'കേരള മാറ്റി കേരളം ആക്കിയതിന്റെ സന്തോഷം ജനങ്ങളുടെ മുഖത്തുണ്ട്; അനുഗ്രഹം തേടാനാണ് താന്‍ എത്തിയത്': പ്രധാനമന്ത്രി

'കേരള മാറ്റി കേരളം  ആക്കിയതിന്റെ സന്തോഷം ജനങ്ങളുടെ മുഖത്തുണ്ട്;  അനുഗ്രഹം തേടാനാണ് താന്‍ എത്തിയത്': പ്രധാനമന്ത്രി

കൊച്ചി: ദേശീയ പാതയടക്കം സംസ്ഥാനത്തെ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനും എന്‍ഡിഎയുടെ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിയ്ക്കാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി കൊച്ചിയിലെത്തി. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി പിന്നീട് ഹെലികോപ്റ്റര്‍ മാര്‍ഗം കൊച്ചിയിലെ നാവികസേന ആസ്ഥാനത്തെത്തി.

തുടര്‍ന്ന് റോഡ് മാര്‍ഗം മറൈന്‍ഡ്രൈവില്‍ എത്തി. ധീവരസഭയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സമാപന സംഗമം അദേഹം ഉദ്ഘാടനം ചെയ്തു. ധീവരസഭയുടെ സുവര്‍ണ ജൂബിലി പരിപാടിയില്‍ പങ്കെടുത്ത പ്രധാനമന്ത്രി 'കടലിന്റെ മക്കള്‍ക്ക് നമസ്‌കാരം' എന്നു അഭിസംബോധന ചെയ്താണ് പ്രസംഗം ആരംഭിച്ചത്. ചരിത്ര നിമിഷത്തിനാണ് കൊച്ചി സാക്ഷ്യം വഹിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ജനങ്ങളുടെ അനുഗ്രഹം തേടാനാണ് താന്‍ എത്തിയത്. കേരള എന്ന പേരു മാറ്റി കേരളം എന്നാക്കണമെന്ന് ജനങ്ങളുടെ ആഗ്രഹമായിരുന്നു. അതിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. അതിന്റെ സന്തോഷം ജനങ്ങളുടെ മുഖത്ത് തനിക്ക് കാണാമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കലൂര്‍ സ്‌റ്റേഡിയത്തിലാണ് പ്രധാനമന്ത്രിയുടെ ഇനിയുള്ള ഉദ്ഘാടന പരിപാടികള്‍. മോഡിയുടെ സന്ദര്‍ശനത്തിനിടെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് അഞ്ച് കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് കരുതല്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കെ.പി.സി.സി സെക്രട്ടറി തമ്പി സുബ്രഹ്‌മണ്യം ഉള്‍പ്പെടെയുള്ള അഞ്ച് നേതാക്കളെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കോടതിയില്‍ അദാലത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ പൊലീസ് അകാരണമായി കസ്റ്റഡിയില്‍ എടുത്തെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ എം.ബി രാജേഷ്, കൃഷ്ണന്‍കുട്ടി എന്നിവരും പരിപാടിയില്‍ പങ്കെടുക്കില്ലായെന്ന് വ്യക്തമാക്കിയിരുന്നു. േ

ദശിയപാതയുടെ ഉദ്ഘാടനം നിര്‍വഹിക്കുന്ന പ്രധാനമന്ത്രി, സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സമാന്തര ഉദ്ഘാടനവും റോഡ് ഷോയും സംഘടിപ്പിക്കുന്നുണ്ട്.

സംസ്ഥാനത്തെ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി 10,800 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നതിനോടൊപ്പം 5,500 കോടി രൂപ ചെലവില്‍ ബി.പി.സി.എല്‍ കൊച്ചി റിഫൈനറിയില്‍ സ്ഥാപിക്കുന്ന പോളിപ്രൊപ്പിലിന്‍ പ്ലാന്റിന്റെ തറക്കല്ലിടലും നിര്‍വഹിക്കും. തുടര്‍ന്ന് തമിഴ്‌നാട്ടിലേക്ക് പോകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.