തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറസ്റ്റ് ചെയ്തു.
രാവിലെ മുതല്‍ ചോദ്യം ചെയ്യല്‍ തുടരുകയായിരുന്നു. സ്വര്‍ണക്കൊള്ളയില്‍ പത്മകുമാറിന്റെ പങ്ക് എസ്ഐടിക്ക് ബോദ്ധ്യമായതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പത്മകുമാറിനെ ഇന്നു തന്നെ കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.
ഇതോടെ കേസില്‍ എസ്ഐടി അറസ്റ്റ് ചെയ്തവരുടെ എണ്ണം ആറായി. ഉണ്ണികൃഷ്ണന്‍ പോറ്റി, ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ഡി. സുധീഷ് കുമാര്‍, മുന്‍ തിരുവാഭരണം കമ്മീഷ്ണര്‍ കെ.എസ് ബൈജു, മുന്‍ ദേവസ്വം കമ്മീഷണറും ബോര്‍ഡ് പ്രസിഡന്റുമായിരുന്ന എന്‍. വാസു എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളില്‍ അറസ്റ്റിലായവര്‍.
മുമ്പ് അറസ്റ്റിലായവരുടെ മൊഴിയിലും കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലുമെല്ലാം എ. പത്മകുമാറിന്റെ പങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ശബരിമലയില്‍ സര്‍വ സ്വാതന്ത്ര്യവും നല്‍കിയത് പത്മകുമാറാണെന്നും തെളിഞ്ഞു. കേസിലെ എട്ടാം പ്രതിയാണ് പത്മകുമാര്‍.
മുന്‍ എംഎല്‍എ കൂടിയായ പത്മകുമാര്‍ നിലവില്‍ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമാണ്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് അറസ്റ്റിലാകുന്നത് സിപിഎമ്മിന് കനത്ത തിരിച്ചടിയാണ്.
തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തിലാണ് എസ്‌ഐടി മേധാവി എസ്.പി ശശിധരന്റെ നേതൃത്വത്തില്‍ പത്മകുമാറിനെ ഇന്ന് രാവിലെ ചോദ്യം ചെയ്തത്. സ്വര്‍ണക്കൊള്ള നടക്കുമ്പോള്‍ ദേവസ്വം കമ്മിഷണറായിരുന്ന എന്‍. വാസു നേരത്തെ അറസ്റ്റിലായിരുന്നു. വാസുവിന്റെ മൊഴികളുടെ അടിസ്ഥാനത്തിലാണ് അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായ പത്മകുമാറിനെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.
ആറന്‍മുളയിലെ വീട്ടില്‍ നിന്നും പത്മകുമാര്‍ രാവിലെ തന്നെ തിരുവനന്തപുരത്ത് ചോദ്യം ചെയ്യലിന് എത്തിയിരുന്നു. ചോദ്യം ചെയ്യലിന് മുന്നോടിയായി നോട്ടീസ് നല്‍കിയിരുന്നില്ല. ഇന്ന് തലസ്ഥാനത്ത് എത്തിച്ചേരാന്‍ ഇന്നലെ വൈകിട്ട് പത്മകുമാറിനോട് എസ്‌ഐടി ആവശ്യപ്പെടുകയായിരുന്നു.
എന്‍. വാസുവിനെ ഇന്ന് വൈകുന്നേരം നാല് വരെ എസ്‌ഐടിയുടെ കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. വാസുവിനെയും പത്മകുമാറിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്‌തേക്കുമെന്നും സൂചനയുണ്ടായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.