ടെഹ്റാന്‍: അമേരിക്കയുമായുള്ള കടുത്ത സൈനിക ഏറ്റുമുട്ടലിനൊടുവില്‍ തങ്ങള്‍ ചരിത്ര വിജയം നേടിയതായി ഇറാന്റെ ഔദ്യോഗിക പ്രഖ്യാപനം. ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലാണ് പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്. തങ്ങള്‍ മുന്നോട്ടുവെച്ച പത്ത് ഇന സമാധാന പദ്ധതി അംഗീകരിക്കാന്‍ അമേരിക്ക നിര്‍ബന്ധിതരായെന്നും ഇറാന്‍ അവകാശപ്പെട്ടു.
രാജ്യത്തിന് മേല്‍ ചുമത്തിയിട്ടുള്ള പ്രാഥമികവും ദ്വിതീയവുമായ എല്ലാ ഉപരോധങ്ങളും നീക്കം ചെയ്യാന്‍ അമേരിക്ക തത്വത്തില്‍ അംഗീകരിച്ചതായും ഇറാന്‍ പ്രസ്താവനയില്‍ പറഞ്ഞു. മേഖലയിലെ സൈനിക താവളങ്ങളില്‍ നിന്ന് അമേരിക്കന്‍ സേനയെ പിന്‍വലിക്കാനും ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള അവകാശം അംഗീകരിക്കാന്‍ ധാരണയായതായും പ്രസ്താവനയില്‍ പറയുന്നുണ്ട്. എന്നാല്‍ ഇറാന്റെ അവകാശവാദങ്ങളെക്കുറിച്ച് അമേരിക്കന്‍ വൃത്തങ്ങളില്‍ നിന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
കൂടാതെ തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാന്റെ കൈകളില്‍ തന്നെ തുടരും. ഇനി മുതല്‍ ഈ പാതയിലൂടെയുള്ള കപ്പല്‍ ഗതാഗതം ഇറാന്റെ സായുധ സേനയുമായി ഏകോപിപ്പിച്ച് മാത്രമേ സാധ്യമാകൂ. വിജയം ആഘോഷിക്കുമ്പോഴും രാജ്യം ജാഗ്രത കൈവിട്ടിട്ടില്ലെന്നും ശത്രുവിന്റെ ഭാഗത്ത് നിന്ന് ചെറിയ പിഴവ് ഉണ്ടായാല്‍ പോലും പൂര്‍ണ ശക്തിയോടെ തിരിച്ചടിക്കുമെന്നും ഇറാന്‍ സൈന്യം മുന്നറിയിപ്പ് നല്‍കി.
രണ്ടാഴ്ചത്തെ വെടിനിര്‍ത്തലിന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സമ്മതിച്ചിരുന്നു. ഇസ്ലാമബാദില്‍ നടക്കാനിരിക്കുന്ന തുടര്‍ ചര്‍ച്ചകള്‍ പശ്ചിമേഷ്യന്‍ പ്രതിസന്ധിക്ക് ശാശ്വത പരിഹാരമാകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.