ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയത്തിന് പിന്നാലെ നിര്‍മാണത്തിലിരുന്ന തുരങ്കത്തിലേക്ക് വെള്ളവും മണ്ണും കുത്തിയൊലിച്ചെത്തി ഏഴ് തൊഴിലാളികള്‍ മരിച്ചു. തുരങ്കത്തില്‍ കുടുങ്ങിയ 22 തൊഴിലാളികളില്‍ 13 പേരെ ചെറിയ പരിക്കുകളോടെ രക്ഷപ്പെടുത്തി. ഇവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.
രണ്ട് പേരെ കൂടി കണ്ടെത്താനുണ്ട്. ഇവര്‍ തുരങ്കത്തില്‍ തന്നെ പെട്ടിരിക്കാമെന്നാണ് അനുമാനം. ചമോലി ജില്ലയിലെ പീപല്‍ക്കോട്ടിയില്‍ തെഹ്രി ഹൈഡ്രോ ഡെവലപ്മെന്റ് കോര്‍പറേഷന്റെ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ തുരങ്കത്തിലാണ് അപകടമുണ്ടായത്.
ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. മിന്നല്‍ പ്രളയത്തിന് പിന്നാലെ വലിയതോതില്‍ മണ്ണും വെള്ളവും തുരങ്കത്തിനുള്ളിലേക്ക് ഇരച്ചെത്തുകയായിരുന്നു. തുരങ്കത്തിനുള്ളിലെ ശക്തമായ ഒഴുക്കും അവശിഷ്ടങ്ങളും രക്ഷാ പ്രവര്‍ത്തനത്തിന് വെല്ലുവിളിയായിട്ടുണ്ട്. ഇവ നീക്കം ചെയ്താണ് ശേഷിക്കുന്ന രണ്ട് പേരെ കണ്ടെത്തേണ്ടത്.
സംസ്ഥാന, ദേശീയ ദുരന്ത നിവാരണ സേനകള്‍, സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ്, പൊലീസ്, ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്, ജില്ലാ ഭരണകൂടം എന്നിവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.