അബുദാബി: പ്രവാസലോകത്ത് നിന്നും വീണ്ടുമൊരു കാരുണ്യത്തിന്റെയും കൂട്ടായ്മയുടെയും ഭാഗ്യവാര്‍ത്ത. യുഎഇയിലെ പ്രശസ്തമായ ബിഗ് ടിക്കറ്റ് ഭാഗ്യക്കുറിയുടെ മെയ് മാസത്തിലെ രണ്ടാമത് പ്രതിവാര ഇ-നറുക്കെടുപ്പില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെയുള്ള നാലംഗ സംഘത്തിന് വന്‍ തുക സമ്മാനമായി ലഭിച്ചു. ഒരു ലക്ഷം ദിര്‍ഹം (ഏകദേശം 25 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) സമ്മാനത്തുകയുള്ള നറുക്കെടുപ്പിലാണ് മൂന്ന് ഇന്ത്യക്കാരും ഒരു ബംഗ്ലാദേശ് സ്വദേശിയും അടങ്ങുന്ന സംഘം ഭാഗ്യം കൈപ്പിടിയിലൊതുക്കിയത്.
വിജയികളായ നാല് പേര്‍ക്കുമായി 25,000 ദിര്‍ഹം (ഏകദേശം 5.6 ലക്ഷം രൂപ) വീതമാണ് സമ്മാനത്തുക പങ്കിട്ട് നല്‍കുന്നത്. മലയാളികളായ ഗിരീഷ്‌കുമാര്‍ പറയന്‍താഴത്ത്, ഹെല്‍വിന്‍ ആന്റണി, ഷോണി ജോര്‍ജ് എന്നിവരും ബംഗ്ലാദേശ് സ്വദേശിയായ നന്തു ഡേയുമാണ് ഈ വാരത്തിലെ ഭാഗ്യശാലികള്‍.
2003 മുതല്‍ ദുബായില്‍ സെയില്‍സ് മാനേജറായി ജോലി ചെയ്യുന്ന കോട്ടയം സ്വദേശി ഗിരീഷ്‌കുമാറിന് ഇത് തികച്ചും അപ്രതീക്ഷിതമായൊരു സമ്മാനമാണ്. നാട്ടിലുള്ള തന്റെ കുടുംബത്തിന്റെ മികച്ച ഭാവിക്കായി 50 പേരടങ്ങുന്ന വലിയൊരു സുഹൃദ് വലയത്തോടൊപ്പമാണ് ഗിരീഷ് കഴിഞ്ഞ അഞ്ച് വര്‍ഷമായി ബിഗ് ടിക്കറ്റ് എടുത്തിരുന്നത്. ലഭിച്ച സമ്മാനത്തുക ഗ്രൂപ്പിലെ മുഴുവന്‍ അംഗങ്ങള്‍ക്കുമായി തുല്യമായി വീതിക്കുമെന്ന് അദേഹം അറിയിച്ചു. ഒരുമിച്ച് ടിക്കറ്റെടുക്കുന്നത് വിജയ സാധ്യത വര്‍ധിപ്പിക്കുക മാത്രമല്ല, സൗഹൃദത്തിന്റെ സന്തോഷം ഇരട്ടിയാക്കുകയും ചെയ്യുമെന്ന് ഗിരീഷ്‌കുമാര്‍ പറയുന്നു.
കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി ബിഗ് ടിക്കറ്റിലൂടെ ഭാഗ്യം പരീക്ഷിക്കുന്ന ആളാണ് തൃശൂര്‍ സ്വദേശി ഹെല്‍വിന്‍ ആന്റണി. ഒടുവില്‍ ഹെല്‍വിനെയും ആ ഭാഗ്യം തേടിയെത്തി. അജ്മാനില്‍ മാനേജറായി ജോലി ചെയ്യുന്ന ഈ 55 കാരന് ബിഗ് ടിക്കറ്റ് അധികൃതരുടെ ഫോണ്‍ കോള്‍ വരുമ്പോള്‍ ഭാര്യയും ഒപ്പമുണ്ടായിരുന്നു. ലോട്ടറി അടിച്ച വിവരം അറിഞ്ഞയുടന്‍ തന്നെ തനിക്ക് ലഭിക്കുന്ന തുക മുഴുവനായും ഭാര്യയ്ക്ക് കൈമാറുമെന്നും അത് എങ്ങനെ വിനിയോഗിക്കണമെന്ന് അവരാണ് തീരുമാനിക്കുകയെന്നും ഹെല്‍വിന്‍ വ്യക്തമാക്കി.
കഴിഞ്ഞ 10 വര്‍ഷമായി യുഎഇയിലുള്ള ആലപ്പുഴ സ്വദേശിയും അക്കൗണ്ടന്റുമായ 35 കാരന്‍ ഷോണി ജോര്‍ജ് തന്റെ ആറ് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഇത്തവണ ടിക്കറ്റ് എടുത്തത്. ബിഗ് ടിക്കറ്റ് പ്രതിനിധി ബുഷ്റ വിളിച്ചപ്പോള്‍ വെറുമൊരു പ്രമോഷന്‍ കോള്‍ ആയിരിക്കുമെന്നാണ് ഷോണി ആദ്യം കരുതിയത്. എന്നാല്‍ സമ്മാന വിവരം അറിഞ്ഞതോടെ പരിഭ്രാന്തിയും സന്തോഷവും കാരണം ടിക്കറ്റെടുത്ത തിയതി പോലും തനിക്ക് മാറിപ്പോയതായി ഷോണി ചിരിയോടെ ഓര്‍ക്കുന്നു. സുഹൃത്തുക്കളുടെ വിഹിതം നല്‍കിയ ശേഷം ബാക്കി തുക കൊണ്ട് കുടുംബത്തിന് പ്രത്യേക സമ്മാനങ്ങള്‍ വാങ്ങാനാണ് ഷോണിയുടെ പ്ലാന്‍.
കഴിഞ്ഞ 42 വര്‍ഷമായി ഫുജൈറയില്‍ മാനേജറായി ജോലി ചെയ്യുന്ന ബംഗ്ലാദേശ് സ്വദേശിയായ നന്തു ഡേയ്ക്ക് (60) ഈ വിജയം നല്‍കുന്നത് വന്‍ ആത്മവിശ്വാസമാണ്. കഴിഞ്ഞ നാല് വര്‍ഷമായി ഒറ്റയ്ക്ക് ടിക്കറ്റെടുക്കുന്ന നന്തു, ഈ സമ്മാനത്തുക ഉപയോഗിച്ച് കൂടുതല്‍ ടിക്കറ്റുകള്‍ എടുക്കുമെന്നും അടുത്ത ലക്ഷ്യം വലിയ കോടീശ്വരന്‍ ബമ്പര്‍ സമ്മാനമാണെന്നും ആത്മവിശ്വാസത്തോടെ പറയുന്നു.
മെയ് മാസത്തിലെ ബിഗ് ടിക്കറ്റ് പര്‍ച്ചേസുകളുടെ പ്രധാന ആകര്‍ഷണം ജൂണ്‍ മൂന്നിന് നടക്കാനിരിക്കുന്ന രണ്ട് കോടി ദിര്‍ഹത്തിന്റെ (ഏകദേശം 50 കോടിയിലധികം ഇന്ത്യന്‍ രൂപ) മെഗാ ബമ്പര്‍ സമ്മാനമാണ്.
പൊതുജനങ്ങള്‍ക്ക് ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ, അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളം, അല്‍ ഐന്‍ വിമാനത്താവളം എന്നിവിടങ്ങളിലെ കൗണ്ടറുകള്‍ വഴിയോ നേരിട്ട് ടിക്കറ്റുകള്‍ സ്വന്തമാക്കാവുന്നതാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.