ഒക്ടോബര്‍ ഏഴ് മോഡല്‍ നീക്കത്തിന് മുതിര്‍ന്നാല്‍ പൂര്‍ണ യുദ്ധം: റാമല്ലയിലെ ഉന്നത നേതൃത്വത്തിന് ഇസ്രയേലിന്റെ മുന്നറിയിപ്പ്

ഒക്ടോബര്‍ ഏഴ് മോഡല്‍ നീക്കത്തിന് മുതിര്‍ന്നാല്‍ പൂര്‍ണ യുദ്ധം: റാമല്ലയിലെ ഉന്നത നേതൃത്വത്തിന് ഇസ്രയേലിന്റെ മുന്നറിയിപ്പ്

ടെല്‍ അവീവ്: വെസ്റ്റ് ബാങ്ക് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പാലസ്തീന്‍ അതോറിറ്റിക്കെതിരെ ശക്തമായ സൈനിക നടപടി ഉണ്ടാകുമെന്ന് ഇസ്രയേല്‍ മുന്നറിയിപ്പ്. ഇസ്രയേല്‍ സൈന്യത്തിനോ ജൂത കുടിയേറ്റ കേന്ദ്രങ്ങള്‍ക്കോ നേരെ ഒക്ടോബര്‍ ഏഴിന് സമാനമായ ഏതെങ്കിലും തരത്തിലുള്ള ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടാല്‍ പാലസ്തീന്‍ അതോറിറ്റിക്കെതിരെ പൂര്‍ണ തോതിലുള്ള യുദ്ധം ആരംഭിക്കുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് വ്യക്തമാക്കി.

വടക്കന്‍ വെസ്റ്റ് ബാങ്കില്‍ ഇസ്രയേലി പൗരന് നേരെ നടന്ന കത്തിക്കുത്തിന് പിന്നാലെയാണ് ഈ നിര്‍ണായക പ്രഖ്യാപനം പുറത്തുവന്നത്.
പാലസ്തീന്‍ അതോറിറ്റിയുടെ സുരക്ഷാ സംവിധാനങ്ങളോ അനുബന്ധ ഘടകങ്ങളോ ഭീകരാക്രമണങ്ങള്‍ക്ക് മുതിരുകയാണെന്ന് ഉറപ്പായാല്‍ റാമല്ലയിലെ ഉന്നത നേതൃത്വത്തെയും ഭരണ സംവിധാനങ്ങളെയും ലക്ഷ്യമിട്ട് പ്രത്യാക്രമണം നടത്താന്‍ ഇസ്രയേല്‍ പ്രതിരോധ സേനയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതിരോധ മന്ത്രിയും അറിയിച്ചു. വെസ്റ്റ് ബാങ്കിലെ ഭീകരവാദ അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ണമായി തകര്‍ക്കുന്ന ആക്രമണ പദ്ധതികളാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്.


ഉന്നത നേതാക്കളെ ലക്ഷ്യമിട്ടുള്ള വധശിക്ഷകള്‍, ഭീകര പ്രവര്‍ത്തനം നടക്കുന്ന ഗ്രാമങ്ങളില്‍ നിന്നും നഗരങ്ങളില്‍ നിന്നും പ്രദേശവാസികളെ ഒഴിപ്പിക്കല്‍, അതിര്‍ത്തികളില്‍ ശാശ്വതമായ സൈനിക സാന്നിധ്യം ഉറപ്പാക്കല്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. ഗാസയിലും തെക്കന്‍ ലെബനനിലും നടപ്പിലാക്കിയതിന് സമാനമായ രീതിയിലായിരിക്കും വെസ്റ്റ് ബാങ്കിലെയും നടപടികളെന്ന് ഇസ്രയേല്‍ വിശദീകരിച്ചു.
അതിനിടെ ഇസ്രയേലി പൗരനെ കുത്തിപ്പരിക്കേല്‍പ്പിച്ച പാലസ്തീനിയന്‍ യുവാവിനെ ഇസ്രയേല്‍ സൈന്യം വെടിവെച്ചുകൊന്നു.

ആക്രമണകാരിയെ വധിച്ച സൈനികരെ പ്രശംസിച്ച പ്രധാനമന്ത്രി നെതന്യാഹു ഭീകരര്‍ക്ക് ഒളിച്ചിരിക്കാന്‍ ഒരിടവും ഉണ്ടാകില്ലെന്ന് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഈ സംഭവത്തിന് പിന്നാലെ പ്രതിരോധം ശക്തമാക്കാനും പോരാട്ടം ശക്തമാക്കാനും ഹമാസ് ആഹ്വാനം ചെയ്തിട്ടുണ്ട്.


അതേസമയം ഇസ്രയേലിന്റെ വര്‍ധിച്ച് വരുന്ന സൈനിക വിന്യാസവും പുതിയ യുദ്ധ ഭീഷണിയും വെസ്റ്റ് ബാങ്കിലെ നിലവിലുള്ള സംഘര്‍ഷാവസ്ഥ കൂടുതല്‍ വഷളാക്കുമെന്നും ഇത് പശ്ചിമേഷ്യയില്‍ വലിയ നയതന്ത്ര പ്രതിസന്ധിക്കും സമാധാന ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയ്ക്കും കാരണമാകുമെന്നും അന്താരാഷ്ട്ര നിരീക്ഷകര്‍ വിലയിരുത്തുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.