പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ ജ്യോതി കേരളത്തില്‍ കറങ്ങിയത് സര്‍ക്കാര്‍ ചിലവില്‍; നിര്‍ണായക വിവരം പുറത്ത്

പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ ജ്യോതി കേരളത്തില്‍ കറങ്ങിയത് സര്‍ക്കാര്‍ ചിലവില്‍; നിര്‍ണായക വിവരം പുറത്ത്

തിരുവനന്തപുരം: പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്ന പരാതിയില്‍ അറസ്റ്റിലായ ഹരിയാനയിലെ വ്‌ളോഗര്‍ ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത് സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണപ്രകാരമെന്ന് വിവരാവകാശ രേഖ.

ടൂറിസം വകുപ്പിന്റെ പ്രമോഷന്റെ ഭാഗമായാണ് ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയതെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖ പുറത്തു വന്നു.

കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, ആലപ്പുഴ, മൂന്നാര്‍ എന്നിവിടങ്ങളില്‍ ജ്യോതി മല്‍ഹോത്ര കേരള സര്‍ക്കാരിന്റെ ചെലവിലാണ് യാത്ര ചെയ്തതതും താമസിച്ചതും. 2024 ജനുവരി മുതല്‍ 2025 മേയ് വരെ ടൂറിസം വകുപ്പിനായി പ്രൊമോഷന്‍ നടത്തിയ വ്‌ളോഗര്‍മാരുടെ പട്ടികയിലാണ് ജ്യോതി മല്‍ഹോത്രയുമുള്ളത്.

മുപ്പത്തിമൂന്നുകാരിയായ ജ്യോതി മുമ്പ് പലതവണ പാകിസ്ഥാന്‍ സന്ദര്‍ശിച്ചതായി തെളിഞ്ഞു. പാകിസ്ഥാനിലെ ഇന്റലിജന്‍സ് വിഭാഗവുമായി ബന്ധം പുലര്‍ത്തിയതായും വിവരം ലഭിച്ചു. പാക് ഹൈക്കമ്മീഷനിലെ ജീവനക്കാരുമായും ജ്യോതി ബന്ധം പുലര്‍ത്തിയിരുന്നു.

'ട്രാവല്‍ വിത്ത് ജോ' എന്നതാണ് ജ്യോതിയുടെ യൂട്യൂബ് ചാനല്‍. ജ്യോതിയുടെ വീഡിയോകളില്‍ ഏറെയും പാകിസ്ഥാനില്‍ നിന്നുമുള്ളതാണ്. ആകെ 487 വീഡിയോ 'ട്രാവല്‍ വിത്ത് ജോ' എന്ന ചാനലിലുണ്ട്.

മിക്ക വീഡിയോയും പാകിസ്ഥാന്‍, തായ്ലാന്‍ഡ്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള കാഴ്ചകളാണ്. കേരള സാരി അണിഞ്ഞ് കണ്ണൂരിലെത്തിയ ജ്യോതി തെയ്യം കാണുന്നതിന്റെ വീഡിയോ നേരത്തേ വൈറലായിരുന്നു.

ചാരവൃത്തി കേസില്‍ ഇവര്‍ അറസ്റ്റിലായതോടെ കേന്ദ്ര ഏജന്‍സികള്‍ കേരളത്തില്‍ അന്വേഷണം നടത്തിയിരുന്നു. തന്ത്രപ്രധാനമായ സ്ഥലങ്ങള്‍ ജ്യോതി സന്ദര്‍ശിച്ചോ, ഏതൊക്കെ പ്രമുഖ വ്യക്തികളെ ബന്ധപ്പെട്ടു തുടങ്ങിയ കാര്യങ്ങളാണ് ഏജന്‍സികള്‍ പരിശോധിച്ചത്.

ജ്യോതി സന്ദര്‍ശിച്ച സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഡല്‍ഹിയില്‍ നിന്ന് ബംഗളുരുവിലെത്തിയ ജ്യോതി കണ്ണൂരിലാണ് വിമാനമിറങ്ങിയത്. കണ്ണൂരില്‍ യാത്ര ചെയ്യുന്നതിന്റെയും തെയ്യം കാണുന്നതിന്റെയും വിഡിയോകള്‍ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരുന്നു. പിന്നീട് കൊച്ചി, മൂന്നാര്‍, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് രാജധാനി എക്സ്പ്രസിലാണ് ഡല്‍ഹിക്ക് മടങ്ങിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.