കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരിട്ടുള്ള റെയില്‍ കണക്റ്റിവിറ്റി ഉറപ്പാക്കുന്ന നെടുമ്പാശേരി ഹാള്‍ട്ട് റെയില്‍വേ സ്റ്റേഷന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കമായി. ദക്ഷിണ റെയില്‍വേയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന നിര്‍മാണ പ്രവൃത്തികള്‍ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ അന്താരാഷ്ട്ര വിമാനത്താവളത്തിന് തൊട്ടടുത്ത് റെയില്‍വേ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ആദ്യ കേന്ദ്രമായി നെടുമ്പാശേരി മാറും.
അങ്കമാലിക്കും ചോവരയ്ക്കും ഇടയിലുള്ള നിലവിലെ റെയില്‍വേ പാതയില്‍ വിമാനത്താവള ടെര്‍മിനലുകളില്‍ നിന്ന് ഏകദേശം 1.5 കിലോമീറ്റര്‍ അകലെയാണ് പുതിയ സ്റ്റേഷന്‍ നിര്‍മിക്കുന്നത്. 24 കോച്ചുകളുള്ള ട്രെയിനുകള്‍ നിര്‍ത്താന്‍ ശേഷിയുള്ള 600 മീറ്റര്‍ നീളമുള്ള രണ്ട് പ്ലാറ്റ്ഫോമുകളാണ് ഇവിടെ ഒരുക്കുന്നത്. കൂടാതെ ഫുട് ഓവര്‍ ബ്രിഡ്ജ്, എയര്‍ കണ്ടീഷന്‍ ചെയ്ത വെയിറ്റിങ് ഹാള്‍, ലിഫ്റ്റ്, ടിക്കറ്റ് ബുക്കിങ് ഓഫീസ്, വിശാലമായ പാര്‍ക്കിങ് സൗകര്യം എന്നിവയും ഹാള്‍ട്ട് സ്റ്റേഷന്റെ ഭാഗമായി നിര്‍മിക്കുന്നുണ്ട്.
നിലവിലുള്ള അപ്, ഡൗണ്‍ ട്രാക്കുകളില്‍ തന്നെയാണ് സ്റ്റേഷന്‍ നിര്‍മിക്കുന്നത് എന്നതിനാല്‍ അധിക ലൂപ്പ് ട്രാക്കുകള്‍ ഇവിടെ ഉണ്ടായിരിക്കില്ല. അതിനാല്‍ ട്രെയിനുകള്‍ക്ക് പരിമിതമായ സമയം മാത്രമേ ഇവിടെ നിര്‍ത്തിയിടാന്‍ സാധിക്കൂ. യാത്രക്കാരുടെ തിരക്കും സമയക്രമവും പരിഗണിച്ച് ജനശതാബ്ദി, വന്ദേഭാരത് തുടങ്ങിയ പ്രീമിയം ട്രെയിനുകള്‍ക്ക് ഇവിടെ സ്റ്റോപ്പ് അനുവദിക്കുന്ന കാര്യം റെയില്‍വേ സജീവമായി പരിഗണിക്കുന്നുണ്ട്.
റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങുന്ന യാത്രക്കാര്‍ക്ക് വിമാനത്താവള ടെര്‍മിനലുകളിലേക്ക് എളുപ്പത്തില്‍ എത്തുന്നതിനായി സൗജന്യ യാത്രാ സൗകര്യം ഒരുക്കാന്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള അധികൃതര്‍ പദ്ധതിയിടുന്നുണ്ട്. ഇതിനായി ഇലക്ട്രിക് ബഗ്ഗികള്‍, ഹൈഡ്രജന്‍ ഫ്യുവല്‍ ബസുകള്‍ തുടങ്ങിയ കുറഞ്ഞ മലിനീകരണമുള്ള ഗതാഗത മാര്‍ഗങ്ങളാണ് പരിഗണനയിലുള്ളത്.
ഭാവിയില്‍ കൊച്ചി മെട്രോ ഫേസ് 3 വികസനത്തിന്റെ ഭാഗമായി ഇവിടെ മെട്രോ സ്റ്റേഷന്‍ കൂടി സ്ഥാപിക്കാന്‍ സാധ്യതയുണ്ട്. റെയില്‍വേ, മെട്രോ, വാട്ടര്‍ മെട്രോ, വിമാനത്താവളം എന്നിവയെ സമഗ്രമായി ബന്ധിപ്പിക്കുന്നതിലൂടെ നെടുമ്പാശേരിയെ ഒരു പ്രധാന മള്‍ട്ടിമോഡല്‍ ഗതാഗത കേന്ദ്രമാക്കി മാറ്റാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. ഇത് റോഡ് ഗതാഗതത്തെയും വിമാനത്താവള ടാക്‌സികളെയും അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കാന്‍ യാത്രക്കാരെ സഹായിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.