മൊജ്താബ ഖൊമേനി അബോധാവസ്ഥയില്‍; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോര്‍ട്ട്: ഇറാനെ നിയന്ത്രിക്കുന്നത് ഐആര്‍ജിസി

മൊജ്താബ ഖൊമേനി അബോധാവസ്ഥയില്‍; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോര്‍ട്ട്: ഇറാനെ നിയന്ത്രിക്കുന്നത് ഐആര്‍ജിസി

ടെഹ്റാന്‍: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്താബ ഖൊമേനിയുടെ ആരോഗ്യനില ഗുരുതരമെന്നും അബോധാവസ്ഥയില്‍ ചികിത്സയിലാണെന്നും റിപ്പോര്‍ട്ട്. ഇറാനിലെ ഖോം എന്ന നഗരത്തിലാണ് അദേഹം ചികിത്സയില്‍ കഴിയുതെന്ന് യു.എസ്-ഇസ്രയേല്‍ ഇന്റലിജന്‍സ് വിവരങ്ങളെ ഉദ്ധരിച്ച് 'ദി ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു.

ഇതോടെ രാജ്യത്തിന്റെ ഭരണ നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) പൂര്‍ണമായും ഏറ്റെടുത്തതായാണ് സൂചന. ആയത്തുള്ള അലി ഖൊമേനി കൊല്ലപ്പെട്ട അതേ വ്യോമാക്രമണത്തില്‍ മൊജ്താബയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. നിലവില്‍ അദേഹം ബോധരഹിതനാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നുമാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്.

പശ്ചിമേഷ്യയില്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് മൊജ്താബ ഖൊമേനി എവിടെ എന്ന ചോദ്യത്തിന് ഒരു ഉത്തരം ലഭിക്കുന്നത്. അതേസമയം റിപ്പോര്‍ട്ടിനെപ്പറ്റി ഇറാന്‍ ഇതുവരെ പ്രതികരിച്ചിട്ടല്ല. ടെഹ്റാനില്‍ നിന്ന് 140 കിലോ മീറ്റര്‍ അകലെയാണ് ഷിയ ഇസ്ലാം വിശ്വാസികള്‍ പവിത്രമായി കണക്കാക്കുന്ന ഖോം സ്ഥിതി ചെയ്യുന്നത്.

ഇറാന്‍ സഖ്യകക്ഷികളുമായി പങ്കുവെച്ച ഒരു നയതന്ത്ര കുറിപ്പിലാണ് മൊജ്താബയുടെ ആരോഗ്യ നിലയെക്കുറിച്ച് വിശദീകരിക്കുന്നതെന്നാണ് യു.എസ്-ഇസ്രയേല്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ നല്‍കുന്ന വിവരം. ഗുരുതരാവസ്ഥയില്‍ ചികിത്സയിലായതിനാല്‍ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുത്തിട്ടും അദേഹത്തിന് തീരുമാനങ്ങളെടുക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതിനിടെ കൊല്ലപ്പെട്ട മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനിയുടെ സംസ്‌കാരത്തിനായുള്ള ഒരുക്കങ്ങളും ഖോമില്‍ പുരോഗമിക്കുന്നതായും നയതന്ത്ര കുറിപ്പിലുണ്ട്. ഖോമില്‍ അലി ഖൊമേനിക്കായി വലിയ ശവകുടീരമാണ് നിര്‍മിക്കുന്നതെന്നാണ് കുറിപ്പില്‍ വ്യക്തമാക്കുന്നത്.

ഇവിടെ ഒന്നിലധികം ശവകുടീരങ്ങള്‍ ഉണ്ടായേക്കാമെന്നും ഖൊമേനി കുടുംബത്തിലെ കൂടുതല്‍ അംഗങ്ങളെയോ അല്ലെങ്കില്‍ മൊജ്താബ മരിച്ചാല്‍ അദേഹത്തെയോ ഇവിടെ സംസ്‌കരിക്കാനാണ് നീക്കമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ടിട്ടും മൊജ്താബ പൊതുവേദികളിലോ പൊതുയിടങ്ങളിലോ ഇതുവരെ പ്രത്യക്ഷപ്പെട്ടിരുന്നില്ല. അതിനാല്‍ തന്നെ അദേഹത്തിന്റെ ആരോഗ്യ നിലയെക്കുറിച്ചും പല രീതിയിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.