നവജാത ശിശുക്കളെ കുഴിച്ചിട്ട സംഭവം: തൃശൂരില്‍ യുവാവും യുവതിയും പൊലീസ് കസ്റ്റഡിയില്‍

നവജാത ശിശുക്കളെ കുഴിച്ചിട്ട സംഭവം: തൃശൂരില്‍ യുവാവും യുവതിയും പൊലീസ് കസ്റ്റഡിയില്‍

തൃശൂര്‍: രണ്ട് നവജാത ശിശുക്കളെ കുഴിച്ചിട്ട അവിവാഹതിരായ ദമ്പതികള്‍ പിടിയില്‍. തൃശൂര്‍ പുതുക്കാട് വെള്ളിക്കുളങ്ങര സ്വദേശികളായ ഇരുപത്താറുകാരനായ ഭവിനും ഇരുപത്തൊന്നുകാരിയായ അനീഷയുമാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.

സംഭവത്തില്‍ രണ്ടാമത്തെ കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് പൊലീസ് വ്യക്തമാക്കി. ശ്വാസം മുട്ടിച്ചാണ് രണ്ടാമത്തെ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് അമ്മയുടെ മൊഴി. പൊക്കിള്‍ക്കൊടി കഴുത്തില്‍ കുരുങ്ങിയാണ് ആദ്യത്തെ കുട്ടി മരിച്ചതെന്നും അവര്‍ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി.

അനീഷയാണ് ആദ്യത്തെ കുഞ്ഞിന്റെ മൃതദേഹം കുഴിച്ചിട്ടത്. രണ്ടാമത്തെ കുഞ്ഞിനെ ഭവിനെ ഏല്‍പ്പിച്ചു. ഇയാളാണ് കുഞ്ഞിന്റെ മൃതദേഹം കുഴിച്ചിട്ടത്. എന്നാല്‍ മകള്‍ രണ്ട് തവണ ഗര്‍ഭിണിയായത് അറിഞ്ഞില്ലെന്നാണ് അനീഷയുടെ മാതാവ് പറഞ്ഞത്. നാല് കൊല്ലമായി ഭവിനുമായി മകള്‍ ബന്ധത്തിലാണെന്നും അവര്‍ പറഞ്ഞു. വീട്ടില്‍ അമ്മയും അനീഷയും സഹോദരനുമാണുള്ളത്.

അനീഷ ലാബ് ടെക്നീഷ്യനാണ്. 2020 ല്‍ ആണ് അനീഷയും ഭവിനും ഫെയ്‌സ് ബുക്കിലൂടെ പരിചയപ്പെടുന്നത്. 2021 ല്‍ അനീഷ ഗര്‍ഭിണിയാവുകയും വീട്ടുകാരറിയാതെ പ്രസവിക്കുകയും ചെയ്തു.

ആദ്യത്തെ കുഞ്ഞ് പൊക്കിള്‍ക്കൊടി കഴുത്തില്‍ കുരുങ്ങി വയറ്റിനുള്ളില്‍വച്ചു തന്നെ മരിച്ചെന്നാണ് അനീഷയുടെ മൊഴി. തുടര്‍ന്ന് കുഞ്ഞിനെ വീടിനടുത്ത് തന്നെ കുഴിച്ചുമൂടി. ശാപമുണ്ടാകാതിരിക്കാന്‍ മരണാനന്തര ക്രിയ നടത്താന്‍ വേണ്ടിയാണ് അസ്ഥികള്‍ സൂക്ഷിച്ചു വച്ചത്.

തുടര്‍ന്ന് രണ്ടാമതും അനീഷ ഗര്‍ഭം ധരിച്ചു. വീട്ടുകാരറിയാതെ പ്രസവിക്കുകയും ചെയ്തു. കുഞ്ഞ് കരഞ്ഞപ്പോള്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് യുവതി പൊലീസിന് മൊഴി നല്‍കിയത്. പിന്നീട് മൃതദേഹം യുവാവിന് കൈമാറുകയായിരുന്നു. ഇതിനുശേഷം ഇവരുടെ ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തു.

അനീഷ മറ്റൊരു വിവാഹം കഴിക്കുമോയെന്ന സംശയത്തിലാണ് ഭവിന്‍ അസ്ഥികളുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. ഇവര്‍ തമ്മില്‍ ഇന്നലെ വഴക്കുണ്ടാവുകയും ചെയ്തിരുന്നു. ഇന്നലെ രാത്രി 12 മണിയോടെ മദ്യലഹരിയിലാണ് യുവാവ് സ്റ്റേഷനിലെത്തിയത്. രണ്ട് കുഞ്ഞുങ്ങളെയും രണ്ട് സ്ഥലങ്ങളിലായി കുഴിച്ചിട്ടുവെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.