ന്യൂഡല്‍ഹി: ബിജെപി പുതിയ ദേശീയ അധ്യക്ഷനെ ചൊവ്വാഴ്ച പ്രഖ്യാപിക്കും. ദേശീയ വര്‍ക്കിങ് പ്രസിഡന്റ് നിതിന്‍ നബിന്‍ ബിജെപിയുടെ പന്ത്രണ്ടാമത് ദേശീയ പ്രസിഡന്റാകുമെന്നാണ് റിപ്പോര്‍ട്ട്. ബിഹാറില്‍ നിന്നുള്ള നേതാവാണ് നാല്‍പത്തിരണ്ടുകാരനായ നിതിന്‍ നബിന്‍. ബിജെപി നേതൃനിരയിലെ തലമുറ മാറ്റം കൂടിയാണ് നിതിന്‍ പ്രസിഡന്റാകുന്നതോടെ സംഭവിക്കുന്നത്.
ദേശീയ പ്രസിഡന്റ് തിരഞ്ഞെടുപ്പിനായുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്ന് ഉച്ചയ്ക്ക് രണ്ട് മുതല്‍ നാല് വരെയായിരുന്നു. ആറ് മണി വരെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാം. തുടര്‍ന്ന് മത്സര രംഗത്ത് ഒന്നിലേറെ പേര്‍ ഉണ്ടെങ്കില്‍ തിരഞ്ഞെടുപ്പ് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവര്‍ നിതിന്‍ നബിനെ പിന്തുണയ്ക്കുന്നുണ്ട്.
റിട്ടേണിങ് ഓഫീസര്‍ കെ. ലക്ഷ്മണിന്റെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് നടപടികള്‍ നടക്കുന്നത്. ബിജെപി ദേശീയ കൗണ്‍സിലില്‍ നിന്നും സംസ്ഥാന കൗണ്‍സിലുകളില്‍ നിന്നുമുള്ള പ്രതിനിധികള്‍ അടങ്ങുന്ന ഒരു ഇലക്ടറല്‍ കോളജാണ് ബിജെപി ദേശീയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്.
ബിജെപിയുടെ ഭരണഘടന അനുസരിച്ച് ഒരു സംസ്ഥാനത്തെ ഇലക്ടറല്‍ കോളജിലെ കുറഞ്ഞത് 20 അംഗങ്ങളെങ്കിലും സംയുക്തമായി ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ദേശിക്കണം. സ്ഥാനാര്‍ത്ഥിക്ക് കുറഞ്ഞത് 15 വര്‍ഷത്തെ അംഗത്വം ഉണ്ടായിരിക്കുകയും വേണം.
ബിഹാറില്‍ അഞ്ച് തവണ എംഎല്‍എയായിരുന്നു നിതിന്‍ നബിന്‍. സംസ്ഥാന മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ബിഹാറിലെ മുതിര്‍ന്ന ബിജെപി നേതാവായിരുന്ന നബില്‍ കിഷോര്‍ പ്രസാദ് സിന്‍ഹയുടെ മകനാണ് നിതിന്‍ നബിന്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.