'ചിലപ്പോള്‍ അത് ചെയ്യേണ്ടി വരില്ല'; ഇന്ത്യയ്ക്കുള്ള അധിക തീരുവ ഒഴിവാക്കിയേക്കുമെന്ന സൂചന നല്‍കി ട്രംപ്

'ചിലപ്പോള്‍ അത് ചെയ്യേണ്ടി വരില്ല'; ഇന്ത്യയ്ക്കുള്ള അധിക തീരുവ ഒഴിവാക്കിയേക്കുമെന്ന സൂചന നല്‍കി ട്രംപ്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ഇന്ത്യയ്ക്ക് പ്രതീക്ഷ. റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയ അധിക തീരുവ ഒഴിവാക്കുമെന്ന് സൂചന നല്‍കിയിരിക്കുകയാണ് ട്രംപ്.

കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഫോക്സ് ന്യൂസിന് നല്‍കിയ പ്രതികരണത്തിലാണ് താരിഫ് സംബന്ധിച്ച ട്രംപിന്റെ പ്രതികരണം. റഷ്യന്‍ എണ്ണയുടെ 40 ശതമാനത്തിലധികം വരുന്ന പങ്കിന്റെ ഉപഭോക്താക്കള്‍ ഇന്ത്യ ആയിരുന്നു. ചൈനയും വലിയ തോതില്‍ എണ്ണ വാങ്ങുന്നുണ്ട്. താന്‍ തീരുവ വര്‍ധിപ്പിക്കുന്നത് റഷ്യയ്ക്ക് വലിയ തിരിച്ചടിയായിരിക്കും. തനിക്കത് ചെയ്യേണ്ടി വന്നാല്‍ ചെയ്യും. ചിലപ്പോള്‍ തനിക്കത് ചെയ്യേണ്ടിവരില്ലെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം. എന്നാല്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിച്ചതായി ഇന്ത്യ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ഉക്രെയ്ന്‍ യുദ്ധം തുടരുമ്പോള്‍, റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നത് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയ്ക്കുമേല്‍ അധിക ഇറക്കുമതി തീരുവ ചുമത്താന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചത്. നേരത്തെ 25 ശതമാനം തീരുവയാണ് പ്രഖ്യാപിച്ചിരുന്നത്. ജൂലൈ 30 ന് പ്രഖ്യാപിച്ച 25 ശതമാനം തീരുവ ഓഗസ്റ്റ് ഏഴ് മുതല്‍ പ്രാബല്യത്തില്‍ വന്നിരുന്നു. അധിക തീരുവ 21 ദിവസത്തിനുള്ളില്‍ പ്രാബല്യത്തില്‍ വരും.

അതേസമയം ലോകം ഉറ്റു നോക്കിയ ഉച്ചകോടിയില്‍ ഒരു ധാരണയിലും എത്താനായില്ലെന്നാണ് ട്രംപിന്റെ പ്രതികരണം. റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തിന് വിരാമമിടുകയെന്ന ലക്ഷ്യത്തോടെ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് ട്രംപിന്റെ പ്രതികരണം. നേരത്തെ ചര്‍ച്ചകളില്‍ ധാരണയായെന്നായിരുന്നു പുടിന്‍ അറിയിച്ചത്. ഉക്രെയ്ന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്‌കിയേയും യൂറോപ്യന്‍ നേതാക്കളേയും വിളിച്ച്, ഉച്ചകോടിയിലെ ചര്‍ച്ചകളെക്കുറിച്ച് വിശദീകരിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

ട്രംപുമായുള്ള ചര്‍ച്ചകളില്‍ ധാരണയായെന്നാണ് പുടിന്‍ ഇന്നലെ പ്രതികരിച്ചത്. സമാധാന ശ്രമങ്ങള്‍ അട്ടിമറിക്കാന്‍ യൂറോപ്യന്‍ നേതാക്കള്‍ ശ്രമിക്കരുതെന്നും പുടിന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.