ടെഹ്‌റാൻ: ആഗോള എണ്ണ വ്യാപാരത്തിന്റെ നെടുംതൂണായ ഹോർമുസ് കടലിടുക്ക് എല്ലാ വാണിജ്യ കപ്പലുകൾക്കുമായി പൂർണമായും തുറന്നു കൊടുക്കുന്നതായി ഇറാൻ പ്രഖ്യാപിച്ചു. ഇസ്രയേൽ - ലെബനൻ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിന് പിന്നാലെയാണ് മേഖലയിലെ സംഘർഷത്തിന് അയവു വരുത്തുന്ന നിർണായക നീക്കവുമായി ഇറാൻ രംഗത്തെത്തിയത്. ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയാണ് പ്രഖ്യാപനം നടത്തിയത്.
വെടിനിർത്തൽ നിലനിൽക്കുന്ന കാലയളവിൽ സുഗമമായ കപ്പൽ ഗതാഗതം ഉറപ്പാക്കുമെന്ന് അരാഗ്ചി വ്യക്തമാക്കി. ഇറാന്റെ പോർട്ട്സ് ആൻഡ് മാരിടൈം ഓർഗനൈസേഷൻ നിർദേശിച്ചിട്ടുള്ള നിശ്ചിത പാതയിലൂടെ വേണം കപ്പലുകൾ സഞ്ചരിക്കാനെന്നും ഇറാൻ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇറാന്റെ തീരുമാനത്തെ പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഹോർമുസ് കടലിടുക്ക് തുറന്ന വിവരം അദേഹം തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ സ്ഥിരീകരിച്ചു. ഈ ക്രിയാത്മകമായ നീക്കത്തിന് ട്രംപ് ഇറാന് നന്ദി അറിയിക്കുകയും ചെയ്തു. ലെബനനും ഇസ്രയേലും തമ്മിലുള്ള 10 ദിവസത്തെ വെടിനിർത്തൽ കരാർ ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ പുതിയ സംഭവവികാസം.
കഴിഞ്ഞ കുറച്ചു കാലമായി നിലനിന്നിരുന്ന യുദ്ധഭീതിയും കപ്പലുകൾക്ക് നേരെയുള്ള ഭീഷണിയും അന്താരാഷ്ട്ര വിപണിയെ കടുത്ത ആശങ്കയിലാഴ്ത്തിയിരുന്നു. ലോകത്തിലെ മൊത്തം എണ്ണ വിതരണത്തിന്റെ വലിയൊരു ഭാഗം കടന്നുപോകുന്ന പാതയെന്ന നിലയിൽ ഹോർമുസ് തുറന്നത് ആഗോള വിപണിയിൽ ഇന്ധനവില നിയന്ത്രിക്കുന്നതിനും വ്യാപാര തടസങ്ങൾ നീങ്ങുന്നതിനും കാരണമാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.