ഹോസ്റ്റലുകളുടെയും പി.ജി കെട്ടിടങ്ങളുടെയും സുരക്ഷ രാജ്യ വ്യാപകമായി പരിശോധിക്കാന്‍ സുപ്രീം കോടതി; നിര്‍ണായക നീക്കം ഡല്‍ഹി ദുരന്തത്തിന് പിന്നാലെ

 ഹോസ്റ്റലുകളുടെയും പി.ജി കെട്ടിടങ്ങളുടെയും സുരക്ഷ രാജ്യ വ്യാപകമായി പരിശോധിക്കാന്‍ സുപ്രീം കോടതി; നിര്‍ണായക നീക്കം ഡല്‍ഹി ദുരന്തത്തിന് പിന്നാലെ

ന്യൂഡല്‍ഹി: രാജ്യത്തുടനീളമുള്ള എല്ലാ പി.ജി, ഹോസ്റ്റല്‍ കെട്ടിടങ്ങളുടെയും സുരക്ഷാ പരിശോധന ദേശീയതലത്തില്‍ വ്യാപിപ്പിക്കാന്‍ നിര്‍ണായക ഇടപെടലുമായി സുപ്രീം കോടതി. ഡല്‍ഹി സത്യനികേതനില്‍ അറ്റകുറ്റപ്പണി നടക്കുകയായിരുന്ന പി.ജി കെട്ടിടം തകര്‍ന്ന് വീണ് ഏഴ് പേര്‍ മരിച്ച സംഭവത്തിന് പിന്നാലെയാണ് കോടതിയുടെ ഈ നീക്കം.

വിഷയം പാന്‍-ഇന്ത്യാ തലത്തില്‍ പരിഗണിക്കുന്ന കാര്യം സുപ്രീം കോടതിയുടെ ശ്രദ്ധയിലുണ്ടെന്ന് ജസ്റ്റിസുമാരായ അഹ്സാനുദ്ദീന്‍ അമാനുല്ല, ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. നിലവില്‍ ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലുള്ള പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതിയിലേക്ക് മാറ്റുന്ന കാര്യവും ബെഞ്ച് ആലോചിക്കുന്നുണ്ട്. വിഷയം മറ്റന്നാള്‍ കോടതി വീണ്ടും പരിഗണിക്കും.

വിദ്യാര്‍ഥികള്‍ താമസിക്കുന്ന കെട്ടിടങ്ങളില്‍ അടിയന്തര സുരക്ഷാ പരിശോധന ഉറപ്പാക്കണമെന്ന് അമിക്കസ് ക്യൂറി അജിത്ത് കുമാര്‍ സിന്‍ഹയാണ് കോടതിയില്‍ ആവശ്യപ്പെട്ടത്. ഡല്‍ഹി ഹൈക്കോടതിയിലെ നടപടികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റുന്നതിനെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും പിന്തുണച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് രാജ്യത്തെ നടുക്കിയ കെട്ടിട ദുരന്തമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് കെട്ടിട ഉടമ ഹരിറാം ഗുപ്ത, ഭാര്യ ഊര്‍മിള, മകന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.