ഇസ്രയേല്‍-ഇറാന്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍; പശ്ചിമേഷ്യ സമാധാനത്തിലേക്ക്: ലക്ഷ്യം നേടിയതായി നെതന്യാഹു

ഇസ്രയേല്‍-ഇറാന്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍; പശ്ചിമേഷ്യ സമാധാനത്തിലേക്ക്: ലക്ഷ്യം നേടിയതായി നെതന്യാഹു

ഖത്തറിന്റെ മധ്യസ്ഥതയില്‍ ട്രംപിന്റെ ഇടപെടല്‍ വിജയം കണ്ടു.

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വെടിനിര്‍ത്തല്‍ നിര്‍ദേശം അംഗീകരിച്ച് ഇറാനും ഇസ്രയേലും. ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതായി ട്രംപും അറിയിച്ചു.

വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതായി ഇറാന്‍ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡൊണാള്‍ഡ് ട്രംപിന്റെ വെടിനിര്‍ത്തല്‍ നിര്‍ദേശം അംഗീകരിക്കുന്നതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അറിയിച്ചു. എന്നാല്‍ വെടിനിര്‍ത്തല്‍ ലംഘിക്കുന്ന ഏതൊരു നടപടിയോടും ഇസ്രയേല്‍ ശക്തമായി പ്രതികരിക്കുമെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുന്നതിന് തൊട്ടുമുമ്പ് ഇസ്രയേലിന്റെ തെക്കന്‍ മേഖലയില്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെടുകയും നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബീര്‍ഷെബയിലെ അപ്പാര്‍ട്ട്മെന്റ് കെട്ടിടം തകര്‍ന്ന് നിരവധിപേര്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ഇതിനിടെ വെടിനിര്‍ത്തലിനായി ഇറാനും ഇസ്രയേലും തന്നെ സമീപിക്കുകയായിരുന്നുവെന്നും ട്രംപ് അവകാശപ്പെട്ടിട്ടുണ്ട്. ഖത്തറിന്റെ മധ്യസ്ഥതയിലാണ് വെടിനിര്‍ത്തലിന് ഇറാന്‍ സമ്മതം അറിയിച്ചതെന്നാണ് യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഖത്തറിന്റെ പേര് ട്രംപ് പരാമര്‍ശിച്ചിട്ടില്ല.

ഇരുരാജ്യങ്ങളും ഒരേ സമയം തന്റെ അടുക്കലെത്തി സമാധാനം ആവശ്യപ്പെട്ടെന്നാണ് ട്രംപിന്റെ വാദം.'ഇസ്രായേലും ഇറാനും ഏതാണ്ട് ഒരേ സമയം എന്റെയടുത്തേക്ക് വന്ന് പറഞ്ഞു... 'സമാധാനം!' സമയം ഇപ്പോഴാണെന്ന് എനിക്കറിയാമായിരുന്നു. ലോകവും പശ്ചിമേഷ്യയുമാണ് യഥാര്‍ത്ഥ വിജയികള്‍.

രണ്ട് രാജ്യങ്ങളുടെയും ഭാവിയില്‍ വലിയ സ്നേഹവും സമാധാനവും സമൃദ്ധിയും ഉണ്ടാകും. അവര്‍ക്ക് നേടാന്‍ ഒരുപാടുണ്ട്, എന്നാല്‍ നീതിയുടെയും സത്യത്തിന്റെയും പാതയില്‍ നിന്ന് വ്യതിചലിച്ചാല്‍ നഷ്ടപ്പെടാനും ഒരുപാടുണ്ട്. ഇസ്രയേലിന്റെയും ഇറാന്റെയും ഭാവി അതിരുകളില്ലാത്തതും വലിയ വാഗ്ദാനങ്ങളാല്‍ നിറഞ്ഞതുമാണ്. ദൈവം നിങ്ങളെ ഇരുവരേയും അനുഗ്രഹിക്കട്ടെ' - ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഇറാന്‍ ഇന്നലെ ഖത്തറിലെ അമേരിക്കയുടെ താവളത്തിന് നേരെ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു വെടിനിര്‍ത്തല്‍ പ്രഖ്യാപനം.

ഇറാന്റെ ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റതായി വിവരമില്ല. ദുര്‍ബലമായ പ്രത്യാക്രമണമെന്ന് ഇതിനെ വിശേഷിപ്പിച്ച് ട്രംപ് ഇറാനെ പരിഹസിക്കുകയും ചെയ്തിരുന്നു.

അതേസമയം ഇറാനുമായുള്ള യുദ്ധത്തില്‍ ഇസ്രയേലിന്റെ ലക്ഷ്യം നേടിയതായി നെതന്യാഹു സുരക്ഷാ കാബിനെറ്റിനെ അറിയിച്ചു. ഇറാന്റെ ആണവ, ബാലിസ്റ്റിക് മിസൈല്‍ പദ്ധതികളുടെ ഭീഷണി ഇല്ലാതെയാക്കിയെന്നും സൈനിക നേതൃനിരയ്ക്ക് കാര്യമായ നാശനഷ്ടം ഉണ്ടാക്കിയെന്നും അദേഹം മന്ത്രിസഭയെ അറിയിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.