ഇറാനുമായി വ്യാപാര ബന്ധം: ആറ് ഇന്ത്യന്‍ കമ്പനികള്‍ക്ക് ഉപരോധമേര്‍പ്പെടുത്തി അമേരിക്ക

ഇറാനുമായി വ്യാപാര ബന്ധം:  ആറ് ഇന്ത്യന്‍ കമ്പനികള്‍ക്ക് ഉപരോധമേര്‍പ്പെടുത്തി അമേരിക്ക

വാഷിങ്ടണ്‍: ഇറാനില്‍ നിന്ന് പെട്രോളിയവും പെട്രോളിയം ഉല്‍പന്നങ്ങളും വാങ്ങിയ ആറ് ഇന്ത്യന്‍ കമ്പനികള്‍ക്ക് ഉപരോധമേര്‍പ്പെടുത്തി അമേരിക്ക.

എണ്ണ വില്‍പനയില്‍ നിന്ന് ലഭിക്കുന്ന പണം ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കാനും മധ്യപൂര്‍വേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാക്കാനും സ്വന്തം ജനങ്ങളെ അടിച്ചമര്‍ത്താനും ഇറാന്‍ വിനിയോഗിക്കുന്നുവെന്നതാണ് കാരണം.

അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിട്ടുള്ള രാജ്യം കൂടിയാണ് ഇറാന്‍. ഇറാനില്‍ നിന്ന് പെട്രോളിയം ഉല്‍പന്നങ്ങള്‍ വാങ്ങുന്നുവെന്ന് കണ്ടെത്തിയ ആറ് ഇന്ത്യന്‍ കമ്പനികള്‍ ഉള്‍പ്പെടെ 20 കമ്പനികള്‍ക്കാണ് ഉപരോധം ഏര്‍പ്പെടുത്തിയതായി അമേരിക്ക അറിയിച്ചത്.

ആല്‍ക്കെമിക്കല്‍ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, ജുപീറ്റര്‍ ഡൈകെം പ്രൈവറ്റ് ലിമിറ്റഡ്, പെര്‍സിസ്റ്റന്റ് പെട്രോകെം പ്രൈവറ്റ് ലിമിറ്റഡ്, ഗ്ലോബല്‍ ഇന്‍ഡസ്ട്രിയല്‍ കെമിക്കല്‍സ് ലിമിറ്റഡ്, റാംനിക്ലാല്‍ എസ് ഗൊസാലിയ ആന്‍ഡ് കമ്പനി, കാഞ്ചന്‍ പോളിമേഴ്സ് എന്നീ ഇന്ത്യന്‍ കമ്പനികള്‍ക്കുമേലാണ് യു.എസ് ഉപരോധം.

ഉപരോധം നിലവില്‍ വരുന്നതോടെ ഈ കമ്പനികളുടെ യു.എസില്‍ ഉള്ളതോ യുഎസ് പൗരന്മാരുടെ നിയന്ത്രണത്തിലുള്ളതോ ആയ മുഴുവന്‍ ആസ്തികളും മരവിപ്പിക്കും. മാത്രമല്ല, ഈ കമ്പനികളുമായി അമേക്കന്‍ പൗരന്മാരോ കമ്പനികളോ വ്യാപാരത്തില്‍ ഏര്‍പ്പെടുന്നതിനും വിലക്കുണ്ട്.

2024 ജനുവരി മാസത്തിനും ഡിസംബര്‍ മാസത്തിനും ഇടയില്‍ ഇറാനിലെ വിവിധ കമ്പനികളില്‍ നിന്ന് 84 ദശലക്ഷം ഡോളറിന്റെ പെട്രോകെമിക്കല്‍ ഉല്‍പന്നങ്ങള്‍ വാങ്ങുകയോ ഇറക്കുമതി ചെയ്യുകയോ ചെയ്തിട്ടുണ്ടെന്നാണ് ആല്‍ക്കെമിക്കല്‍ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിനെതിരായ യു.എസ് ആരോപണം.

51 ദശലക്ഷം ഡോളറിന്റെ മെഥനോള്‍ ഉള്‍പ്പെടെയുള്ള ഉല്‍പന്നങ്ങള്‍ 2024 ജൂലൈക്കും 2025 ജനുവരിക്കുമിടെ ഇറാനില്‍ നിന്ന് ഇറക്കുമതി ചെയ്തുവെന്നാണ് ഗ്ലോബല്‍ ഇന്‍ഡസ്ട്രിയല്‍ കെമിക്കല്‍സ് ലിമിറ്റഡിനെതിരേ ആരോപിച്ചിരിക്കുന്നത്.

2024 ജനുവരിക്കും 2025 ജനുവരിക്കുമിടെ 49 ദശലക്ഷം ഡോളറിന്റെ മെഥനോളും ടൊളുവിന്‍ ഉള്‍പ്പെടെയുള്ള ഉല്‍പന്നങ്ങള്‍ ഇറാനില്‍ നിന്ന് ജൂപിറ്റര്‍ ഡൈ കെം പ്രൈവറ്റ് ലിമിറ്റഡ് ഇറക്കുമതി ചെയ്തിട്ടുണ്ടെന്നാണ് ആ കമ്പനിക്കെതിരായ കുറ്റം.

2024 ജനുവരിക്കും 2025 ജനുവരിക്കുമിടെ 22 ദശലക്ഷത്തിലധികം ഡോളറിന്റെ ഉല്‍പന്നങ്ങള്‍ ഇറാനില്‍നിന്ന് ഇറക്കുമതി ചെയ്തിട്ടുണ്ടെന്നാണ് റാംനിക്ലാല്‍ എസ് ഗൊസാലിയ ആന്‍ഡ് കമ്പനിക്കെതിരേ ആരോപിച്ചിട്ടുള്ളത്.

2024 ഒക്ടോബറിനും 2024 ഡിസംബറിനുമിടെ 14 ദശലക്ഷം ഡോളറിന്റെ പെട്രോകെമിക്കല്‍ ഉത്പന്നങ്ങള്‍ പെര്‍സിസ്റ്റന്റ് പെട്രോകെം പ്രൈവറ്റ് ലിമിറ്റഡ് ഇറക്കുമതി ചെയ്തിട്ടുണ്ടെന്ന് യു.എസ് ആരോപിക്കുന്നു. കാഞ്ചന്‍ പോളിമേഴ്സ് 1.3 ദശലക്ഷം ഡോളറിന്റെ ഇറാനിയന്‍ പെട്രോ കെമിക്കല്‍ ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്തിട്ടുണ്ടെന്നാണ് അമേരിക്ക പറയുന്നത്.



1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.