവകാശപ്പെട്ട ജലം നമ്മള്‍ ഉപയോഗിക്കുമെന്നും പാകിസ്ഥാനിലേക്ക് ഒഴുകിയിരുന്ന ജലം കനാല്‍ നിര്‍മിച്ച് രാജസ്ഥാനിലേക്ക് കൊണ്ടുപോകുമെന്നും അമിത് ഷാ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് ബിലാവല്‍ ഭൂട്ടോ ഇന്നലെ പാര്‍ലമെന്റില്‍ യുദ്ധ ഭീഷണി മുഴക്കിയത്.

'ഇന്ത്യക്ക് മുന്നില്‍ രണ്ട് വഴികളാണുള്ളത്. ഒന്നുകില്‍ സിന്ധൂ നദീജല കരാര്‍ പ്രകാരമുള്ള ജലം ന്യായമായി വിഭജിക്കുക. അല്ലെങ്കില്‍, സിന്ധൂ നദീജല കരാറില്‍ ഉള്‍പ്പെട്ടിട്ടുള്ള ആറു നദികളില്‍ നിന്നും ഞങ്ങള്‍ ജലം പാകിസ്ഥാനിലേക്ക് എത്തിക്കും.

സിന്ധൂ നദീജല കരാര്‍ ഇനി ഇല്ല, അത് അസാധുവാക്കപ്പെട്ടു എന്നാണ് ഇന്ത്യ പറയുന്നത്. അത് നിയമ വിരുദ്ധമാണ്. ആ കരാര്‍ ഉപേക്ഷിക്കപ്പെട്ടിട്ടില്ല. അത് ഇപ്പോഴും ഇന്ത്യയെയും പാകിസ്താനെയും ബന്ധിപ്പിച്ചിട്ടുണ്ട്. കരാര്‍ പ്രകാരമുള്ള ജലം നല്‍കാതിരിക്കുന്നത് യു.എന്‍ ഉടമ്പടി പ്രകാരം തെറ്റാണ്' - ബിലാവല്‍ പറഞ്ഞു.

പാകിസ്ഥാനെ വീണ്ടും എഫ്എടിഎഫിന്റെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ ഇന്ത്യ ഭീകരാക്രമണങ്ങളെ ഉപയോഗപ്പെടുത്തുകയാണ് എന്നും ബിലാവല്‍ ആരോപിച്ചു. വളരെ കഷ്ടപ്പെട്ടാണ് പാകിസ്ഥാന്‍ ഗ്രേ ലിസ്റ്റില്‍ നിന്നും പുറത്തു കടന്നത്.

നിലവില്‍ വൈറ്റ് ലിസ്റ്റിലുള്ള പാകിസ്ഥാനെ വീണ്ടും ഗ്രേ ലിസ്റ്റിലാക്കാനായി വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് ഇന്ത്യ ചെയ്യുന്നത്. അതിനായി നയതന്ത്രബന്ധങ്ങള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നതായി ബിലാവല്‍ ഭൂട്ടോ ആരോപിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.