കട്ടപ്പുറത്തിരിക്കുന്ന വണ്ടികള്‍ക്ക് 3000 ഡ്രൈവര്‍മാര്‍; സര്‍ക്കാരിന്റെ പ്രതിമാസ ചെലവ് 12 കോടി

 കട്ടപ്പുറത്തിരിക്കുന്ന വണ്ടികള്‍ക്ക് 3000 ഡ്രൈവര്‍മാര്‍; സര്‍ക്കാരിന്റെ പ്രതിമാസ ചെലവ് 12 കോടി

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും സംസ്ഥാനം പ്രതിമാസം വെറുതെ ചെലവഴിക്കുന്നത് 12 കോടി രൂപ. സര്‍ക്കാര്‍ ഓഫീസുകളിലെ 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ ഓട്ടം നിര്‍ത്തിയിട്ട് ആറ് മാസം കഴിഞ്ഞു. ഇത്തരത്തില്‍ ഓടാത്ത വണ്ടികളുടെ മൂവായിരത്തോളം വരുന്ന ഡ്രൈവര്‍മാരെ സര്‍ക്കാര്‍ ഇതുവരെ പുനര്‍വിന്യസിപ്പിച്ചിട്ടില്ല. ഇക്കാരണത്താലാണ് സര്‍ക്കാരിന് പ്രതിമാസം 12 കോടിയിലധികം രൂപയുടെ നഷ്ടം ഉണ്ടാകുന്നത്.

സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ 4500 ഓളം വാഹനങ്ങള്‍ 15 വര്‍ഷം കഴിഞ്ഞതായി കേന്ദ്ര സര്‍ക്കാര്‍ കണ്ടെത്തിയിരുന്നു. ഇതില്‍ മൂവായിരത്തിലധികം വാഹനങ്ങള്‍ 20 വര്‍ഷം കഴിഞ്ഞതിനാല്‍ രജിസ്ട്രേഷന്‍ പുതുക്കാനോ ഇന്‍ഷുറന്‍സ് എടുക്കാനോ കഴിയില്ല. ഇവ നിരത്തിലിറക്കാതായതോടെ മൂവായിരത്തോളം ഡ്രൈവര്‍മാര്‍ക്ക് ജോലി ഇല്ലാതാവുകയായിരുന്നു.

കാലാവധി കഴിയാത്ത വാഹനങ്ങളോടിക്കാന്‍ ഡ്രൈവറില്ലാത്തിടത്തോ, താല്‍കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിട്ടോ ഇവരെ പുനര്‍വിന്യസിക്കണമെന്ന് ജൂലൈ നാലിന് ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ആറ് മാസം കഴിഞ്ഞിട്ടും പുനര്‍വിന്യാസം നടപ്പായില്ല.

കാലഹരണപ്പെട്ട വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ രാവിലെയും വൈകുന്നേരവും പഞ്ചിങ് നടത്തി ഓഫീസില്‍ വെറുതേയിരിപ്പാണ്. ഒരു സീനിയര്‍ ഡ്രൈവര്‍ക്ക് 40,000 മുതല്‍ 50,000 രൂപ വരെ ശമ്പളമുണ്ട്. 40,000 രൂപ കണക്കാക്കിയാല്‍പ്പോലും മൂവായിരത്തോളം പേര്‍ക്ക് പ്രതിമാസം 12 കോടിയോളം രൂപയാണ് ശമ്പളമായി നല്‍കുന്നത്. ഇത്രയും പേര്‍ തൊഴിലില്ലാതിരിക്കുമ്പോള്‍ പല വകുപ്പുകളിലും ഡ്രൈവര്‍ തസ്തികയില്‍ താല്‍കാലിക നിയമനം നടത്തിയിട്ടും ഉണ്ട്.

അതേസമയം പല ഓഫീസുകളിലും ഡ്രൈവര്‍മാരെ തപാല്‍ വിഭാഗത്തിലേക്കും മറ്റും മാറ്റിയിട്ടുണ്ട്. ഉത്തരവ് കൊടുത്തിട്ടും നടപ്പാക്കാത്തത് ഉടന്‍ പരിശോധിക്കുമെന്നും ഓരോ വകുപ്പിലും സ്‌ക്വാഡ് പരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ധനവകുപ്പിലെ പ്രത്യേക പരിശോധനാ വിഭാഗം ഉദ്യോഗസ്ഥന്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.