തിരുവനന്തപുരം: ഐക്യ ജനാധിപത്യ മുന്നണിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര തുടക്കത്തില്‍ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ മാത്രമായി പരിമിതപ്പെടുത്താന്‍ തീരുമാനം. ജൂണ്‍ 15 ന് ഇത് നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മറ്റ് സര്‍വീസുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്ന കാര്യം സര്‍ക്കാര്‍ പിന്നീട് തീരുമാനിക്കും.
ഫാസ്റ്റ് പാസഞ്ചര്‍ മുതലുള്ള ഉയര്‍ന്ന ശ്രേണിയിലുള്ള ബസുകളില്‍ സൗജന്യ യാത്ര നടപ്പിലാക്കുന്നത് അപ്രായോഗികമാണെന്നാണ് കെഎസ്ആര്‍ടിസി വിദഗ്ധ സമിതിയുടെ വിലയിരുത്തല്‍. റിസര്‍വേഷന്‍ സൗകര്യമുള്ള ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കുന്നത് സര്‍വീസ് രംഗത്ത് വലിയ പ്രതിസന്ധി ഉണ്ടാക്കുമെന്നതിനാലാണ് പദ്ധതി ഓര്‍ഡിനറി ബസുകളില്‍ മാത്രമായി ചുരുക്കാന്‍ നിലവില്‍ തീരുമാനിച്ചത്.
പദ്ധതി നടപ്പിലാക്കുന്നതിലൂടെ ടിക്കറ്റ് വരുമാനത്തിലുണ്ടാകുന്ന നഷ്ടം സര്‍ക്കാര്‍ നികത്തും. ഇതിനായി പ്രതിമാസം ഏകദേശം 90 മുതല്‍ 100 കോടി രൂപ വരെ അധികമായി കണ്ടെത്തേണ്ടി വരും. ശമ്പളത്തിനും പെന്‍ഷനുമായി സര്‍ക്കാര്‍ നല്‍കുന്ന 80 കോടി രൂപയ്ക്ക് പുറമെയാണിത്.
കോവിഡിന് മുന്‍പ് പ്രതിദിനം 35 ലക്ഷത്തോളം പേര്‍ യാത്ര ചെയ്തിരുന്ന കെഎസ്ആര്‍ടിസിയില്‍ ഇപ്പോള്‍ 20-25 ലക്ഷം ആളുകളാണ് യാത്ര ചെയ്യുന്നത്. സൗജന്യ യാത്ര വരുന്നതോടെ യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടാകുമെന്ന് കെഎസ്ആര്‍ടിസി പ്രതീക്ഷിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.