മോസ്‌കോ: അര നൂറ്റാണ്ടായി പുതുക്കിയും പരിഷ്‌കരിച്ചും തുടര്‍ന്നു വന്ന റഷ്യ-അമേരിക്ക ആണവ കരാര്‍ അവസാനിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ആണവായുധ നിയന്ത്രണ ഉടമ്പടിയായിരുന്ന 'ന്യൂ സ്റ്റാര്‍ട്ട്' കരാറിന്റെ കാലാവധിയാണ് ഫെബ്രുവരി അഞ്ചിന് ഔദ്യോഗികമായി അവസാനിച്ചത്.
അര നൂറ്റാണ്ടിനിടെ ആദ്യമായാണ് ലോകത്തെ ഏറ്റവും വലിയ ആണവ ശക്തികളായ അമേരിക്കയും റഷ്യയും തമ്മിലുണ്ടായിരുന്ന ആണവായുധ നിയന്ത്രണ കരാറുകള്‍ പൂര്‍ണമായും ഇല്ലാതാകുന്നത്.
കരാര്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടാമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍ നിര്‍ദേശിച്ചെങ്കിലും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തയ്യാറായില്ല. ചൈനയെ കൂടി ഉള്‍പ്പെടുത്തി പുതിയ കരാറിനോടാണ് ട്രംപിന് താല്‍പര്യം. 2021 ല്‍ അവസാനിക്കേണ്ടിയിരുന്ന കരാര്‍ പിന്നീട് അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടുകയായിരുന്നു.
പ്രവര്‍ത്തനസജ്ജമായ 1,550 ആണവ പോര്‍മുനകളും 700 ഇന്റര്‍കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈലുകളും മാത്രമേ ഇരുരാജ്യങ്ങളും വിന്യസിക്കാവൂ എന്ന് നിഷ്‌കര്‍ഷിക്കുന്നതാണ് ഉടമ്പടി. ഇന്നലെ അബുദാബിയില്‍ ഉക്രെയ്ന്‍ സമാധാന ചര്‍ച്ചയ്ക്കിടെ, കരാര്‍ നീട്ടുന്നത് സംബന്ധിച്ച് യു.എസ്, റഷ്യന്‍ ഉദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്‌തെന്നാണ് വിവരം.
അതേ സമയം ഉന്നത സൈനികതല സംഭാഷണങ്ങള്‍ പുനസ്ഥാപിക്കാന്‍ അമേരിക്കയും റഷ്യയുംതീരുമാനിച്ചു. ഉക്രെയ്ന്‍ അധിനിവേശ പശ്ചാത്തലത്തില്‍ ഇത് നിര്‍ത്തി വച്ചിരിക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.