ഷിംല: ഹിമാചല്‍ പ്രദേശില്‍ മേഘവിസ്‌ഫോടനത്തിലും മിന്നല്‍ പ്രളയത്തിലും വ്യാപക നാശനഷ്ടം. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 11 മേഘ വിസ്‌ഫോടനങ്ങളും നാല് മിന്നല്‍ പ്രളയവും നിരവധി ഉരുള്‍പൊട്ടലുകളുമാണ് ഹിമാചലിലുണ്ടായത്.
ഹിമാചല്‍ പ്രദേശില്‍ കനത്ത നാശം വിതച്ച് ശക്തമായ മഴ തുടരുകയാണ്. മഴക്കെടുതിയില്‍ 11 ദിവസത്തിനിടെ 51 പേര്‍ മരിച്ചു. 24 മണിക്കൂറിനിടെ അഞ്ച് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 16 പേരെ കാണാതായി. തുടര്‍ച്ചയായി മഴപെയ്തതോടെ സംസ്ഥാനത്തെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി.
പലയിടത്തും കെട്ടിടങ്ങള്‍ തകര്‍ന്ന് വീണും അപകടങ്ങളുണ്ടായി. അടിയന്തര സാഹചര്യം കണക്കിലെടുത്ത് 400-ലധികം റോഡുകള്‍ അടച്ചു. ഇതുവരെ 300 കോടിയുടെ നാശനഷ്ടങ്ങളുണ്ടായതായാണ് വിലയിരുത്തല്‍. മാണ്ഡി ജില്ലയിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മാണ്ഡിയിലെ പ്രളയ ബാധിത മേഖലകളില്‍ ഭക്ഷണവും മരുന്നും എത്തിക്കാന്‍ വ്യോമസേനാ ഹെലികോപ്ടര്‍ വിന്യസിച്ചു.
ഉത്തരാഖണ്ഡിലെ മലയോര ജില്ലകളിലും കനത്ത മഴ തുടരുകയാണ്. അളകനന്ദാ നദി കര കവിഞ്ഞ് ഒഴുകിയതോടെ രുദ്രപ്രയാഗിലെ ക്ഷേത്രങ്ങള്‍ വെള്ളത്തിനടിയിലായി. ഹിമാചലില്‍ ജൂലൈ ആറ് വരെ അതിതീവ്ര മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ ദേശീയ ദുരന്ത നിവാരണ സേനയുടെയും സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും കൂടുതല്‍ ടീമുകളെ വിന്യസിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.