ന്യൂയോർക്ക്: അമേരിക്കയിൽ ഉടനീളം ആഞ്ഞടിക്കുന്ന അതിശൈത്യകാല കൊടുങ്കാറ്റിനെത്തുടർന്ന് ജനജീവിതം ദുസഹമായി. വാരാന്ത്യത്തിൽ സർവീസ് നടത്താനിരുന്ന എണ്ണായിരത്തിലധികം വിമാനങ്ങളാണ് പ്രതികൂല കാലാവസ്ഥയെത്തുടർന്ന് റദ്ദാക്കിയത്. ന്യൂ മെക്സിക്കോ മുതൽ ന്യൂ ഇംഗ്ലണ്ട് വരെയുള്ള പ്രദേശങ്ങളിലെ ഏകദേശം 14 കോടി ജനങ്ങൾ ജാഗ്രതാ നിർദേശത്തിന്റെ പരിധിയിലാണ്.
രാജ്യവ്യാപകമായി വിമാനഗതാഗതം താളംതെറ്റിയ നിലയിലാണ്. ഫ്ലൈറ്റ് അവെയറിന്റെ കണക്കുകൾ പ്രകാരം ശനിയാഴ്ച മാത്രം 3,400-ലധികം വിമാനങ്ങളും ഞായറാഴ്ച സർവീസ് നടത്തേണ്ടിയിരുന്ന 5,000-ത്തിലധികം വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്.
സ്ഥിതിഗതികൾ രൂക്ഷമായതിനെത്തുടർന്ന് പന്ത്രണ്ടിലധികം സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ പുറത്തിറങ്ങരുതെന്ന് ഗവർണർമാർ ജനങ്ങൾക്ക് കർശന നിർദേശം നൽകി.
കിഴക്കൻ ടെക്സസ് മുതൽ നോർത്ത് കരോലൈന വരെ ശക്തമായ ഐസ് മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്. വാഷിങ്ടൺ, ന്യൂയോർക്ക്, ബോസ്റ്റൺ തുടങ്ങിയ വൻ നഗരങ്ങളിൽ ഒരടിയോളം (30 സെന്റീമീറ്റർ) മഞ്ഞുവീഴ്ചയുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
മരങ്ങളിലും വൈദ്യുതി ലൈനുകളിലും ഐസ് രൂപപ്പെടുന്നതിനാൽ വ്യാപകമായ വൈദ്യുതി മുടക്കത്തിന് സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. മിഡ്‌വെസ്റ്റ് മേഖലയിൽ താപനില മൈനസ് 40 ഡിഗ്രി വരെ താഴാൻ സാധ്യതയുണ്ട്. പത്ത് മിനിറ്റിനുള്ളിൽ ഫ്രോസ്റ്റ്‌ബൈറ്റ് (മഞ്ഞുലോഷം) ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധർ നിർദേശിച്ചു.
റോഡ് ഗതാഗതവും പലയിടങ്ങളിലും സ്തംഭിച്ചിരിക്കുകയാണ്. വരും ദിവസങ്ങളിലും കാലാവസ്ഥ മോശമായി തുടരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.