ബംഗ്ലാദേശില്‍ അക്രമം തുടരുന്നു: മോഷ്ടാവ് എന്നാരോപിച്ച് ജനക്കൂട്ടം പിന്നാലെ; രക്ഷതേടി കനാലില്‍ ചാടിയ ഹിന്ദു യുവാവ് മരിച്ചു

ബംഗ്ലാദേശില്‍ അക്രമം തുടരുന്നു: മോഷ്ടാവ് എന്നാരോപിച്ച്  ജനക്കൂട്ടം പിന്നാലെ; രക്ഷതേടി കനാലില്‍ ചാടിയ ഹിന്ദു യുവാവ് മരിച്ചു

ധാക്ക: ആഭ്യന്തര കലാപം തുടരുന്ന ബംഗ്ലാദേശില്‍ ആള്‍ക്കൂട്ട ആക്രമണത്തെ തുടര്‍ന്ന് മറ്റൊരു ഹിന്ദു യുവാവിന് കൂടി ജീവന്‍ നഷ്ടമായി. ഭണ്ഡാര്‍പുര്‍ സ്വദേശിയായ മിഥുന്‍ സര്‍ക്കാര്‍ ആണ് മരിച്ചത്.

നവഗാവ് ജില്ലയിലെ മഹാദേബപുരിലാണ് സംഭവം. മോഷ്ടാവ് എന്നാരോപിച്ച് പ്രകോപിതരായ ആള്‍ക്കൂട്ടം പിന്തുടര്‍ന്നതിനെ തുടര്‍ന്ന് ഇരുപത്തഞ്ചുകാരനായ യുവാവ് കനാലിലേക്ക് ചാടുകയായിരുന്നു. പിന്നീട് മൃതദേഹം കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.

ഇയാള്‍ മോഷണം നടത്തിയോ എന്നതില്‍ സംശയം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ആള്‍ക്കൂട്ടം ഇയാളെ പിടികൂടാനായി പിന്തുടരുകയായിരുന്നു. ഇതില്‍നിന്ന് രക്ഷപ്പെടാനാണ് ഇയാള്‍ കനാലിലേക്ക് ചാടിയത്. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരെ നടക്കുന്ന ആക്രമണ പരമ്പരയിലെ ഏറ്റവും ഒടുവിലത്തേതാണ് മിഥുന്‍ സര്‍ക്കാരിന്റെ മരണം.

തിങ്കളാഴ്ചയാണ് ജെസോര്‍ ജില്ലയിലെ ബി.ഡി ഖോബോര്‍ എന്ന പത്രത്തിന്റെ എഡിറ്ററും ബിസിനസുകാരനുമായ റാണ പ്രതാപ് ബൈരാഗി(45) വെടിയേറ്റു മരിച്ചത്. ഇ കേസില്‍ ഇതുവരെ പ്രതികളെ പിടികൂടാനായിട്ടില്ല.

ഇതേ ദിവസം തന്നെ നര്‍സിങ്ഡി ജില്ലയില്‍ പലചരക്ക് കച്ചവടക്കരനായ ശരത് മണി ചക്രവര്‍ത്തിയെയും(40) ആള്‍ക്കൂട്ടം മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തിയിരുന്നു. ഇതിനു ദിവസങ്ങള്‍ക്കു മുമ്പാണ് ശരിയത്പുര്‍ ജില്ലയില്‍ അമ്പതുകാരനായ ഖൊകോണ്‍ ചന്ദ്രദാസിനെ ആള്‍ക്കൂട്ടം തീ കൊളുത്തി കൊലപ്പെടുത്തിയത്. ഇതോടെ ബംഗ്ലാദേശില്‍ അടുത്തയിടെ കൊല്ലപ്പെട്ട ഹിന്ദുക്കളുടെ എണ്ണം ആറായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.