മനുഷ്യക്കടത്തെന്ന് വ്യാജ ആരോപണം: ഇന്‍ഡോറില്‍ കന്യാസ്ത്രീകളെ കസ്റ്റഡിയിലെടുത്തു; സഭാധികൃതരുടെ ഇടപെടലില്‍ വിട്ടയച്ചു

മനുഷ്യക്കടത്തെന്ന് വ്യാജ ആരോപണം: ഇന്‍ഡോറില്‍ കന്യാസ്ത്രീകളെ കസ്റ്റഡിയിലെടുത്തു; സഭാധികൃതരുടെ ഇടപെടലില്‍ വിട്ടയച്ചു

ഇന്‍ഡോര്‍: മനുഷ്യക്കടത്തെന്ന വ്യാജ ആരോപണത്തെ തുടര്‍ന്ന് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കന്യാസ്ത്രീകളെ കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ചയാണ് സംഭവം.

ഇന്‍ഡോര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ സിസ്റ്റേഴ്സ് ഓഫ് ദി വിസിറ്റേഷന്‍ സന്യാസ സമൂഹത്തിലെ രണ്ട് യുവ സന്യസ്തരെയും എട്ട് സന്യാസാര്‍ഥിനികളെയുമാണ് റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. സഭാധികൃതരുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് ഇവരെ പിന്നീട് വിട്ടയച്ചു.

ഒഡീഷയില്‍ നിന്നുള്ള സന്യാസാര്‍ഥിനികള്‍ അവധിക്കാലം ആഘോഷിക്കാന്‍ വീട്ടിലേക്ക് പോകാന്‍ ഒരുങ്ങുമ്പോള്‍ രണ്ട് കന്യാസ്ത്രീകളും ഇവരോടൊപ്പമുണ്ടായിരുന്നു. ഇതിനെയാണ് മനുഷ്യക്കടത്ത് എന്ന രീതിയില്‍ വ്യാഖ്യാനിച്ച് കന്യാസ്ത്രീകളെയും സംഘത്തെയും തടങ്കലിലാക്കാന്‍ ശ്രമം നടന്നത്. അവര്‍ ഇന്‍ഡോര്‍ സ്റ്റേഷനില്‍ ഇറങ്ങിയ ഉടന്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ തുടങ്ങിയെന്ന് ഇന്‍ഡോര്‍ ബിഷപ്പ് തോമസ് മാത്യു പറഞ്ഞു.

വ്യാജ കേസില്‍ കുടുക്കാന്‍ ശ്രമം നടന്നപ്പോള്‍ തന്നെ സഭാ നേതൃത്വത്തെയും കുടുംബങ്ങളെയും വിവരം അറിയിക്കുവാന്‍ കന്യാസ്ത്രീകള്‍ക്ക് കഴിഞ്ഞു. ഉടന്‍ തന്നെ രൂപതയിലെ പ്രൊക്യുറേറ്റര്‍ ഉള്‍പ്പെടെയുള്ളവര്‍ സഭാധികാരികളെ ബന്ധപ്പെടുകയും അവര്‍ റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും ചെയ്തു.

തെളിവുകളുടെ അടിസ്ഥാനത്തില്‍ വ്യാജ ആരോപണമാണെന്ന് പിന്നീട് അധികൃതര്‍ സ്ഥിരീകരിച്ചു. അതേസമയം കസ്റ്റഡിയില്‍ എടുത്തതിനെ തുടര്‍ന്നു കന്യാസ്ത്രീ സംഘത്തിന് ട്രെയിന്‍ നഷ്ടമായി. ഉത്തരേന്ത്യയില്‍ തുടരുന്ന ഇത്തരം ക്രൈസ്തവ പീഡനങ്ങളില്‍ വ്യാപക പ്രതിഷേധം ഉയരുകയാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.